ശശാങ്കര്‍ മനോഹറിന് ശേഷം ബിസിസിഐ പ്രസിഡന്റായ നാരായണസ്വാമി ശ്രീനിവാസന് ഒരു സിമന്റ് കച്ചവടക്കാരനാണ്. സിമന്റ് വ്യാപാരവും ക്രിക്കറ്റും തമ്മിലെന്ത് എന്ന് ചോദിക്കരുത്. ഇത്തരം കാര്യങ്ങളെ കൂട്ടിയിണക്കുന്ന ഏകഘടകം പണമാണ്. അതുകൊണ്ടാണ് കാര്യങ്ങള്‍ സിമന്റ് കുഴയുംപോലെ കുഴഞ്ഞിട്ടും അണ്ണാച്ചി പിടി വീടാത്തത്. ക്രിക്കറ്റിന്റെ പരമോന്നത നിയന്ത്രണാധികാര പദവിയിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഒരാള്‍ക്ക് പോലും ആ കളിയുടെ എബിസിഡി അറിയുമെന്ന് തോന്നുന്നില്ല.
അതിമാന്യന്മാരുടെ വിനോദമെന്ന് പേരുകേട്ട ക്രിക്കറ്റിന് ഭാരതത്തില്‍ ലഭിച്ച സ്വീകാര്യത ‘അടിമത്തത്തിന്റെ ഹാംഗ്ഓവര്‍’ മാത്രമാണെന്ന ആക്ഷേപമുണ്ടായിട്ടുണ്ട്. അധിനിവേശശക്തികള്‍ അവശേഷിപ്പിച്ച ബോറന് വിനോദങ്ങളുടെ പട്ടികയിലാണ് ക്രിക്കറ്റ് എഴുതിച്ചേര്‍ക്കപ്പെട്ടത്. ഹോക്കിയും ഫുട്ബോളുമൊക്കെ കളംവാണ ഇന്ത്യന്‍മണ്ണില്‍ ക്രിക്കറ്റ് പൊരുതിക്കയറിയതിന് കാരണങ്ങള്‍ രണ്ട് ആയിരുന്നു. ദൃശ്യമാധ്യമങ്ങള്‍ വഴി ലഭിച്ച ലൈവ് കവറേജ്. അതിനപ്പുറം ജീനിയസുകളുടെ കയ്യൊപ്പ് പതിഞ്ഞ കളിക്കളങ്ങള്‍. വിരല്‍ത്തുമ്പ് വരെ മാന്യന്മാരായവരുടെ കളി എന്ന ഖ്യാതി പണമെറിഞ്ഞ് പണം വാരുന്നവരുടെ കച്ചവടത്തിന്റെ തലത്തിലേക്ക് ഉയരുകയോ താഴുകയോ ചെയ്തതോടെയാണ് നമ്മളിപ്പോല്‍ കാണുന്ന പുകിലുകള് തുടങ്ങുന്നത്.
സര്‍വം കച്ചവടമായാല്പ്പിന്നെ വാതുവെപ്പ്, ഒത്തുകളി, കോഴ എന്നിവയൊക്കെ ചട്ടവിരുദ്ധമല്ലാതാകും. അതാണ് കച്ചവടത്തിന്റെ ന്യായം. എസ്. ശ്രീശാന്തും ചാന്ദിലയും ചവാനുമൊക്കെ കുടുങ്ങിയ ഐപിഎല്‍ ഒത്തുകളി വിവാദത്തിന് പിന്നിലെ ഒത്തുകളിയാണ് ഇപ്പോള്‍ നാടെങ്ങും ചര്‍ച്ചാവിഷയം. ഒത്തുകളികളുടെ ഒടുങ്ങാത്ത ശൃംഖലയിലെ ഒടുക്കത്തെ കണ്ണി മാത്രമാണ് ശ്രീശാന്ത് എന്ന നിലയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. കളിക്കളത്തില്‍ കന്നംതിരിവ് കാട്ടുകയും പുറത്ത് അടിച്ചുപൊളിച്ച് കഴിയുകയും ചെയ്ത ആ ചെറുപ്പക്കാരന്റെ ജീവിതം തിഹാര്‍ ജയിലിലായിരിക്കുന്നു. ആരൊക്കെ പെട്ടിട്ടും മരുമകന് മെയ്യപ്പന് അടക്കമുള്ളവര്‍ കുടുങ്ങിയിട്ടും കുലുങ്ങാതെ നില്പാണ് ശ്രീനിവാസന്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മാത്രമേ ഇത്തരം ഉരുപ്പടികളെ മുമ്പ് ജനം കണ്ടിട്ടുള്ളു.
എ.സി. മുത്തയ്യ എന്ന തമിഴ്നാട്ടുകാരന് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ തലപ്പത്ത് വന്നത് മുതലാണ് ടി.എസ്. നാരായണസ്വാമിയുടെ മകന് ശ്രീനിവാസന് ക്രിക്കറ്റ് കമ്പോളത്തിലേക്ക് കണ്ണെറിഞ്ഞത്. അതുവരെ കച്ചവടക്കാര്‍ക്ക് മാത്രം പറഞ്ഞുവെച്ചിട്ടുള്ള തട്ടകങ്ങളിലായിരുന്നു അയാളുടെ വാഴ്ച. മദ്രാസ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പ്രസിഡന്റായും ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ ഇന്‍ഡസ്ട്രിയുടെ എക്സിക്യൂട്ടീവ് മെമ്പറായുമൊക്കെ വിലസുന്നതിനിടയിലാണ് ക്രിക്കറ്റ് ചന്തയിലെ സാധ്യതകള്‍ മുത്തയ്യ നാട്ടുകാരന് കൂടിയായ ശ്രീനിവാസന് പഠിപ്പിച്ച് നല്‍കിയത്. ആ പിന്‍ബലം കൊണ്ടാണ് കളിയോട് വലിയ കമ്പമില്ലാതിരുന്നിട്ടും അയാള്‍ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായത്. തമിഴ്നാട് ഗോള്‍ഫ് ഫെഡറേഷന്, ആള് ഇന്ത്യാ ചെസ് ഫെഡറേഷന് തുടങ്ങിയ വമ്പന്മാരുടെ സംഘടനകള്‍ അതിനുമുമ്പേ ശ്രീനിവാസന്റെ പോക്കറ്റിലായിരുന്നു.
അഴിമതി വണ്ടികള്‍ ദല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്കും ചെന്നൈയില്‍ നിന്ന് ദല്‍ഹിയിലേക്കും ചെയിന്‍ സര്‍വീസ് ആരംഭിച്ച യുപിഎ – ഡിഎംകെ ഭരണത്തിന്റെ തണലില്‍ ശ്രീനിവാസന്റെ കച്ചവടം ക്രിക്കറ്റ് കമ്പോളത്തില്‍ കൊഴുത്തു. തെലുങ്കന്മാരുടെ അഭിമാനമായിരുന്ന രാശി സിമന്റിനെ അതിന്റെ ആസ്ഥാനമടക്കം വിഴുങ്ങിയാണ് ശ്രീനിവാസന് ഇന്ത്യാ സിമന്റ്സിന്റെ അടിത്തറ വിപുലപ്പെടുത്തിയത്. 2008ല്‍ ഐപിഎല്‍ വിസ്ഫോടനവുമായി ലളിത് മോഡി അവതരിച്ചപ്പോള്‍ ഇന്ത്യാ സിമന്റ്സിന്റെ മഞ്ഞക്കുപ്പായത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്സുമായി അയാള്‍ രംഗത്തെത്തി. സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോണിയെ ഐക്കണ്‍ താരമാക്കി ഐപിഎല്‍ പിടിക്കാനിറങ്ങുമ്പോള്‍ ശ്രീനിവാസന് ലക്ഷ്യം കളിക്ക് പിന്നിലെ കളിയായിരുന്നു. ഏറ്റവും ശക്തവും സമര്‍ത്ഥവുമായ ഒരു താരനിര തുടര്‍ച്ചയായി ജയിച്ചുകയറുമ്പോള്‍ അവരാരുമറിയതെ അണിയറയില്‍ നടത്തുന്ന ചൂതാട്ടത്തിന്റെ കഥകള്‍ പുറംലോകത്തേക്കെത്തില്ല എന്ന അപാരമായ ബുദ്ധികൂര്മ്മതയുണ്ടായിരുന്നു അതിന് പിന്നില്‍.
കളത്തിന് പുറത്ത് നടന്ന കളികള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ശ്രീനിവാസന് നിയോഗിച്ചത് സ്വന്തം മരുമകന് ഗുരുനാഥ് മെയ്യപ്പനെയാണ്. അമ്മാവന്റെ മെയ്വഴക്കം മെയ്യപ്പന് പോരാത്തതുകൊണ്ടാവണം 2008ല്‍ തുടങ്ങിയ പിന്നാമ്പുറക്കളികള്‍ അഞ്ചാണ്ട് തികയും മുമ്പേ ചീറ്റിയത്. മെയ്യപ്പന് കുടുങ്ങി രാത്രി പുലര്‍ന്നപ്പോഴേക്ക് അമ്മാവന് അയാളെ തള്ളിപ്പറഞ്ഞു. ഗുരുനാഥ് മെയ്യപ്പന് ചെന്നൈ സൂപ്പര്‍കിംഗ്സിന് ആരുമല്ലെന്നായിരുന്നു വാദം. അതാണ് ശ്രീനിവാസന്. ആ ശ്രീനിവാസനോടാണ് ധാര്‍മ്മികതയുടെ പേരില്‍ രാജിവെക്കണമെന്ന് മറ്റ് കച്ചവടക്കാര്‍ ആര്‍ത്തുവിളിച്ചത്.
നാലുപാടും നിന്നുയര്‍ന്ന രാജി ആവശ്യത്തോട് എന്‍. ശ്രീനിവാസന്റെ പ്രതികരണം ഒരു നല്ല സൂചകമാണ് . ഇത്തരത്തിലുള്ള എത്രയോ അവസരങ്ങള്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ നേരിട്ടിട്ടുണ്ട്. അവരാരും പറയാത്ത ഒരുത്തരമാണ് അയാളുടെ നാവില്‍നിന്ന് വീണത്. രാജി വെക്കുന്നത് തന്റെ സ്വഭാവമല്ലെന്നായിരുന്നു ആ പ്രതികരണം. തനിക്ക് തോന്നിയതുപോലെ ഭരിക്കാനാണ് ബിസിസിഐ എന്ന ഒരു തറക്കച്ചവടക്കാരന്റെ കുടിലബുദ്ധിക്കും അത്യാര്ത്തിക്കമപ്പുറം രാജ്യം ചെന്നുപെട്ട വലിയ ഗതികേടിന്റെ അടയാളമാവുകയാണ് ഈ അറുപത്തെട്ടുകാരന്.
ലോകകായിക ഭൂപടത്തില്‍ രാജ്യത്തിന്റെ പേരെഴുതിച്ചേര്‍ക്കാന്‍ ക്രിക്കറ്റിന് കഴിഞ്ഞു എന്നത് മാത്രമാണ് ആ കളിയിലേക്ക് ഇന്ത്യാക്കാരനെ അടുപ്പിച്ചത്. ക്രിക്കറ്റ് അവന്റെ വികാരമാണ്. അതിനെയാണ് ഭരണകൂടം മുതല്‍ കുത്തക മുതലാളിമാര്‍ വരെ വിറ്റുകാശാക്കി തടിച്ചുചീര്‍ത്തത്. അടിമുതല്‍ മുടിവരെ നാറിയിട്ടും കടിച്ചുതൂങ്ങിക്കിടക്കാനുള്ള ആര്‍ത്തിയുടെ അടയാളങ്ങളാവുകയാണ് ഈ മുതലാളിമാര്‍.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: