ന്യൂദല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ ഉത്തരാഖണ്ഡ് സന്ദര്‍ശനം വിവാദമാകുന്നു. വിവിഐപി ഹെലികോപ്റ്ററുകള്‍ നിലത്തിറക്കാന്‍ നിരോധനം നിലനില്‍ക്കെ രാഹുല്‍ഗാന്ധി നടത്തിയ സന്ദര്‍ശനമാണ് വിമര്‍ശന വിധേയമാകുന്നത്.
രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാല്‍ ദുരന്തമേഖലകളില്‍ വിവിഐപി സന്ദര്‍ശനവും ഹെലികോപ്റ്റര്‍ യാത്രയും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചിരുന്നു. എന്നാല്‍ ഇതു ലംഘിച്ച് രാഹുല്‍ ഗാന്ധി നടത്തിയ യാത്രയാണ് പ്രതിഷേധത്തിനു കാരണമായത്.
നരേന്ദ്രമോദി നടത്തിയ ഉത്തരാഖണ്ഡ് യാത്രയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ ഗാന്ധിയുടെ നിരോധനംലംഘിച്ചുള്ള യാത്ര പ്രതിരോധത്തിലാക്കി.
രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് സംഭവിച്ചതിന്റെ പിറ്റേന്ന് ജന്മദിനം ആഘോഷിക്കുന്നതിനായി വിദേശത്തേക്കു പോയ രാഹുല്‍ഗാന്ധി തിങ്കളാഴ്ചയാണ് തിരിച്ചെത്തിയത്. ഇതിനുശേഷമാണ് ഉത്തരാഖണ്ഡിലെ ദുരന്തമേഖലകളിലേക്ക് വിവാദയാത്ര നടത്തിയത്. രാഹുല്‍ എത്തി ഫ്ലാഗ്ഓഫ് ചെയ്യുന്നതിനായി ദുരിതാശ്വാസ ക്യമ്പുകളിലേക്ക് ശേഖരിച്ച സാമഗ്രികള്‍ വിതരണം ചെയ്യാതെ 3 ദിവസം വൈകിട്ടതും വിമര്‍ശനവിധേയമായിരുന്നു.
രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം മൂലം മണിക്കൂറുകളോളം വ്യോമസേന ഹെലികോപ്റ്ററുകള്‍ക്ക് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടി വന്നു. രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബന്ധിക്കുന്നതിനാല്‍ വിവിഐപി ഹെലികോപ്റ്ററുകള്‍ ദുരന്തബാധിത മേഖലകളില്‍ ഇറക്കരുതെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
എന്നാല്‍ രാഹുല്‍ ഗാന്ധി ഗൗച്ചറിലിറങ്ങിയത് ഹെലികോപ്റ്ററിലാണ്. ഇവിടെനിന്നും കേദാര്‍നാഥ്,ഗുപ്ത്കാശി എന്നിവിടങ്ങളിലേക്ക് പോയതും ഹെലികോപ്റ്ററിലാണ്. വിവിഐപി എന്ന നിലയിലല്ല ദുരന്തബാധിതര്‍ക്ക് സഹായം ലഭിച്ചോ എന്ന് അന്വേഷിക്കുന്നതിനായാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയതെന്നാണ് കോണ്‍ഗ്രസ് വിശദീകരിക്കുന്നത്. നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ വിവാദമാക്കിയ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ് രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തോടെ വ്യക്തമായതെന്ന് ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: