റെജി ദിവാകരന്
കുമരകം: റോഡപകടങ്ങളും ബോട്ടപകടങ്ങളും കുമരകത്ത് പതിവാകുന്നു. കഴിഞ്ഞ നാലു മാസങ്ങള്‍ക്കുള്ളില്‍ അഞ്ചോളം ഹൗസ് ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും അപകടത്തില്‍ പെട്ടിരുന്നു. റോഡപകടങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏഴുപതോളം അപകടങ്ങളാണ് ഇവിടെയുണ്ടായത്. ഈ അപകടങ്ങളിലായി പന്ത്രണ്ടോളം പേരുടെ ജീവനാണ് പൊലിഞ്ഞത്.
വാഹനങ്ങളുടെ അമിതവേഗവും മദ്യവിച്ചുള്ള വാഹനമോടിക്കലുമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നത്. ജെട്ടി, പള്ളിച്ചിറ, ചന്തക്കവല മുതലായ തിരക്കുള്ള സ്ഥലങ്ങളിലെ ഓട്ടോ, ടാക്സികാറുകളുടെ സ്റ്റാന്‍ഡുകളും അപകടത്തിനും ഗതാഗതക്കുരുക്കിനും വഴിവയ്ക്കുന്നു. അപകടങ്ങളുണ്ടായി ഒരാഴ്ചത്തേക്ക് പൊലീസും മോട്ടോര്‍ വാഹനവകുപ്പും സജീവമാകുമെങ്കിലും വീണ്ടും അവരുടെ റോഡിലെ സന്നിദ്ധ്യം അപ്രത്യക്ഷമാകും. ഇത് വീണ്ടും അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നു.
ടൂറിസ്റ്റുകേന്ദ്രമെന്ന നിലയില്‍ കുമരകത്ത് മദ്യപിച്ച വാഹനമോടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. കുമരകത്തെയും കൈപ്പുഴമുട്ടിലെയും ബാറുകളില്‍ രാവിലെ മുതല്‍ ബാറടയ്ക്കുന്നതുവരെ മദ്യപിക്കാന്‍ വാഹനങ്ഹളിലെത്തുന്നവരുടെ വന്‍ തിരക്കാണ്. ഇത് അധികാരികള്‍ കണ്ടില്ലെന്നു നടിക്കുന്നത് ബാറുടമകളും അധികാരികളും തമ്മിലുള്ള അവിഹിത ബന്ധം കൊണ്ടാണെന്ന് പരക്കേ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ബോട്ടപകടങ്ങളുടെ കാര്യത്തിലും മദ്യത്തിന് പ്രധാന പങ്കുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെയാണ് പല ഹൗസ് ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും കായലില്‍ ടൂറിസ്റ്റുകളുമായി സഞ്ചരിക്കുന്നത്. കുമരകം ബോട്ടു ദുരന്തത്തിനു ശേഷം നിരീക്ഷണം ശക്തമാക്കുകയും നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്ത സാഹചര്യത്തില്‍ ബോട്ടപകടമുണ്ടായാല്‍ യാത്രക്കാര്‍ക്ക് രക്ഷപ്പെടാനായി സീറ്റിന്റെ എണ്ണിത്തിനൊപ്പം ലൈഫ് ജാക്കറ്റുകളും മറ്റ് സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഇപ്പോള്‍ അതൊക്കെ പഴങ്കഥയായിരിക്കുകയാണ്. കായലില്‍ വിനോദ സഞ്ചാരികളുമായി പോകുന്ന പലബോട്ടുകളും കാലഹണപ്പെട്ടതും ജീവന് രക്ഷാ ഉപായങ്ങള്‍ സ്വീകരിക്കാത്തവയുമാണ്.
ബോട്ടിനുള്‍ക്കൊള്ളാന്‍ കഴിയാത്തതിലധികം വിനോദ സഞ്ചാരികളെ കയറ്റിയ ബോട്ടുകളും മദ്യപിച്ചവരെ ബോട്ടിനു മുകളില്‍ കയറ്റിയ ബോട്ടുകളും വേമ്പനാട്ടുകായലിലെ നിത്യകാഴ്ചയാണ്. ഹൗസ് ബോട്ടുകളില്‍ ജീവനക്കാരുടെ ഒത്താശയോടെ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായും ആരോപണമുണ്ട്. ജീവനക്കാരെ തങ്ങളുടെ ഇംഗിതത്തിനു വശംവദരാക്കാന്‍ വിനോദ സഞ്ചാരികള്‍ ജീവനക്കാരെ മദ്യക്കുപ്പികള്‍ നല്കി പ്രീണിപ്പിക്കുന്നതായും ആരോപണമുണ്ട്. ജീവനക്കാരുടെ മദ്യപാനം ബോട്ടപകടത്തിനു കാരണമാകുന്നു.
കായലില്‍ ഡ്രഡ്ജിംഗിനായുള്ള കുറ്റികളില്‍ പലതും പഴകി ദ്രവിച്ച നിലയില്‍ ജലോപരിതലം വരെ കാണാതെ നില്‍പ്പുണ്ട്. ഇവ ഊരിമാറ്റുമെന്ന് സര്‍ക്കാര്‍ പല പ്രാവശ്യം പ്രഖ്യാപനമുണ്ടായെങ്കിലും ഫലം കണ്ടില്ല. ഓരോ വര്‍ഷവും ബോട്ടുകള്‍ നിരീക്ഷിച്ച് ബോട്ടിന്റെ ഫിറ്റ്നസ് വിലയിരുത്തി സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടധികാരികള്‍ നല്കുന്ന ബോട്ടുകള്‍ക്കു മാത്രമേ ടൂറിസത്തിനായി കായലില്‍ ഇറക്കാവൂഎന്ന നിയമമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. ബോട്ടിലെ ടോപ്പിലുള്ള യാത്ര കുറ്റകരമാണെങ്കിലും അതു നിരീക്ഷിക്കാനോ കേസെടുക്കാനോ ടൂറിസം പോലീസും തയ്യാറല്ല. ഇത് പോര്‍ട്ടധികാരികളും പൊലീസും ബോട്ടുടമകളും തമ്മിലുള്ള ബന്ധത്തിന്റെ നേര്‍ക്കാഴ്ചയായി വിലയിരുത്തപ്പെടുന്നു.
ഇതിനെതിരെ സര്‍ക്കാര്‍ തല വകുപ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കുമരകമെന്ന ടൂറിസ്റ്റുകേന്ദ്ര പരിധിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: