ബംഗളൂരു: കര്‍ണാടകയിലെ മാറിയ രാഷ്ട്രീയസാഹചര്യം ഉപയോഗപ്പെടുത്തി മദനിയുടെ താല്‍ക്കാലിക മോചനത്തിന് മുസ്ലിംലീഗ് ശ്രമിക്കുന്നു. ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ടും മലപ്പുറം ജില്ല പ്രസിഡന്റ് സയിദ് സാദിഖലി ശിഹാബ് തങ്ങളും സംഘവും ആഭ്യന്തരമന്ത്രി കെ.ജെ.ജോര്‍ജുമായും തുടര്‍ന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും കൂടിക്കാഴ്ച്ചനടത്തി.
ഇത്തവണ മദനിയുടെ മാതാവിന്റെ മോശമായ ആരോഗ്യനില ചൂണ്ടിക്കാണിച്ചാണ് ജാമ്യാപേക്ഷ. മദനിയുമായി ബന്ധപ്പെട്ട കോടതിനടപടികള്‍ വേഗത്തിലാക്കാന്‍ ലീഗിന്റെ പ്രതിനിധികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മദനിയുടെ ജാമ്യവുമായി ബന്ധപ്പെട്ട കാര്യത്തില്‍ നിയമസഹായം നല്‍കാമെന്നു സിദ്ധരാമയ്യ ഉറപ്പു നല്‍കിയതായി ലീഗ് നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു പത്തുമിനിട്ടോളം നീണ്ട കൂടിക്കാഴ്ചയില്‍, കര്‍ണാടകത്തിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ന്യൂനപക്ഷക്കാരായ ചെറുപ്പക്കാരെയും ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നവരെയും വിട്ടയക്കണമെന്നു മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചതായി സിറാജ് ഇബ്രാഹിം സേട്ട് പറഞ്ഞു. കുറ്റക്കാരെന്നു തെളിഞ്ഞവര്ക്കെതിരെയുള്ള കോടതി നടപടികള്‍ക്ക് വേഗം കൂട്ടണം. മദനിയുടെ താല്‍ക്കാലിക മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. മലയാളി കൂടിയായ ആഭ്യന്തര മന്ത്രിയും സഹായിക്കാം എന്ന് ഏറ്റിട്ടുണ്ട്, അവര്‍ പറഞ്ഞു.
ഉച്ചയോടെ പരപ്പന അഗ്രഹാര ജയിലില്‍ സംഘം മദനിയെ കണ്ടിരുന്നു. പാണക്കാട്ടു കുടുംബത്തില്‍ നിന്നും ആദ്യമായാണ് ഒരാള്‍ മദനിയെ ജയിലില്‍ സന്ദര്‍ശിക്കുന്നത്. എന്നാല്‍ മദനിയുടെ ജാമ്യാപേക്ഷ കോടതിയില്‍ വരുമ്പോള്‍ പ്രോസിക്യുഷന് നിലപാട് എന്തായിരിക്കുമെന്ന് വ്യക്തമല്ല.സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് പ്രോസിക്യുഷനു നയം മാറ്റാന്‍ കഴിയുകയില്ല എന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പക്ഷെ പരസ്യമായി സര്‍ക്കാര്‍ മദനിക്കനുകൂലമായ നിലപാട് സ്വീകരിക്കുകയും ജാമ്യാപേക്ഷയെ എതിര്‍ക്കാതിരിക്കുകയും ചെയ്താല്‍ മോചനം എളുപ്പമാവും.
അനില്‍ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: