കോട്ടയം: വനത്തില്‍ പ്രസവിച്ചനിലയില് കണ്ടെത്തിയ ആദിവാസി പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട കൊക്കാത്തോട്ട് നെല്ലിയാമ്പാറ പത്മനാഭന്റെ ഭാര്യ സിന്ധുവി (13) നെയാണ് ശനിയാഴ്ച ഉച്ചയോടെ വനത്തിലുള്ളില്‍ പ്രസവിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച സിന്ധുവിന്റെ മാതാപിതാക്കള്‍ ട്രൈബല്‍ ഓഫീസില്‍ ചെന്ന് മകള്‍ വനത്തിനുള്ളില്‍ പൂര്‍ണ്ണഗര്‍ഭിണിയായി അവശനിലയില്‍ കിടക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വനത്തിനുള്ളില്‍ തിരച്ചില്നടത്തിയപ്പോള് ഒരു ആണ്‍കുട്ടിയെ പ്രസവിച്ച നിലയില്‍ സിന്ധുവിനെ കാണുകയായിരുന്നു. ഉദ്യോഗസ്ഥര്‍ സിന്ധുവിനെയും കുഞ്ഞിനെയും ചുമന്ന് റോഡിലെത്തിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ ആശുപത്രിയുടെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആണ്‍കുട്ടിയെ നേഴ്സറിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഏഴിന് ഉള്‍വനത്തില്‍ പനിപിടിച്ചുകിടന്ന ഭാര്യയെയും ചുമന്ന് 40 കിലോമീറ്ററോളം നടന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയ അയ്യപ്പന്റെ സഹോദരിയാണ് സിന്ധു. അമ്മയും കുട്ടിയും പൂര്‍ണ്ണ ആരോഗ്യത്തോടെയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സിന്ധുവിനെ ആശുപത്രിയിലാക്കി വീട്ടിലേക്ക് മടങ്ങിയ ഭര്‍ത്താവ് പത്മനാഭന് ഇതുവരെയും തിരിച്ചെത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: