ന്യൂദല്‍ഹി: ടുജി സ്പെക്ട്രം ലൈസന്‍സ് ലഭിക്കാന്‍ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള സ്വാന് ടെലികോം കമ്പനിക്ക് യോഗ്യത ഇല്ലായിരുന്നുവെന്ന് നീരാ റാഡിയ കോടതിയില്‍. വിവാദ കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയ പ്രത്യേക കോടതി മുമ്പാകെ നല്കിയ മൊഴിയില്‍ റിലയന്‍സിനെ പ്രതികൂട്ടിലാക്കി സിബിഐക്ക് നല്‍കിയിരുന്ന മൊഴി ആവര്‍ത്തിക്കുകയായിരുന്നു.
സ്പെക്ട്രം വിതരണ സമയത്ത് ലൈസന്‍സിന് അര്‍ഹരായവരെ സംബന്ധിച്ച് മാധ്യമങ്ങള്‍ പൊതുജനാഭിപ്രായം ഉണ്ടാക്കിയിരുന്നു. ഇതിന്റെയും ടാറ്റായുടെ നിയമോപദേശകരുടെയും അടിസ്ഥാനത്തിലാണ് സ്വാന് കമ്പനി യോഗ്യരല്ലെന്ന് വിലയിരുത്തിയതെന്നും നീരാ റാഡിയ കോടതിയെ അറിയിച്ചു. ആദ്യമായാണ് പ്രോസിക്യൂഷന് സാക്ഷിയായ നീര കോടതിയില്‍ മൊഴി നല്‍കാനെത്തുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഹാജരാകേണ്ടതായിരുന്നെങ്കിലും ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് അവര്‍ സമയം നീട്ടി വാങ്ങുകയായിരുന്നു.
ലൈസന്‍സ് അനുവദിക്കുന്ന സമയത്ത് ലഭ്യമായ രേഖകള്‍ പ്രകാരം സ്വാന് റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണെന്നും നീര വിശദീകരിച്ചു. ടാറ്റാ ടെലി സര്‍വീസ് ലിമിറ്റഡിന് ടെലികോം വിഷയങ്ങളില്‍ തന്റെ പബ്ലിക് റിലേഷന്‍സ് കമ്പനി സഹായിച്ചിരുന്നതായി അവര്‍ സമ്മതിച്ചു. ലൈസന്‍സ് ലഭിക്കാന്‍ യോഗ്യതയുള്ളവരുടെ പട്ടികയില്‍ മുന്നിലായിരുന്നിട്ടും ടാറ്റയ്ക്ക് ലൈസന്‍സ് അനുവദിച്ചില്ല.
അതേസമയം ടുജി ഇടപാടില്‍ റാഡിയയുടെ ലോബിയിംഗ് വ്യക്തമാക്കുന്ന ടേപ്പുകളിലെ 62 സംഭാഷണങ്ങളുടെ സിഡികള്‍ കേസില്‍ തെളിവായി സ്വീകരിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. ഫോണ്‍ സംഭാഷണങ്ങളുടെ ടേപ്പ് പ്രതിഭാഗത്തിനു നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിചാരണ തുടങ്ങി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ സംഭാഷണങ്ങള്‍ സമര്‍പ്പിക്കാനുള്ള ശ്രമത്തെ പ്രതിഭാഗം എതിര്‍ത്തു. ഇക്കാര്യത്തില്‍ ജൂലൈ രണ്ടിന് കോടതിവാദം കേള്‍ക്കും. സിഡി തെളിവായി സ്വീകരിക്കണമോ എന്നത് സംബന്ധിച്ച് തീരുമാനമെടുത്ത ശേഷം നീരാ റാഡിയയുടെ മൊഴി തുടര്‍ന്നും രേഖപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: