ന്യൂദല്‍ഹി: നക്സല്‍ ബാധിത സംസ്ഥാനങ്ങളില്‍ കേന്ദ്രം സൈന്യത്തെ അയക്കുമെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി. സംസ്ഥാന പോലീസ് സേനയെ ശക്തിപ്പെടുത്തുകയാണ് യഥാര്‍ത്ഥ പരിഹാരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഛത്തീസ്ഗഢിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിനായി സൈന്യത്തെ വിന്യസിക്കേണ്ട സമയമായോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളൊന്നും പരിഗണനയില്‍ ഇല്ലെന്നായിരുന്നു ആന്റണിയുടെ മറുപടി. പോലീസ് സേനയ്ക്ക് വേണ്ട എല്ലാ പിന്തുണയും കേന്ദ്രം നല്‍കുന്നുണ്ടെന്നും നക്സല്‍ ബാധിതമേഖലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ രാത്രിയില്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൈന്യത്തിന്റെ നേരിട്ടുള്ള ഇടപെടലില്ലാതെ നിലവിലുള്ള പിന്തുണ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് സൈന്യത്തെ നേരിട്ട് വിന്യസിക്കുന്നതില്‍ പ്രതിരോധമന്ത്രാലയത്തിന് താത്പര്യമില്ല. ഛത്തീസ്ഗഢ് ആക്രമണം നടക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിലും വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ ആക്രമണം നടന്ന മേഖലയില്‍ പറക്കുന്നുണ്ടായിരുന്നെന്നും സൈന്യം എല്ലാ പിന്തുണയും മുമ്പ് തന്നെ നല്കി വരികയാണെന്നും ആന്റണി ചൂണ്ടിക്കാട്ടി.
ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും അവരുടെ പ്രശ്നങ്ങള്‍ തുറന്നുപറയാന്‍ കൃത്യമായ വഴികളുണ്ടെന്നും എന്നാല്‍ ഇത്തരത്തിലുള്ള അക്രമമാര്‍ഗങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആന്റണി വ്യക്തമാക്കി. ചത്തീസ്ഗഢില്‍ നക്സല്‍ ആക്രമണത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉള്‍പ്പെടെ 27 പേര് കൊല്ലപ്പെട്ട സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇതിനായി ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരം കേന്ദ്രം 2000 അര്‍ധസൈനികരെ അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: