കോട്ടയം: പൊതുജനങ്ങളുടെയും അംഗങ്ങളുടെയും പ്രതിഷേധത്തെത്തുടര്‍ന്ന് കോട്ടയം പബ്ലിക് ലൈബ്രറിയില്‍ ഡിസി കിഴക്കേമുറിയുടെ ഫോട്ടോ പുനഃസ്ഥാപിക്കുന്നു.
കോട്ടയം പബ്ലിക് ലൈബ്രറി ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിക്കൊണ്ടുവരുന്നതിന് നേതൃത്വം കൊടുത്ത ഡിസി കിഴക്കേമുറി, എ.വി.ജോര്‍ജ്ജ്, സി.കെ.മാണി എന്നിവരടക്കമുള്ള ആദ്യകാലനേതാക്കളുടെ ഫോട്ടോകള്‍ ലൈബ്രറിയില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കോട്ടയം ടൗണിലെ ലൈബ്രറി കെട്ടിടം പണിയാന്‍ ഒരു ലക്ഷം രൂപ സംഭവാന നല്കിയ ആളായിരുന്നു മുന്‍ മുനിസിപ്പല്‍ ചെയര്മാന് കൂടിയായ എ.വി.ജോര്‍ജ്ജ്. ലൈബ്രറി കെട്ടിടനിര്‍മ്മാണത്തിന് ലോട്ടറി ഏര്‍പ്പെടുത്തിയ ഫണ്ട് സ്വരൂപിക്കുന്നതിന് നേതൃത്വം നല്കിയവരാണ് ഡിസി കിഴക്കേമുറിയും സി.കെ.മാണിയും. ഇതേത്തുടര്‍ന്ന് ലഭിച്ച പണം ഉപയോഗിച്ചാണ് കോട്ടയത്തെയും ശാസ്ത്രീറോഡിലെയും കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. ലോട്ടറിയുടെ ഈ വിജയമാണ് പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി ഏര്‍പ്പെടുത്താന്‍ കാരണമയതെന്നും പറയുന്നു.
ഇപ്പോഴത്തെ ലൈബ്രറി ഭാരവാഹികള്‍ക്കെതിരെ പിരിച്ചുവിടപ്പെട്ട ജീവനക്കാരി വനിതാകമ്മീഷന് കൊടുത്ത കേസ് നിലവിലുള്ളപ്പോള്‍ വനിതാ കമ്മീഷനംഗം പ്രമീളാദേവിയെ ലൈബ്രറിയുടെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് കേസില്‍ സ്വാധീനം ചെലുത്താനാണെന്ന് അംഗങ്ങള്‍ക്ക് ആക്ഷേപമുണ്ടെന്ന് ലൈബ്രറി സേവ് ഫോറം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
വിവരാവകാശ നിയമപ്രകാരമുള്ള കേസ് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പരിഗണനയില്‍ ഇരിക്കെ വിവരാവകാശ കമ്മീഷനംഗം കുര്യാസ് കുമ്പളക്കരി ലൈബ്രറിയുടെ പരിപാടിയില്‍ പങ്കെടുക്കുകയും പിന്നീട് കേസ് നിര്ജ്ജീവാവസ്ഥയിലായതായും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: