ഐതിഹാസിക പോരാട്ടങ്ങള്‍ക്ക് പാലിയേക്കരയില്‍ ഇന്ന് അഞ്ഞൂറ് ദിനം പിന്നിടുന്നു. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഭാരതത്തില്‍ സാമാന്യം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയ അതേ വിഭാഗം സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ജാതിക്ക് പകരം സമ്പത്തിന്റെ അടിസ്ഥാനത്തില്‍ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുവാനാണ് പാലിയേക്കരയില്‍ ടോള്‍ ബൂത്ത് രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
ഈ ദുര്‍ഭൂതത്തിനെതിരെ കേരളത്തിലെ സാമുദായിക പ്രസ്ഥാനങ്ങളായ എന്‍എസ്എസ്സും എസ്എന്‍ഡിപിയും ലത്തീന്‍ കത്തോലിക്ക സഭയും രാഷ്ട്രീയ പ്രസ്ഥാനങ്ങളായ ബിജെപിയും ഇടതുപക്ഷ ഏകോപനസമിതിയും സിപിഐ എംഎല്ലും അടക്കമുള്ളവര്‍ പോരാട്ടരംഗത്താണ്. ഈ സഞ്ചാരസ്വാതന്ത്ര്യസമരത്തിന് അഞ്ഞൂറ് ദിവസം പിന്നിടുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ ഭരണകൂട ഭീകരതയും ജനവിരുദ്ധനയവും സിപിഎമ്മിന്റെ ജനവഞ്ചനയും ഒരുപോലെ പുറത്തുവരികയാണ്. ചെറുതും വലതുമായ നാല്പത്തിരണ്ടോളം സംഘടനകള്‍ അംഗങ്ങളായ പാലിയേക്കര ടോള്‍വിരുദ്ധ സംയുക്ത സമരസമിതി മാസങ്ങള്‍ നീണ്ടുനിന്ന പ്രചാരണ പരിപാടികള്‍ക്കും ടോള്‍ വിരുദ്ധ കാമ്പയിനുകള്‍ക്കും ശേഷം 2012 ജനുവരി പതിനാലിനാണ് സി.ആര്.നീലകണ്ഠനും സമരസമിതി ചെയര്മാന് സി.ജെ.ജനാര്‍ദ്ദനനും ബിജെപി നേതാവ് ബേബി കീടായിയും അടക്കമുള്ള നേതാക്കള്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ച് തെരുവിലിറങ്ങിയത്.
യുഡിഎഫ് ഗവണ്മെന്റ് കുത്തകകള്‍ക്ക് ചുങ്കം പിരിക്കാന്‍ അര്‍ദ്ധരാത്രി സമയത്ത് സ്ഥലം എംഎല്‍എ സിപിഎമ്മിന്റെ സി.രവീന്ദ്രനാഥിന്റേയും കോണ്‍ഗ്രസ്സ് എംപി പി.സി.ചാക്കോയുടേയും രേഖാമൂലമുള്ള പിന്തുണയോടെ പോലീസ് സന്നാഹം ഒരുക്കിയെങ്കിലും ദേശസ്നേഹികളായ ആയിരക്കണക്കിന് ജനങ്ങളുടെ ശക്തമായ എതിര്‍പ്പുമൂലം മൂന്നുപ്രാവശ്യം ടോള്‍പിരിവ് ആരംഭിക്കുന്നത് മാറ്റിവെച്ചു. ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ആ വാഗ്ദാനം ലംഘിച്ചുകൊണ്ട് ടോള്‍ കൊള്ള നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിനെ കാവല്‍ നില്ക്കാന് ഗുണ്ടകളേയും അതോടൊപ്പം പോലീസിനേയും നിര്‍ത്തി. ഈ കൊള്ളക്കെതിരെ ജനാധിപത്യപരമായ ഗാന്ധിയന്‍ സമരരീതിയില്‍ സംഘടിച്ച ജനങ്ങളെ ദേശദ്രോഹികളായ ഭീകരരെ നേരിടുന്ന രീതിയില്‍ ഉമ്മന്‍ചാണ്ടിയുടെ പോലീസ് നേരിടുന്ന കാഴ്ചയായിരുന്നു ദേശീയപാതയില്‍ കണ്ടത്.
ബിജെപിയുടെ നേതൃത്വത്തില്‍ ടോള്‍പ്ലാസയിലേക്ക് സമാധാനപരമായി മാര്‍ച്ച് നടത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അടക്കമുള്ളവരെ ടിയര്‍ഗ്യാസും ജലപീരങ്കിയും ലാത്തികളുമായാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരിട്ടത്. ഒരുഭാഗത്ത് മഫ്ടിയിലുള്ള പോലീസുകാര്‍ നേതാക്കള്‍ക്ക് നേരെ കല്ലെറിഞ്ഞും പാതയോരത്ത് നിര്‍ത്തിയിരുന്ന വാഹനങ്ങള്‍ തല്ലിത്തകര്‍ത്തും താണ്ഡവമാടിയപ്പോള്‍ കാക്കിധാരികള് മുളവടിയുമായി ടോള്‍ പ്ലാസമുതല് കുണ്ടുകാവ് ജംഗ്ഷന്‍വരെയും ദേശീയപാതയില്‍ പുതുക്കാട് വരെയും ഉള്ള സ്ഥലങ്ങളില്‍ ബസ്സ് കാത്തുനിന്നിരുന്നവരേയും കടയിലേക്ക് എത്തിയവരേയും ക്ഷേത്രത്തില്‍ പോകുന്നവരേയും ക്രൂരമായി മര്‍ദ്ദിച്ചു. ചില പോലീസ് ഉദ്യോഗസ്ഥര്‍ കാവിമുണ്ടുടുത്ത ആളുകളെ തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുന്നതും കാണമായിരുന്നു. ബിജെപി ജില്ലാ സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റു. മര്‍ദ്ദനം സഹിച്ചും പ്രതിഷേധം തുടര്‍ന്ന പ്രവര്‍ത്തകരെ പോലീസ് ജാമ്യം കിട്ടാത്ത ഭീകരപ്രവര്‍ത്തന നിരോധന വകുപ്പുകള്‍ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുകയും പോലീസ് വാഹനത്തിലും സ്റ്റേഷനിലും വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവരെ ജയിലിലടച്ചു. തുടര്‍ന്ന് ഈ നരനായാട്ടിനെതിരെ കേരളജനത ഒറ്റക്കെട്ടായി പൊതുപണിമുടക്കിലേക്ക് നീങ്ങിയപ്പോള്‍ പ്രതിഷേധത്തിന്റെ തീഷ്ണത കേരളീയ സമൂഹം കണ്ടു. ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ കമ്പനിക്കെതിരെ ബിജെപി അടക്കമുള്ള സംഘടനകള്‍ സമരരംഗത്ത് ഉറച്ചുനില്‍ക്കുമ്പോള്‍ ടോള്‍ കമ്പനിയെ സഹായിക്കുന്ന നിലപാടാണ് ഭരണപക്ഷത്തുള്ള യുഡിഎഫും എല്‍ഡിഎഫും സ്വീകരിക്കുന്നത്.
ടോള്‍നിരക്ക് കുറക്കുക എന്ന മുദ്രാവാക്യവുമായി ജാഥകള്‍ നടത്തിയ സിപിഎമ്മും ഡിവൈഎഫ്ഐയും അവസാനം ടോള്‍ നിരക്ക് വെട്ടിക്കുറക്കാന്‍ മുഖ്യമന്ത്രി സമ്മതിച്ചു എന്നുപറഞ്ഞ് സമരരംഗത്തുനിന്ന് പിന്മാറുകയാണു ചെയ്തത്. ഒരുമാസത്തിനകം ടോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുകയായിരുന്നു അനുഭവം. കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല, താനും സിപിഎംസെക്രട്ടറി പിണറായി വിജയനുമായുള്ള ആലോചനയിലാണ് ബിഒടി റോഡുകള്‍ കേരളത്തില്‍ വന്നത് എന്ന് വെളിപ്പെടുത്തുകയും സിപിഎം നാളിതുവരെ ഇത് നിഷേധിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ നടത്തിയ കൂട്ടുകച്ചവടം വെളിപ്പെടുകയാണ് ചെയ്തത്. ഇനി ടോളിന്റെ വ്യക്തിപരമായ ഗുണഭോക്താവ് ആര് എന്നുമാത്രമെ വെളിപ്പെടാനുള്ളു.
ബിജെപി നടത്തിയ ജനകീയ കണക്കെടുപ്പില്‍ ഒരുദിവസം ശരാശരിഎഴുപത് ലക്ഷത്തോളം രൂപ ടോള്‍ ഇനത്തില്‍ ലഭിക്കുന്നതായി വെളിപ്പെട്ടിരുന്നു. പിന്നീട് ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചപ്പോള്‍ ഇത് ദിനം പ്രതി ഒരുകോടി രൂപയായി മാറിയിരുന്നു എന്നകാര്യത്തില്‍ രണ്ടുപക്ഷമില്ല.
പാലിയേക്കരയില്‍ സമരം ചെയ്യുന്നവര്‍ നല്ല റോഡിനും വികസനത്തിനും എതിരല്ല. മറ്റു സംസ്ഥാനങ്ങളില്‍ സ്വകാര്യ കമ്പനികള്‍ സ്ഥലം ഏറ്റെടുത്ത് സ്വന്തമായി റോഡ് പണിത് അത് ബിഒടി വ്യവസ്ഥയില്‍ നടത്തുമ്പോള്‍ ഇവിടെ സര്‍ക്കാര്‍ ചിലവില്‍ പണിത റോഡില്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. സര്‍ക്കാര്‍ പാതകള്‍ സര്‍ക്കാരില്‍ തന്നെ നിലനിര്‍ത്തുകയും റോഡ് നികുതി അടക്കം ജനങ്ങളില്‍ നിന്ന് പിരിക്കുന്ന പണം ഉപയോഗിച്ച് റോഡുകള്‍ നന്നാക്കുകയാണ് വേണ്ടത്. ഈ ആവശ്യം നേടിയെടുക്കുന്നതിന് സമരസമിതി നടത്തുന്ന സമരത്തോടൊപ്പം മുന്നോട്ടുപോകുവാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്.
എ. നാഗേഷ് (ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: