കേരളം കുറ്റവാളികളുടെ പറുദീസയായി മാറികൊണ്ടിരിക്കുന്നു എന്ന സത്യത്തിനുനേരെ കണ്ണടച്ചിട്ടുകാര്യമില്ല. രാജ്യത്തൊട്ടാകെ നടന്ന കുറ്റകൃത്യങ്ങളില്‍ 6.7 ശതമാനം കേരളത്തില്‍ നടന്നതാണെന്ന് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ 2010 വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിലും ക്രൈം നിരക്കിലും കേരളമാണ് മുന്നിലുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരമെന്ന കുപ്രസിദ്ധിയും കേരളത്തിലെ കൊച്ചിക്കു ലഭിച്ചിരിക്കുന്നു. 2011 വരെയുള്ള കുറ്റകൃത്യ നിരക്ക് പരിശോധിക്കുമ്പോള്‍ ദേശീയ ശരാശരി 187.6 ആയിരുന്നു. എന്നാല്‍ കേരളത്തിലെ കുറ്റകൃത്യ നിരക്ക് 424.1 എന്ന നിലയിലാണെന്ന് മുന്‍കാല വെളിപ്പെടുത്തലുകളില്‍ കാണുന്നുണ്ട്.
ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ 2012 ലെ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പുറത്തുവിട്ട പുതിയ കണക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ പിടിച്ചുകുലുക്കുന്നതാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റനിരക്ക് നിലവിലുള്ള സംസ്ഥാനമിപ്പോള്‍ കേരളമാണ്. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടനുസരിച്ച് കേരളത്തില്‍ ഒരു ലക്ഷം ആളിന് 455.8 ആണ് ഇവിടുത്തെ ക്രൈം നിരക്ക്. ക്രൈം നിരക്കില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന മധ്യപ്രദേശില്‍ 298.8 ഉം മൂന്നാം സ്ഥാനത്ത് നിര്‍ക്കുന്ന തമിഴ്നാട്ടില്‍ ഇത് 294.8 മാണ്. കോടതിയുടെ അനുവാദമില്ലാതെ പോലീസ്സിനു നേരിട്ട് കേസ്സെടുക്കാവുന്ന കുറ്റകൃത്യങ്ങളും ജനസംഖ്യയും താരതമ്യപ്പെടുത്തിയാണ് കുറ്റകൃത്യങ്ങളുടെ തോത് കണ്ടെത്തുന്നത്. ഇതെല്ലാം കണ്ടിട്ടും കേരളത്തേ കൂരിരുട്ടില്‍നിന്നും മോചിപ്പിക്കുവാനുള്ള നേരിയ ശ്രമങ്ങള്‍പോലും ഇവിടാര്ക്കുമില്ല എന്നത് ആശങ്കയുളവാക്കുന്നു. എന്തുകൊണ്ട് ഇത്തരമൊരു സങ്കീര്‍ണ്ണ സാഹചര്യം ഉണ്ടായി എന്ന് ചിന്തിക്കാന്‍പോലും മലയാളി തയ്യാറല്ല.
കുറ്റകൃത്യങ്ങളുടെ നിരക്കില്‍ കേരളം രാജ്യത്ത് ഒന്നാമത് ആയിത്തീര്ന്നതിനെകുറിച്ച് പോലീസ് നല്കിയ വിശദീകരണം തികച്ചും അപഹാസ്യമാണ്. കണക്കുകള്‍ കണ്ട് കേരളത്തെയും കൊച്ചിയേയും ആരും തെറ്റിദ്ധരിക്കരുതെന്ന് പോലീസ് പറഞ്ഞിരിക്കയാണ്. ഏതു ചെറിയ സംഭവവും പോലീസിനെ അറിയിക്കുകയും ചെറിയ കേസ്സുകള്‍പോലും ക്രൈമുകളായി രജിസ്ട്രര്‍ ചെയ്യപ്പെടുകയും ചെയ്യുന്നതുകൊണ്ടാണ് ഇപ്രകാരം നിരക്കില്‍ ഒന്നാം സ്ഥാനത്തെത്തിയതെന്ന് പോലീസ് അവകാശപ്പെടുന്നു. ഇത് ശുദ്ധ അസംബന്ധവും കരുതികൂട്ടി ജനങ്ങളെ കബളിപ്പിക്കുന്ന തന്ത്രവുമാണ്. നാട്ടിലെന്തു സംഭവിച്ചാലും ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ പ്രതികരിക്കുന്ന പോലീസ് നമ്മുടെ സമൂഹത്തിന് അപകടം തന്നെയെന്ന് ഈ വിശദീകരണം വിളിച്ചോതുന്നു. ഇപ്പോഴത്തെ ഇവിടുത്തെ ക്രൈംനിരക്ക് രണ്ടാം സ്ഥാനത്തെത്തിയ മധ്യപ്രദേശ് എന്ന സംസ്ഥാനത്തിന്റെ നേരെ ഇരട്ടിയാണ്. ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ് കേരളത്തിലെ ക്രൈംനിരക്ക്.
കഴിഞ്ഞ ഒരു ദശാബ്ദമായി കേരളം ക്രൈം നിരക്കില്‍ മുന്നില്‍ നില്ക്കുന്ന സംസ്ഥാനമാണ്. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളുടെ വളര്‍ച്ചയില്‍ കേരളം ഇപ്പോള്‍ വന്‍ കുതിച്ചുചാട്ടമാണ് കാട്ടുന്നത്. ഉദാഹരണത്തിന് രാജ്യത്താകെ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധന 3.4 ശതമാനമാകുമ്പോള്‍ നമ്മുടെ കൊച്ചിയിലെ വര്‍ദ്ധന 193.7 ശതമാനമാണ്. രാജ്യത്തിന്റെ കുറ്റകൃത്യ ആസ്ഥാനമായി കൊച്ചി വളര്‍ന്നത് ആരിലും വിസ്ഫോടനം വാരിവിതറുന്ന ആഘാതമാകുമ്പോള്‍ ഗൗരവത്തോടെ അതിനെ കാണേണ്ട പോലീസ് മുടന്തന്‍ ന്യായം കണ്ടെത്തി ആടിനെ പട്ടിയാക്കുകയാണു ചെയ്യുന്നത്. ഓരോ പ്രദേശവും വളരുന്നതോടൊപ്പം അധോലോകവും മാഫിയാ സംഘങ്ങളും ഇവിടെ വളരുകയാണ്. കുറ്റവാളികളെക്കാള്‍ കുറ്റകൃത്യ കുതിച്ചുചാട്ടത്തെ ന്യായീകരിക്കുന്ന പോലീസിനെയാണ് സൂക്ഷിക്കേണ്ടതായിട്ടുള്ളത്.
കേരളത്തിലെ ജനങ്ങള്‍ സാക്ഷരരായതുകൊണ്ട് പോലീസിനെ സമീപിച്ച് ക്രൈം രജിസ്ട്രര്‍ ചെയ്യിപ്പിക്കുന്നതുകൊണ്ടാണിവിടെ കുറ്റനിരക്ക് കൂടിയതെന്ന പോലീസ് ഭാഷ്യം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ്. കേരളത്തില്‍ സങ്കട നിവൃത്തിക്കായി പോലീസിനെ സമീപിക്കുന്നത് കുറഞ്ഞുവരുന്നു എന്നതാണ് യഥാര്‍ത്ഥ വസ്തുത. ക്രിമിനല്‍ പ്രശ്നങ്ങളില്‍ ഉള്‍പ്പെടുന്ന പ്രശ്നങ്ങള്‍ കഴിയുന്നത്ര പറഞ്ഞുതീര്‍ക്കുന്ന ശൈലി മലയാളികള്‍ക്കിടയിലുണ്ട്. മത, സമുദായ, ആരാധനാലയ, സാമൂഹ്യ, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രശ്നങ്ങളിലിടപ്പെട്ട് തീര്‍ക്കുന്ന ഏര്‍പ്പാട് ഇവിടെ ശക്തമാണ്. അതുകൊണ്ടു തന്നെ പോലീസില്‍ പെട്ടെന്ന് പ്രശ്നങ്ങളുമായി ഓടിച്ചെല്ലുന്ന രീതി കേരളീയ സമൂഹത്തില്‍ കുറവാണ്. മറ്റ് സംസ്ഥാനങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. പോലീസ് പ്രശ്നങ്ങളില്‍ ഇടപെടുന്നത് അവിടങ്ങളില്‍ വ്യാപകമാണ്. ക്രൈം നിരക്കിന് വിശദീകരണങ്ങളുമായി ഇറങ്ങിപ്പുറപ്പെട്ട പോലീസ് ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയാണ്.
സോളാര്‍ ചൂടില്‍ കേരളം വരളുന്ന അവസ്ഥയാണിപ്പോഴുള്ളത്. മുഖ്യമന്ത്രിയുടെ കാര്യാലയം തന്നെ വെന്തുരുകുകയാണ്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് മന്ത്രാലയം കേന്ദ്രമാക്കി തട്ടിപ്പുകള്‍ നടത്തിയിട്ടും ക്രൈമുകള്‍ കൂടുതലായി വരാന്‍ തുടങ്ങിയത് വാര്‍ത്തകളില്‍ സരിത തലവാചകമായതോടുകൂടിയാണ്. ക്രൈം റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ മലയാളി അന്തര്മുഖനാണെന്നതിന് ഇത്തരം കേസ്സുകള്‍ ഉദാഹരണമാണ്. പോലീസ് മേധാവികളുടെ ക്രൈംനിരക്കു സംബന്ധിച്ച വിശദീകരണം അര്‍ത്ഥശൂന്യവും ദുരുദ്ദേശപരവുമാണ്.
കടിഞ്ഞാണില്ലാത്ത നമുക്കിടയിലെ ഉപഭോഗ സംസ്കാരം സൃഷ്ടിക്കുന്ന കെടുതികളിലൊന്നായി കുറ്റകൃത്യവര്ദ്ധനവിനെ കാണേണ്ടതുണ്ട്. പൊതുസമൂഹത്തിനും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറാനാവില്ല. ഉന്മാദത്തോടെ അലറുകയും ആഘോഷം നടത്തുകയും ചെയ്യുന്ന മാധ്യമ ശൈലികൊണ്ട് നമ്മുടെ കുറ്റകൃത്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനാവില്ല. കടുത്ത ശിക്ഷാ വിധികള്‍കൊണ്ടും അതിനു കഴിയുമെന്ന് തോന്നുന്നില്ല. സമൂഹത്തിന്റെ സംരക്ഷണം പരിപാലിക്കാന്‍ ബാധ്യസ്ഥനായ പോലീസ് തന്നെ ആയിരക്കണക്കിന് ഹീനകരമായ കുറ്റങ്ങളില്‍ പ്രതികളായിട്ടുള്ള നാടാണിപ്പോള്‍ കേരളം. ഇതൊരു സാമൂഹ്യ പ്രശ്നമായി കണക്കാക്കി അടിസ്ഥാനകാരണം കണ്ടെത്തി ഫലപ്രദമായ സാമൂഹ്യ പരിഹാരമാര്‍ക്ഷങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടത്. കേരളത്തില്‍ ക്രിമിനല്‍ കുറ്റങ്ങളും മേല്‍ നടപടികളും അപരിഷ്കൃതവിചാരങ്ങളാല് നയിക്കപ്പെടുകയാണ്. ഇതൊരു ഗുരുതര സാമൂഹ്യ പ്രശ്നമായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്.
കേരളം ഇടതുപക്ഷ സ്വാധീനത്തില്‍ സാമൂഹ്യ സംരചനയ്ക്ക് വിധേയമായ നാടാണ്. മറ്റ് നാടുകളെ അപേക്ഷിച്ച് കേരളീയ സമൂഹം പുരോഗമന സ്വഭാവം ഉള്ളവരാണെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവകാശപ്പെടുന്നുമുണ്ട്. സാക്ഷരതയില്‍ കേരളം മുന്നിലാണുള്ളത്. എന്നിട്ടുമെന്തേ ‘ക്രിമിനല്‍ കേരളം’ ഇവിടെ അരങ്ങുവാഴുന്നു എന്ന ചോദ്യത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉത്തരം നല്‍കുകയാണ് വേണ്ടത്. തട്ടിപ്പും വെട്ടിപ്പും സര്‍വ്വ സാധാരണമായ ഒരു നാടാണിപ്പോള്‍ കേരളം. മദ്യത്തിന്റെ ഉപഭോഗത്തിലും ആത്മഹത്യാ നിരക്കിലും കേരളം രാജ്യത്ത് ഏറ്റവും മുന്നിലാണുള്ളത്. സരിതാ-സോളാര്‍ തട്ടിപ്പുകേസ്സുകളുടെ ചുരുളഴിയുമ്പോള്‍ ഭരണകൂട സിരാകേന്ദ്രങ്ങള്തന്നെ പ്രതികൂട്ടിലകപ്പെട്ടിരിക്കുന്നു. കേരളമെന്നു കേട്ടാല്‍ തട്ടിപ്പിന്റെ കേളീരംഗമെന്ന സ്ഥിതിയോളം കാര്യങ്ങള്‍ എത്തിപ്പെട്ടു കഴിഞ്ഞു. മലയാളിയുടെ നിഷ്കളങ്കമുഖം നഷ്ടപ്പെട്ട അവസ്ഥയില്‍ ധാര്‍മ്മികതയും ദൈവഭയവും കുടുതല്‍ പുതിയ തലമുറയിലേക്ക് സന്നിവേശിപ്പിക്കുകയാണ് വേണ്ടത്.
സാമൂഹിക ഭദ്രത നിലനിര്‍ത്താന്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നത് തടയപ്പെടേണ്ടതുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് പോലീസ് സംവിധാനത്തിന് ബാധ്യതയുണ്ട്. കുറ്റാന്വേഷണത്തിന് വേഗവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിച്ചുകൊണ്ടുള്ള സമഗ്രമായ കേസന്വേഷണം ഉറപ്പുവരുത്തുക തന്നെേ173,174,175,വണം. ക്രിമിനല്‍ കേസ്സുകളുടെ തീര്‍പ്പ് കാലതാമസം കൂടാതെ ഉണ്ടാകുന്ന സ്ഥിതി വരേണ്ടിയിരിക്കുന്നു. കേരളത്തിലെ വികസനത്തെതന്നെ നമ്മുടെ കൂടിയ ക്രൈംനിരക്ക് ദോഷകരമായി ബാധിക്കുന്നുണ്ട്. കുറ്റവാളികളുടെ പറദീസയെന്ന അപമാനത്തില്‍നിന്നും സാക്ഷരകേരളം മോചിതമാകാന്‍ ഇനി അമാന്തിച്ചുകൂടാ.
അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: