ന്യൂദല്‍ഹി: പാക്കിസ്ഥാന് നയതന്ത്രജ്ഞന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന സൈനിക വെബ് സൈറ്റുകളിലെ രഹസ്യങ്ങള്‍ താന്‍ കൈമാറിയതായുള്ള തമിഴ്നാട്ടുകാരന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കുമെന്ന് എന്‍ഐഎ. 2012 സപ്തംബറില്‍ ചാരക്കുറ്റത്തിന് അറസ്റ്റിലായ തമീം അന്‍സാരിയാണ് പ്രതി. എന്നാല്‍ ഇയാള്‍ക്ക് പിന്നീട് മദ്രാസ് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ഇപ്പോള്‍ കൊളംബോയിലെ ഇസ്ലാമബാദ് മിഷനിലെ കൗണ്‍സിലറായ പാക് നയതന്ത്രജ്ഞന് അമീര്‍ സുബൈര്‍ സിദ്ദിഖിക്കാണ് തമിഴ്നാട്ടിലെ തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അന്‍സാരി കൈമാറിയത്.
ശ്രീലങ്കയിലെ പാക്കിസ്ഥാന് ഹൈകമ്മീഷന്റെ വെബ് സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് സിദ്ദിഖി കൊളംബോ മിഷനില്‍ ചേരുന്നത് 2009-10ലാണ്. പച്ചക്കറി കയറ്റുമതി വ്യാപാരിയായ അന്‍സാരി(36)യെ തമിഴ്നാട് പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് കൊളംബോയിലേക്ക് വിമാനം കയറാന്‍ ശ്രമിക്കുമ്പോഴാണ് പിടികൂടിയത്. രഹസ്യാന്വേഷണ സംഘടനകള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പരിശോധനയില്‍ ഇയാളുടെ കൈവശം ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സ്കെച്ചുകളും അടങ്ങിയ ഡിവിഡി കണ്ടെത്തി. ഊട്ടി വെല്ലിംഗ്ടണിലെ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജ്, കാരൈക്കാല്-നാഗപട്ടണം തുറമുഖങ്ങള്‍, മല്ലിപ്പട്ടണം നേവല്‍ ബേസ് എന്നിവയുടെ വിശദാംശങ്ങളാണ് ഡിവിഡിയിലുണ്ടായിരുന്നത്.
അന്‍സാരിയുടെ ലാപ്ടോപ്പിലും ഇ-മെയില്‍ അക്കൗണ്ടിലും സിദ്ദിഖിക്ക് അയച്ച നിരവധി സന്ദേശങ്ങള്‍ ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. തമിഴ്നാട് സര്‍ക്കാരും ആഭ്യന്തരവകുപ്പുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് കേസ് എന്‍ഐഎയുടെ ഹൈദരാബാദ് യൂണിറ്റിലേക്ക് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. ജാമ്യം റദ്ദാക്കാന്‍ നടപടികള്‍ സ്വീകരിച്ച് അന്‍സാരിയെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും എന്‍ഐഎ ഉദ്യോഗസ്ഥന് പറഞ്ഞു. എന്നാല്‍ ഏത് വിദേശ നയതന്ത്രജ്ഞനു വേണ്ടിയാണോ അന്‍സാരി പ്രവര്‍ത്തിച്ചിരുന്നത് അയാളുടെ പേര് എന്‍ഐഎ പുറത്തുവിട്ടില്ല. ശ്രീലങ്കന്‍ തമിഴരെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളിലേക്ക് കൊണ്ടുവരാന്‍ ഐഎസ്ഐ നടപ്പാക്കിയ വലിയ പദ്ധതിയുടെ ഭാഗമാണ് അന്‍സാരിയെന്നും സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: