ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ധനമന്ത്രി പി.ചിദംബരവും പ്ലാനിംഗ് ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ മൊണ്ടേക്സിംഗ് ആലുവാലിയയും ഉള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ധന്മാരുടെ നയങ്ങള്‍ രാജ്യത്തെ നശിപ്പിക്കുന്നതിന്റെ ഉദാഹരണമാണ് രൂപയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയെന്ന് ബിജെപി കുറ്റപ്പെടുത്തി. രാജ്യം ഗുരുതരമായ പ്രതിസന്ധിയെ നേരിടുന്ന സമയത്ത് മതേതരത്വത്തേപ്പറ്റി ചര്‍ച്ചകള്‍ നടത്തി രാഷ്ട്രീയ നേതൃത്വം പ്രശ്നങ്ങള്‍ വഴിതിരിച്ചു വിടാന്‍ ശ്രമിക്കുകയാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. മതേതരത്വമെന്ന് ഉരുവിട്ടുകൊണ്ടിരുന്നാല് രൂപയുടെ മൂല്യം വര്‍ദ്ധിക്കുമെന്നാണോ കോണ്‍ഗ്രസിന്റെ പ്രതീക്ഷയെന്നും അദ്ദേഹം ചോദിച്ചു.
എന്‍ഡിഎ ഭരണകാലത്ത് 40-42 രൂപയായിരുന്നു ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം. എന്നാല്‍ മന്‍മോഹന്‍സിംഗിന്റെ ഭരണം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തതിന്റെ തെളിവാണ് രൂപയുടെ മൂല്യം 60ല്‍ എത്തിയത്. വികസനവുമായി ബന്ധപ്പെട്ട സംവാദത്തിന് കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും തയ്യാറാവണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുസ്ഥിര ഭരണവും സുസ്ഥിര വികസനവും കാഴ്ചവയ്ക്കുമ്പോള്‍ കോണ്‍ഗ്രസ് ഭരണത്തില്‍ അഴിമതിമാത്രമാണ് നടക്കുന്നത്.
ധനക്കമ്മി,റവന്യൂകമ്മി,വ്യാപാരക്കമ്മി എന്നിവയ്ക്കൊപ്പം വിശ്വാസക്കമ്മിയുമാണ് കേന്ദ്രസര്‍ക്കാരിനെ ബാധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ആളോഹരി കടം ആളോഹരി വരുമാനത്തേക്കാള്‍ അധികമാവുന്നത് ഇതിനുമുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതാണ്. അടിസ്ഥാന വിഷയങ്ങളിലേക്ക് ചര്‍ച്ചകള്‍ പോകാതെ മതേതരത്വമെന്ന പേരു പറഞ്ഞ് രക്ഷപെടാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇന്ത്യാ വിഭജനത്തിന് കാരണക്കാരായ മുസ്ലീംലീഗിനെ മന്ത്രിസഭയിലെടുത്ത പാരമ്പര്യമുള്ള യുപിഎ സര്‍ക്കാരിന് മതേതരത്വത്തേപ്പറ്റി പറയാന്‍ എന്തവകാശമാണുള്ളതെന്നും വെങ്കയ്യ നായിഡു ചോദിച്ചു.
മൂന്നാം മുന്നണിയെന്നത് പലവട്ടം പരീക്ഷിച്ചു പരാജയപ്പെട്ട സംവിധാനമാണ്. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികള്‍ ചേര്ന്നുണ്ടാക്കുമെന്നവകാശപ്പെടുന്ന മൂന്നാം മുന്നണി യാഥാര്‍ത്ഥ്യമാവില്ലെന്ന് ഉറപ്പാണ്. പരസ്പരം യോജിച്ചു പ്രവര്‍ത്തിക്കാനാവാത്തതിന്റെ പേരില്‍ വേര്‍പിരിഞ്ഞവരാണ് പ്രാദേശിക പാര്‍ട്ടികള്‍. എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച നിതീഷിന് രാഷ്ട്രീയമായി വന്‍ തിരിച്ചടിയാണ് ഉണ്ടാകാന്‍ പോകുന്നത്. ബീഹാറിലെ ജനങ്ങള്‍ ബിജെപിക്കൊപ്പമാണെന്നതിന്റെ തെളിവുകളാണ് നിതീഷ്കുമാറിനെതിരായി പുറത്തുവന്ന സര്‍വ്വേഫലങ്ങള്‍. കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവരുടെ തീരുമാനം ജനവികാരം എതിരാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രകാശ് ജാവ്ദേക്കര്‍,ഷാനവാസ് ഹുസൈന്,ശ്രീകാന്ത് ശര്‍മ്മ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: