ഡെറാഡൂണ്‍: പ്രളയം വ്യാപകനാശം വിതച്ച ഉത്തരാഖണ്ഡില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതല്‍ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.
മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രളയ ബാധിത മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ സൈന്യം ഊര്‍ജിതമാക്കി. രണ്ടു ദിവസത്തിനുള്ളില്‍ പരമാവധി പേരെ രക്ഷപെടുത്താനാണ് സൈന്യം ശ്രമിക്കുന്നത്. മഴ കനത്താല്‍ രക്ഷാപ്രവര്‍ത്തനം വീണ്ടും ദുഷ്കരമാകും. ഇത് സൈന്യത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.
നിലവില്‍ അന്‍പതിനായിരത്തോളം പേര് വിവിധ മലയോരമേഖലകളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി തുടങ്ങിയ മലമുകളിലെ തീര്‍ഥാടന കേന്ദ്രങ്ങളില്‍ കുടുങ്ങിയവരാണ് ഇതില്‍ അധികവും. ഹെലികോപ്ടര്‍ മാത്രമാണ് ഇവരെ പുറത്തെത്തിക്കാനുളള വഴി. പ്രായമുള്ളവരെയും അസുഖമായവരെയും രക്ഷിക്കാനാണ് നിലവില്‍ സൈന്യം മുന്‍ഗണന നല്‍കുന്നത്.
കേദാര്‍നാഥിലെ ഗൗരികുണ്ട്, രാംബാറ എന്നിവിടങ്ങളില്‍ കുടുങ്ങിയ ആയിരം പേരെ ശനിയാഴ്ച രക്ഷപെടുത്തിയതായി സൈന്യം അറിയിച്ചു. അതിനിടെ ദുരിതത്തിലകപ്പെട്ട നിരവധി പേര് ഭക്ഷണവും വെള്ളവും ലഭിക്കാതെ മരണത്തിന് കീഴടങ്ങിയിട്ടുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട സൈനികര്‍ വ്യക്തമാക്കി.
മരണസംഖ്യ ഇതുവരെ 550 ആയെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. അക്ഷരാര്‍ഥത്തില്‍ ശവപ്പറമ്പാണ് കേദാര്നാഥെന്ന് അവിടം സന്ദര്‍ശിച്ച സംസ്ഥാന കൃഷിമന്ത്രി ഹറക് സിങ് റാവത്ത് പറഞ്ഞു. ‘സഹസ്രാബ്ദത്തിലെ നാശ’മെന്നാണ് അദ്ദേഹം ദുരന്തത്തെ വിശേഷിപ്പിച്ചത്. കേദാര്‍നാഥും ബദരിയും പഴയ നിലയിലാക്കാന്‍ നാലോ അഞ്ചോ വര്‍ഷം വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
പതിനായിരത്തോളം സൈനികരാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്. കരസേനയുടെയും വ്യോമസേനയുടെയും 43 ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. വെള്ളിയാഴ്ച 40,000 ചതുരശ്ര കിലോമീറ്റര്‍ മേഖലയില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയ ഹെലിക്കോപ്റ്ററുകള്‍ മലയിടുക്കുകളില്‍ കുടുങ്ങിയവരെ രക്ഷിച്ചു.
ഉത്തരാഖണ്ഡിന് അടിയന്തര ദുരിതാശ്വാസ സഹായമായി കേന്ദ്രസര്‍ക്കാര്‍ 145 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: