ന്യൂദല്‍ഹി: ഛത്തീസ്ഗഢില്‍ നടന്ന മാവോയിസ്റ്റ് ആക്രമണം എന്‍ഐഎ അന്വേഷിക്കും. എന്‍ഐഎയിലെ ഒരു സംഘം ഉദ്യോഗസ്ഥര്‍ ആക്രമണം നടന്ന ബസ്തറിലെത്തി തെളിവെടുപ്പ് തുടങ്ങിക്കഴിഞ്ഞു. കേന്ദ്ര-സംസ്ഥാന സേനകളുടെ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ച്ച ഉണ്ടായോ എന്നാണ് എന്‍ഐ പ്രധാനമായും അന്വേഷിക്കുന്നത്. സുരക്ഷാകാര്യത്തില്‍ വീഴ്ച്ച വരുത്തിയതായി കണ്ടെത്തിയാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്.പി.എന്‍.സിംഗ് ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം എന്‍ഐഎയെ എല്പ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഉടന്‍ കൈമാറുമെന്ന് കേന്ദ്ര ആഭ്യന്തരസെക്രട്ടറി ആര്.കെ.സിംഗും വ്യക്തമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഢ് ആക്രമണം എന്‍ഐഎ അന്വേഷിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാരിന് എതിര്‍പ്പില്ലെന്നും മുഖ്യമന്ത്രി രമണ്‍ സിംഗില്‍ നിന്ന് ഇത് സംബന്ധിച്ച അനുകൂലമായ മറുപടി ലഭിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം കേന്ദ്രആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞിരുന്നു. ശനിയാഴ്ച്ച നടന്ന ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരനെ കണ്ടെത്താന്‍ കഴിഞ്ഞോ എന്ന ചോദ്യത്തിന് അന്വേഷണം പൂര്‍ത്തിയാകാതെ ഒരു നിഗമനത്തിലെത്താന്‍ കഴിയില്ലെന്ന് ആര്.പി.എന്‍. സിംഗ് മറുപടി നല്കി.
ഛത്തീസ്ഗഢ് മേഖലയില്‍ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സംസ്ഥാന പോലീസിനെ സഹായിക്കാന്‍ മുപ്പതിനായിരത്തോളം സൈനികരടങ്ങുന്ന 30 ബറ്റാലിയനെയാണ് വിന്യസിച്ചിരിക്കുന്നത്.
ബസ്താര്‍ മേഖലയില്‍ കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര കര്‍മ്മയും പിസിസി അധ്യക്ഷനും മകനും ഉള്‍പ്പെടെ 27 പേരാണ് കൊല്ലപ്പെട്ടത്. മുന്‍കേന്ദ്രമന്ത്രി വി.സി.ശുക്ല ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. രാജ്യത്ത് ഏറ്റവുമധികം മാവോയിസ്റ്റ് ആക്രമണം നടക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഢ്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഇവിടെ 1900 പേരാണ് മാവോ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 570 പേര് സാധാരണ പൗരന്മാരും 700 പേര് സുരക്ഷാഉദ്യോഗസ്ഥരും മറ്റുള്ളവര്‍ മാവോയിസ്റ്റുകളുമാണ്.
ഛത്തീസ്ഗഢിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നക്സല്‍ബാധിത സംസ്ഥാനങ്ങളിലെ രാഷ്ട്രീയനേതാക്കളുടെ സുരക്ഷയില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ സുരക്ഷാക്രമീകരണം കൂട്ടണമെന്നും ആഭ്യന്തരമന്ത്രാലയം ഈ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: