കടുത്തുരുത്തി: വിദേശ ജോലി വാഗ്ദാനം ചെയ്തു യുവതിയില്‍ നിന്നും 75,000 തട്ടിയെടുത്ത പ്രതി രണ്ടു വര്‍ഷത്തിനു ശേഷം പിടിയില്‍. പരുമല പള്ളിക്കു സമീപം താമസിക്കുന്ന പ്ലാമൂട്ടില്‍ ഹരിഹരന് (45) ആണ് പിടിയിലായത്. കെ എസ് പുരം ചെള്ളുകുന്നേല് സുകുമാരന്റെ മകള്‍ സുജിതയാണ് കബളിപ്പിക്കപ്പെട്ടത്. 2011 മെയ് 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏറ്റുമാനൂരില്‍ വച്ചു നടന്ന ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രതിയുമായി എംബിഎക്കാരിയായ യുവതിയും പിതാവും പരിചയപെട്ടത്. തനിക്കു ബഹറനില്‍ ജോലിയാണെന്നും വിദ്യാഭ്യാസ യോഗ്യതയുള്ളതിനാല്‍ ബഹറനിലെ ഹോട്ടലില്‍ ജോലി വാങ്ങി നല്‍കാമെന്നും പ്രതി യുവതിയോട് പറഞ്ഞു. ഇതിനെ തുടര്‍ന്ന് അഡ്വാന്‍സായി യുവതിയുടെ വീട്ടിലെത്തി 10,000 രൂപ കൈപ്പറ്റി. പിന്നീട് പലതവണയായി മൊത്തം 65,000 രൂപ കൂടി വാങ്ങി. ഇതിനുശേഷം വിസയുടെ കാര്യത്തിനായി സുജിത പ്രതിയെ ഫോണില്‍ ബന്ധപെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ഓഗസ്റ്റ് 28ന് കടുത്തുരുത്തി സിര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ ഉച്ചയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് ഒ പി യില്‍ ക്യൂവില്‍ നില്ക്കുന്ന ഹരിഹരനെ സുജിത കണ്ടത്. തുടര്‍ന്ന് കടുത്തുരുത്തി പോലീസിനെ ഫോണില്‍ വിളിച്ചു വിവരം അറിയിച്ചു.
ഈ വിവരം കടുത്തുരുത്തി പോലീസ് ഉടന്‍തന്നെ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ഇവിടെനിന്നും പോലീസെത്തി പ്രതിയെ പിടിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പള്‍ എസ്ഐ എം.എസ്. ഷാജഹാന്, എസ്ഐ കെ.കെ. ജിനചന്ദ്രന്, സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് എന്നിവരെത്തി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി. ഇയാളെ ഇന്ന് വൈക്കം കോടതിയില്‍ ഹാജരാക്കും. പ്രതിക്കെതിരെ സമാനരീതിയില്‍ നിരവധി വിസ തട്ടിപ്പ് കേസുകള്‍ വിവിധ സ്റ്റേഷനുകളിലുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: