ഡെറാഡൂണ്‍: പ്രളയം ബാധിച്ച ഉത്തരാഖണ്ഡില്‍ ആര്‍എസ്എസ് നടത്തിയ സേവനത്തെ മാധ്യമങ്ങളും പ്രശംസിക്കാന്‍ തുടങ്ങി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയും സര്‍ക്കാരും ഉത്തരാഖണ്ഡില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പക്ഷപാതപരമെന്നു കുറ്റപ്പെടുത്തിയവരും ഇപ്പോള്‍ വിമര്‍ശനം മാറ്റി പ്രശംസിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
പ്രമുഖ ടെലിവിഷന്‍ നെറ്റവര്‍ക്കായ സിഎന്‍എന്‍-ഐബിഎന്‍ ചാനല്‍ ഉത്തരാഖണ്ഡിലെ ആര്‍എസ്എസ് സേവനത്തെ പ്രധാനവാര്‍ത്തയാക്കി. “ദുരന്തസ്ഥലത്ത് ആദ്യം സഹായവുമായെത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. അവര്‍ 16-ാം തീയതിതന്നെ പ്രവര്‍ത്തനസജ്ജരായി. പിന്നീട് 20-ാം തീയതിയോടെ സംഘടനയുടെ രക്ഷാപ്രവര്‍ത്തനം വമ്പിച്ച തോതിലായി, സന്നാഹ മുറിയും പ്രദേശത്ത് തയ്യാറായി. 50 പേരുടെ സംഘങ്ങളായി ഒട്ടേറെ പേര് വിവിധ സ്ഥലങ്ങളില്‍ സജീവമാണ്. രണ്ടു മുറി നിറയെ മരുന്നുകള്‍ ശേഖരിച്ചിരിക്കുന്നു.,” ടെലിവിഷന്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ശുഭജിത് സെന്‍ ഗുപ്ത റിപ്പോര്‍ട്ടില്‍ പ്രശംസിച്ചു. ” ആര്‍എസ്എസിന്റെ പ്രാദേശിക പ്രവര്‍ത്തകരായ യോഗേന്ദ്രറാണ, ഭൈരോണ്‍ ഭിസ്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആദ്യ സംഘം. അവര്‍ ഗൗരീകുണ്ഡില്‍ സൈന്യവുമായി ചേര്‍ന്ന് ഹെലിപാഡ് നിര്‍മ്മിച്ചു…” റിപ്പോര്‍ട്ടു വിശദീകരിച്ചു.
ഉത്തരാഖണ്ഡിന്റെ വിവിധ ഭാഗങ്ങളായ ഉത്തരകാശി, ജോഷിമഠ്,ഗുപ്തകാശി, രുദ്രപ്രയാഗ, ഘന്ശാലി, ചംബ എന്നിവിടങ്ങളിലേക്ക് 19 മിനി ട്രക്ക് നിറയെ ദുരിതാശ്വാസ വസ്തുക്കള്‍ അയച്ചതായി ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് ലക്ഷ്മി പ്രസാദ് ജയ്സ്വാള്‍ പറഞ്ഞു. 1400 ക്വിന്റല്‍ അരി, 15 ക്വിന്റല്‍ പയര്‍, 400 ക്വിന്റല്‍ ആട്ട, 750 ബ്ലാങ്കറ്റ്, 300 സാരി തുടങ്ങിയവയും പലയിടങ്ങളിലായി വിതരണം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ഗുജറാത്തുകാരെ മാത്രം രക്ഷിച്ചുവെന്ന് ആക്ഷേപിച്ച വിവിധ മാധ്യമങ്ങള്‍ തിരുത്തി. മോദിയും കൂട്ടരും സംസ്ഥാനവും ഭാഷയും നോക്കിയല്ല പ്രളയബാധിതരെ രക്ഷിച്ചതെന്ന് പല പ്രമുഖരോടും സംസാരിച്ചു റീഡിഫ്മെയില് ഡോട് കോം വെബ്സൈറ്റില്‍ ഷീലാ ഭട്ട് എഴുതിയ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. വിവിധ സോഷ്യല്‍ മീഡിയകളിലും മോദിക്കെതിരെ ചിലര്‍ നടത്തിയ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന വാര്‍ത്തകള്‍ ശക്തമായിക്കഴിഞ്ഞു.
മോദിക്കെതിരേ കോണ്‍ഗ്രസ് നടത്തിയ വിമര്‍ശനങ്ങള്‍ തള്ളിക്കളഞ്ഞ ബിജെപി ദേശീയാദ്ധ്യക്ഷന് രാജ്നാഥ് സിംഗ്, ആരും ഇത്തരം സന്ദര്‍ഭത്തില്‍ രാഷ്ട്രീയം കളിക്കരുതെന്ന് അഭിപ്രായപ്പെട്ടു. ഏതെങ്കിലും മുഖ്യമന്ത്രി ഉത്തരാഖണ്ഡിലെ ദുരിതബാധിതരെ സഹായിക്കാന്‍ തയ്യാറാണെങ്കില്‍ അതു സ്വീകരിക്കുകയാണു വേണ്ടതെന്ന് രാജ്നാഥ് പറഞ്ഞു. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് കളിക്കുന്ന രാഷ്ട്രീയം അപലപനീയമാണ്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: