പുരോഹിതന്മാരെപ്പറ്റി കരുതിയിരിക്കേണ്ടതുപോലെതന്നെ ശാസ്ത്രകാരന്മാരെപ്പറ്റിയും കരുതല്വേണം. അവിശ്വാസംകൊണ്ടാരംഭിക്കുക, വിശകലനം ചെയ്യുക, പരീക്ഷിക്കുക, എല്ലാം തെളിയിക്കുക എന്നിട്ടത് സ്വീകരിക്കുക. നവീന ശാസ്ത്രത്തിന്റെ പ്രചുരതമങ്ങളായ മിക്ക വിശ്വാസങ്ങളും തെളിയിക്കപ്പെട്ടിട്ടില്ല. ഗണിതംപോലുള്ള ശാസ്ത്രത്തില്‍പ്പോലും അതിന്റെ സിദ്ധാന്തങ്ങളുടെ ബഹുഭൂരിഭാഗവും വെറും പ്രവര്ത്തകപ്രമേയങ്ങള് മാത്രമാണ്. മഹത്തരജ്ഞാനത്തിന്റെ വരവോടെ അവയെല്ലാം ദൂരെ എറിയപ്പെടും.
ക്രിസ്തുവിന് മുമ്പ് 1400 – ല്‍ ഒരു മഹാസിദ്ധന് ഒരു പരിശ്രമം ചെയ്തു, മനോവിജ്ഞാനീയവസ്തുക്കളെ അടുക്കി അപഗ്രഥിച്ച് സമീകരിക്കാന്‍. അവിടുത്തെ മറ്റ് വളരെപ്പേര്‍ അനുഗമിച്ചു. അവര്‍, അവിടുന്ന് കണ്ടുപിടിച്ചതിന്റെ അംശങ്ങള്‍ കൈക്കൊണ്ട് അവയെപ്പറ്റി വിശേഷപഠനം നടത്തി. പ്രാചീനവംശങ്ങളിലെല്ലാംവച്ച് ഹിന്ദുക്കള്മാത്രമാണ് ജ്ഞാനശാഖയുടെ പഠനം സഗൗരവം കൈക്കൊണ്ടത്. ഞാനിപ്പോള്‍ അത് നിങ്ങളെ പഠിപ്പിക്കുന്നു. പക്ഷേ നിങ്ങളിലെത്ര പേര് അതഭ്യസിക്കും എത്ര ദിവസം, എത്ര മാസം ആകും നിങ്ങളത് വിട്ടുകളയുന്നതിനുമുന്പ് ഈ വിഷയത്തില്‍ നിങ്ങള്‍ അപ്രായോഗികരാണ്. ഭാരതത്തില്‍ അവര്‍ യുഗയുഗങ്ങളായി സ്ഥിരപരിശ്രമം ചെയ്യും. അവര്‍ക്ക് പള്ളിയില്ല; പൊതുപ്രാര്ത്ഥനയില്ല; അങ്ങനെയൊന്നുമില്ല എന്നുകേള്‍ക്കുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും. എന്നാല്‍ അവര്‍, ഇന്നും എല്ലാ ദിവസവും ശ്വസനം ശീലിക്കുന്നു. മനസ്സ് ഏകാഗ്രമാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതാണുതാനും അവരുടെ ഉപാസനയുടെ മുഖ്യഭാഗം. ഇവ മുഖ്യസംഗതികളാണ്. ഓരോ ഹിന്ദുവും ഇവ ചെയ്യണം. ഇത് ആ നാടിന്റെ മതമാണ്. ഓരോരുത്തനും ഒരു വിശേഷരീതി ഉണ്ടായിരിക്കാമെന്നുമാത്രം. ഒരു വിശേഷരൂപത്തിലുള്ള ശ്വസനം. ഒരു വിശേഷരൂപത്തിലുള്ള ഏകാഗ്രീകരണം; തന്റെ വിശേഷരീതിയെന്തെന്ന് തന്റെ ഭാര്യപോലും അറിയേണ്ട; അച്ഛന് മകന്റേതറിയേണ്ട. പക്ഷേ അവരെല്ലാം ഇത് ചെയ്തേ തീരൂ. ഈ സംഗതികളെക്കുറിച്ച് ഗൂഢമായിട്ടൊന്നുമില്ലതാനും. ‘ഗൂഢ’പദത്തിന് അവയോടൊരു ബന്ധവുമില്ല.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: