ന്യൂദല്‍ഹി: ധാര്‍മികത മുന്‍നിര്‍ത്തി ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന് രാജി വയ്ക്കണമെന്ന് കേന്ദ്ര കായിക മന്ത്രാലയം. ഐപിഎല്‍ കമ്മിഷണര്‍ രാജീവ് ശുക്ലയും ബോര്‍ഡ് അംഗങ്ങളായ അരുണ്‍ ജെയിറ്റ്ലിയും ജ്യോതിരാദിത്യ സിന്ധ്യയും ശ്രീനിവാസന്റെ രാജി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും ആവശ്യം.
ഐ.പി.എല്‍ വാതുവയ്പ് – ഒത്തുകളിയുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ അന്വേഷിക്കുന്നുണ്ട്. അതിനാല്‍ തന്നെ ധാര്‍മ്മിക ഉത്തരാവാദിത്തം ഏറ്റെടുത്ത് ശ്രീനിവാസന് രാജിവയ്ക്കണം. അന്വേഷണം നിഷ്പക്ഷമായി നടക്കാന്‍ അത് ആവശ്യമാണെന്നും കായികമന്ത്രാലായം പ്രസ്താവനയില്‍ വ്യക്തമാക്കി.
വാതുവയ്പില്‍ അറസ്റ്റിലായ ചെന്നൈ സൂപ്പര്‍ കിംഗ്സ് സി.ഇ.ഒയും ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പനെതിരായ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹം മാറി നില്‍ക്കണമെന്ന് രാജീവ് ശുക്ലയും ബി.സി.സി.ഐ വൈസ് പ്രസിഡന്റുമായ അരുണ്‍ ജെയ്റ്റ്ലിയും ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ആവശ്യം ശ്രീനിവാസന് തള്ളിയിരുന്നു. താന്‍ തെറ്റുകാരനല്ലെന്നും തന്നെ ശിക്ഷിക്കുന്നത് എന്തിനാണെന്നുമാണ് ശ്രീനിവാസന് ചോദിച്ചതെന്നും ശുക്ല പറഞ്ഞു.
ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം പൂര്‍ത്തിയാകും വരെ എന്‍. ശ്രീനിവാസന് മാറി നില്‍ക്കണമെന്നാണ് രാജീവ് ശുക്ല ആവശ്യപ്പെട്ടത്. അരുണ്‍ ജെയ്റ്റിലിയുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ശുക്ല ആവശ്യം ഉന്നയിച്ചത്. വാതുവയ്പിനെ കുറിച്ച് അന്വേഷിക്കുന്ന കമ്മിറ്റി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ശുക്ല അറിയിച്ചു.
കുടുംബാംഗങ്ങള്‍ വിവാദത്തിലേര്പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ശ്രീനിവാസന് ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് ഊര്‍ജ മന്ത്രിയും ബോര്‍ഡംഗവുമായ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: