ശരീരത്തില്‍ മര്‍മ്മസ്ഥാനങ്ങള്‍ നിരവധിയാണ്. അതില്‍ പ്രധാനപ്പെട്ടത് തന്നെയാണ് കരണക്കുറ്റി. കരണക്കുറ്റിക്ക് അടികിട്ടുമ്പോള്‍ കണ്ണില്‍ നിന്ന് പൊന്നീച്ച പാറും. നല്ല തഴമ്പുള്ള കൈകൊണ്ടാണ് അടിയേല്തക്കുന്നതെങ്കില് പിന്നെ കാതിന്റെ കാര്യം പോക്കാണ്. എന്നെന്നേക്കുമായി കേള്‍വി നഷ്ടപ്പെട്ടെന്നും വരും. ആര്‍ക്ക് ആരെയാണ് അടിക്കേണ്ടതെന്നല്ലേ? ആഭ്യന്തരമന്ത്രിക്ക് അടികിട്ടണമെന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്. കൈ എത്തും ദൂരത്തായിരുന്നു ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെങ്കില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുദാനന്ദന് നിയമസഭയില്‍ വച്ചുതന്നെ കരണക്കുറ്റിക്ക് അടിച്ച് കലക്കിയേനെ. എന്തുചെയ്യാം ഇരിപ്പിടം രണ്ട് ധ്രുവങ്ങളിലായിപ്പോയി. അടിക്കാനറിയുന്നവരും അടി അര്‍ഹിക്കുന്നവരും സഭയിലെത്തുമെന്നറിയുന്നതുകൊണ്ടാകാം സഭയിലെ ഇരിപ്പിടങ്ങള്‍ ഇങ്ങിനെ ക്രമീകരിച്ചിട്ടുണ്ടാവുക.
പ്രതിപക്ഷ നേതാവ് അത്തരമൊരു പ്രസ്താവന നടത്തിയതില്‍ ആഭ്യന്തരമന്ത്രിക്ക് പരിഭവം മാത്രമല്ല പരാതിയുമുണ്ട്. അത് പോലീസിലേല്പ്പിക്കുന്നതിന് പകരം സ്പീക്കര്‍ക്ക് കൈമാറി എന്ന് മാത്രം. കരണക്കുറ്റി പ്രയോഗമാണ് കഴിഞ്ഞദിവസം നിയമസഭയില്‍ കയ്യാങ്കളിവരെ എത്തിയത്. ഇരുക്ഷത്തിന്റെയും കരണക്കുറ്റി കൈയ്യെത്തും ദൂരത്തായി. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആരുണ്ട് എന്ന ചോദ്യം പെട്ടന്ന് ഓര്‍മ്മ വന്നതുകൊണ്ടാകും പൊട്ടിച്ചില്ല കരണക്കുറ്റി നോക്കി.
കൈക്കരുത്തില്ലാത്ത ജനങ്ങളും അണികളുമാണ് കേരളത്തിലുള്ളതെന്ന തോന്നലാണ് ഓരോ നിമിഷവും ഉണ്ടാകുന്നത്. മറിച്ചായിരുന്നെങ്കില്‍ ഇരുപക്ഷത്തുമുള്ള എത്രയോ നേതാക്കളുടെ കരണക്കുറ്റി ഇതിന് മുമ്പേ തകര്‍ന്നിരിക്കും. അതുമാതിരിയല്ലെ രാഷ്ട്രീയ-ഭരണ രംഗത്ത് കാണുന്നതും കേള്‍ക്കുന്നതു മെല്ലാം.
അധികാരം ദുഷിപ്പിക്കുന്നു എന്നു പറയാറുണ്ട്. പരമാധികാരം പരമാവധി ദുഷിപ്പിക്കുമെന്നും ചൊല്ല്. ഇവിടെ അധികാരത്തിനല്ല അധികാരം കയ്യാളുവര്ക്കാണ് പ്രശ്നം. ദുഷിച്ച ആള്ക്കാര് അധികാര സ്ഥാനത്തെത്തിയാല്‍ ദുഷ് ചെയ്തികളല്ലാതെ മേറ്റ്ന്താണ് കാണാന്‍ കഴിയുക. ദൈവം പ്രസാദിക്കുക മാത്രമേ ചെയ്യൂ. പ്രലോഭിപ്പിക്കുകയില്ല. പ്രലോഭിപ്പിക്കുന്നത് ചെകുത്താനാണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ദൈവം പണ്ടേ വിടപറഞ്ഞു. ഇപ്പോള്‍ ചെകുത്താന്മാരാണ് അരങ്ങുവാഴുന്നത്. എന്തെല്ലാമാണിവിടെ നടക്കുന്നത്. പറയാനും എഴുതാനും പോലും പറ്റാത്ത കാര്യങ്ങള്‍. ഭരണസിരാ കേന്ദ്രങ്ങള്‍പോലും സരിതമാരുടെ വിഹാര ഭൂമിയായി മാറുന്നു. കാമക്രാധാതി വിക്രിയകളുടെ വിളനിലമായി മാറുന്നു. നാട്ടിലെ ചെകുത്താന്മാരുടെ വിളയാട്ടങ്ങളെക്കുറിച്ച് പരാതിപറയാന്‍ പോലീസ് സ്റ്റേഷനില്‍ ചെന്നാല്‍ അവിടെ പോലീസുകാരുടെ കാമവെറി. ഭരണകൂടത്തെ സമീപിച്ചാല്‍ അവിടെ കാളകൂടങ്ങള്‍. ഇങ്ങിനെ കെട്ടുനാറിയ സംവിധാനം മേറ്റ്വിടെങ്കിലും കണ്ടിട്ടുണ്ടോ! കേട്ടിട്ടുണ്ടോ? അധികാരം കിട്ടാനും നിലനിര്‍ത്താനുമുള്ള ആര്‍ത്തിയാണ് എല്ലാത്തിന്റെയും അടിസ്ഥാനം.
കാമത്തിന്റെ പരിണാമങ്ങളെക്കുറിച്ച് ഭഗവദ് ഗീതയില്‍തന്നെ പ്രതിപാദിച്ചിട്ടുണ്ട്. സാധാരണകാമത്തേക്കാള് അപകടകരമാണത്രേ അധികാര കാമം. കാമത്തില്‍ നിന്ന് ക്രോധം, ക്രോധത്തില്‍ നിന്ന് അവിവേകം. അവിവേകത്തില്‍ നിന്ന് ബുദ്ധിനാശം, ബുദ്ധിനശിച്ചാല്‍ പിന്നെ പറയണോ?. മൃഗവും മനുഷ്യനും തമ്മിലെന്ത് വിത്യാസം. അധികാരം ഒരറ്റത്ത് വ്കതിപരമാണെങ്കില് മറ്റേ അറ്റത്ത് സമൂഹമദ്ധ്യമാണ്. അതിനാല്‍ അധികാരഭ്രമം സമൂഹത്തിനാകെ ആപത്കരവും സസര്‍വ്വ നാശവുമാണ് നല്‍കുന്നത്. അധികാരാസക്തി മൂത്ത ഭരണാധികാരികള്‍ എന്തെന്ത് ദ്രോഹമാണ് ചെയ്യുക. അതിന്റെ എത്രയോ ഉദാഹരണങ്ങള്‍ ഇന്ത്യക്കകത്തും പുറത്തും കണ്ടതല്ലേ? കാണുന്നതല്ലേ? ഇന്ദിരാഗാന്ധിയില്‍ ഒരു ജനാധിപത്യ ഘാതകയെ കണ്ടുവെങ്കില്‍ സ്റ്റാലിനിസം പോലുള്ള സ്വേച്ഛാ സമീപനം വരുത്തിവച്ച നാശ നഷ്ടങ്ങള്‍ ലോകത്ത് നിരവധിവയല്ലേ! കേരളത്തില്‍ ഇപ്പോള്‍ ഒരു അധികാര ദാഹമാണ് പാതിരാത്രി സൂര്യനുദിച്ച അവസ്ഥ സൃഷിടിച്ചത്. അത് പ്രശ്നങ്ങളുടെ മറുപുറം എന്തൊക്കെ എന്നറിയാന്‍ അവസരം ഒരുക്കി. അധികാര സ്ഥാനങ്ങളുടെ കോലായില്പോലു കയറാന്‍ ഭാഗ്യമില്ലാത്ത നിര്‍ഭാഗ്യരായ ജനങ്ങളുണ്ട്. വീരാരാധനയോടെ കണ്ടുകൊണ്ടിരിക്കുന്നവരുടെ കരണക്കുറ്റിക്ക് നോക്കി പൊട്ടിക്കാന്‍ അത്തരക്കാര്‍ക്കും തോന്നുന്നത് സ്വാഭാവികം.
കെപിസിസി പ്രസിഡന്റിനെ മന്ത്രിപദവിയുടെ പേരില്‍ അപമാനിച്ചു എന്നാണ് ഐ വിഭാഗം വേദനയോടെ പരിഭവിക്കുന്നത്. അപമാനം പലമഹാന്മാരും എന്തിന് മഹേശ്വരന്‍പോലും അനുഭവിച്ചതല്ലെ. ദക്ഷരാജ സദസ്സില്‍ ക്ഷണിക്കാതെയെത്തിയ പരമശിവനോട് ‘ഈ കുരുടനേത്’ എന്ന ഭാവം പ്രകടിപ്പിച്ചതാണല്ലൊ ദക്ഷന് കുഴപ്പമായത്. സംഹാരരുദ്രനായി പരമശിവന് മാറിയത് അപമാനിതനായപ്പോഴാണ്. സുമുഖനായ ദക്ഷന്റെ തലനീക്കി ഒരാടിന്റെ തല ചേര്‍ത്ത് വച്ച് അപമാനത്തിന് പകരം വീട്ടിയതുപോലെ. ഇതാ ഉമ്മന്‍ചാണ്ടിയുടെ പ്രതിഛായയും വികൃതമായിരിക്കുന്നു. കരണക്കുറ്റിക്കടിക്കുന്നതിനെക്കാള് ഭീകരവും ഭീബത്സവുമായി അരങ്ങുതകര്ന്നതിന്റെ നാമ്പും കൂമ്പും അധികാര കാമമല്ലാതെ മറ്റൊന്നുമല്ല. മന്ത്രിയായില്ലേലെന്താ മുഖ്യന്റെ പേരും പെരുമയും പോയില്ലെ. രമേശനെന്നല്ല പരമേശ്വരനെന്നാണ് ചേരുന്ന പേര്.
അപമാനിതയായ യുവതി മുഖ്യമന്ത്രിയുടെ ഓഫീസിലെ കാമവെറിയന്മാരെക്കുറിച്ച് പരാതിപ്പെട്ടിട്ട് ദിവസങ്ങളെത്രയോ ആയി. അത് പുറത്തറിയുന്നത് ഇപ്പോള്‍ മാത്രം. സരിതയുടെ കൂടിയാട്ടം സെക്രട്ടേറിയറ്റിനകത്തും പുറത്തും നടക്കാന്‍ തുടയങ്ങിയിട്ടേറെക്കാലമായി. സോളാര്‍ സംസ്ഥാനമാകെ തെളിഞ്ഞ് കത്താന്‍ തുടങ്ങിയിട്ടേറെ മാസങ്ങളായി. മുതിര്‍ന്നവര്‍ ഇരിക്കേണ്ട സെന്‍സര്‍ ബോര്‍ഡില്‍ ജൂനിയറായ ശാലുമേനോന് സ്ഥാനംപിടിച്ചതും അടുത്തകാലത്തല്ല. എന്നാല്‍ ഇതെല്ലാം പുറത്തറിയുന്നത് രമേശ് പുറത്ത് നില്ക്കാന് വിധിക്കപ്പെട്ടപ്പോള്‍. കാലക്കേടിന് മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്യുന്ന അവസ്ഥയില്‍ മുഖ്യമന്ത്രിയും.
ടീംസോളാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടിയെ ഇരുട്ടിലാക്കിയെങ്കില്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ കരണക്കുറ്റിനോക്കി പ്രഹരിക്കാനുള്ള ത്രാണി അദ്ദേഹത്തിനുണ്ടോ എന്നാണറിയേണ്ടത്. അതെങ്ങനെ. മടിയില്‍ കനമില്ലെങ്കിലല്ലേ വഴിയില്‍ പേടിക്കാതെ നടക്കാനൊക്കൂ. മുഖ്യമന്ത്രിയുടെ ഓഫീസ് ഇരുപത്തിനാല് മണിക്കൂറും തുറന്നുവയ്ക്കുന്നത് എന്തിനൊക്കെയായിരുന്നെന്നറിയുകയാണല്ലൊ. അറിഞ്ഞതിനും അപ്പുറവും ഇനി അറിയാനിരിക്കുന്നതേയുള്ളു. മുഴുവനും അറിയുമ്പോഴാകും വോട്ട് ചെയ്ത് ജയിപ്പിച്ചവരുടെ കരണക്കുറ്റി തകരുന്നത്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: