പനാജി: ദേശീയ നിര്‍വാഹക സമിതി യോഗം നടക്കുന്ന ഗോവയിലെ ശ്രദ്ധാകേന്ദ്രമായി മാറുന്നത് മികച്ച ഭരണം കാഴ്ചവച്ചതിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച നാലു ബിജെപി മുഖ്യമന്ത്രിമാരാണ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്കൊപ്പം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനും ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ്ങും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖറുമാണ് ഭരണമികവിന്റെ മാതൃകകളെന്ന വിശേഷണത്തിന് അര്‍ഹരായിരിക്കുന്നത്. നല്ല ഭരണത്തിന്റെ മേന്മയില് രണ്ടും മൂന്നും വട്ടം മുഖ്യമന്ത്രിമാരായവരാണ് എല്ലാവരും. മികച്ച സാമ്പത്തിക വളര്‍ച്ചാ നിരക്കും സദ്ഭരണവും കാഴ്ചവയ്ക്കാനായ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ദേശീയ നിര്‍വാഹക സമിതിയില്‍ ലഭിച്ച ഉജ്ജ്വല സ്വീകരണം.
ഗുജറാത്ത് ഭരണത്തിന്റെ മികവുകള്‍ ദേശീയ തലത്തില്‍ നിന്നും അന്തര്‍ദ്ദേശീയ തലത്തിലേക്ക് ഉയര്‍ന്നതും മധ്യപ്രദേശ് സംസ്ഥാനത്തിന്റെ വികസന മാതൃക സുസ്ഥിര വികസനത്തിന്റെ മികച്ച രീതിയായി ഉയര്‍ത്തിക്കാണിക്കപ്പെട്ടതും നിര്‍വാഹകസമിതി യോഗത്തിലെ സജീവ ചര്‍ച്ചാ വിഷയങ്ങളായി.
ഗുജറാത്തിലെ ജനങ്ങള്‍ തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന് ഉദ്ഘാടന പ്രസംഗത്തില്‍ രാജ്നാഥ്സിങ് നന്ദി പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ മധ്യപ്രദേശ് ഉണ്ടാക്കിയ റെക്കോര്‍ഡ് വളര്‍ച്ച ശിവരാജ്സിങ് സര്‍ക്കാരിന്റെ മികച്ച നേട്ടമായി മാറിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന അടല്‍ ജ്യോതി യോജന പദ്ധതിയും മധ്യപ്രദേശിന്റെ മുഖഛായ മാറ്റിയിട്ടുണ്ട്. ഗുജറാത്തിനു പുറമേ മധ്യപ്രദേശും ഇതോടെ വൈദ്യുതി മുടങ്ങാതെ നല്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ്. രാജ്യത്ത് ബിജെപി ഭരിക്കുന്ന ഈ രണ്ടു സംസ്ഥാനങ്ങള്‍ മാത്രമാണ് നേട്ടം കൈവരിച്ചിരിക്കുന്നത്.
ഭക്ഷ്യസുരക്ഷാ നിയമത്തിലൂടെ പൊതു വിതരണ സമ്പ്രദായം ഉടച്ചു വാര്‍ത്ത ഛത്തീസ്ഗട്ടിന്റെ വഴി പിന്തുടര്ന്നാണ് കേന്ദ്രസര്‍ക്കാര്‍ പോലും ഭക്ഷ്യസുരക്ഷാ ബില്ലുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് ഒമ്പതര വര്‍ഷം പൂര്‍ത്തിയാക്കിയ രമണ്‍സിങ് മാസങ്ങള്‍ക്കകം തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുമ്പോള്‍ ജനങ്ങള്‍ക്ക് മറിച്ചു ചിന്തിക്കേണ്ട യാതൊരു സാഹചര്യവും ഛത്തീസ്ഗഡിലില്ല. അത്രയ്ക്ക് ജനജീവിതത്തെ മാറ്റി മറിച്ചിരിക്കുകയാണ് അവിടെ നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നിയമം. ഭക്ഷ്യസ്ഥിരത ഉറപ്പു വരുത്തിയ രമണ്‍സിങ്ങിന്റെ ഭരണനൈപുണ്യത്തെ ദേശീയ അദ്ധ്യക്ഷന്‍ ബിജെപി ഭരണത്തിന്റെ നല്ല ഉദാഹരണമായാണ് വിശേഷിപ്പിച്ചത്.
ഡീസലിനേക്കാള്‍ വിലക്കുറവില്‍ പെട്രോള്‍ ലഭ്യമാകുന്ന രാജ്യത്തെ ഏക സംസ്ഥാനമായി ഗോവയെ മാറ്റിയ മനോഹര്‍ പരീഖറിന്റെ ഭരണമികവിനേയും ബിജെപി നേതൃത്വം അഭിനന്ദിച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസ് ഭരണത്തെ തൂത്തെറിഞ്ഞുകൊണ്ട് വന്ന പരീഖറിന് ഒരു വര്‍ഷം കൊണ്ടു തന്നെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാനായിരുന്നു.നാലു ബിജെപി മുഖ്യമന്ത്രിമാരും ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ പ്രസംഗിക്കുന്നുണ്ട്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ഗുരുതരമായി ബാധിച്ച നക്സല്‍ പ്രശ്നമാണ് രമണ്‍സിങ് അവതരിപ്പിക്കുന്നത്.
മറ്റു ദേശീയ പ്രശ്നങ്ങളേപ്പറ്റി ശിവരാജ്സിങ് ചൗഹാനും ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയും പ്രസംഗിക്കും.ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ഇന്ന് ദേശീയ നിര്‍വാഹകസമിതിയില്‍ പ്രസംഗിക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: