നാരദ മുനി ആയിരുന്നു പ്രപഞ്ചത്തിലെ ആദ്യ പത്ര പ്രവര്ത്തകന്. പത്ര പ്രവര്‍ത്തനത്തിന്റെ മര്‍മ്മം കൃത്യമായി മനസ്സിലാക്കിയ മഹാത്മാവായിരുന്നു അദ്ദേഹം. അതുകൊണ്ടാണല്ലോ രാജസൂയ യാഗ സന്ദര്‍ഭത്തില്‍ ചക്രവര്‍ത്തി ആയ ധര്‍മ്മപുത്രരെ രാജധര്‍മ്മം പഠിപ്പിക്കുന്ന കൂട്ടത്തില്‍ വാര്‍ത്തയുടെ മഹത്വം എന്തെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങളുടെ ശക്തി അവരുടെ വസ്തുസ്ഥിതി ബോധത്തെ ആശ്രയിച്ചിരിക്കുന്നു എന്നാണ് നാരദ മതം. എത്ര കൃത്യമായി ലോകവിവരങ്ങള്‍ അവര്‍ക്ക് കിട്ടുന്നു എന്നത് സുപ്രധാനമാണ്. അതിനാല്‍ വാര്‍ത്ത എന്നത് ആത്മ ബലം വര്‍ദ്ധിപ്പിക്കുന്ന ശക്തമായ ഒരു ആയുധമാണ്. പൊതു സമൂഹത്തിലേക്ക് എത്ര പെട്ടന്ന് പുതുപുത്തന്‍ വിവരങ്ങളും നവീനമായ ആശയങ്ങളും എത്തിക്കാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ ഉണ്ടാക്കുക എന്നത് ഒരു രാജാവിന്റെ ധര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.
ഒരു നല്ല പത്രപ്രവര്‍ത്തകനു വേണ്ട ഗുണങ്ങള്‍ ഏല്ലാം നാരദനില്‍ സമ്മേളിക്കുന്നത് കാണാം. ഒന്നാമത്തേത് കാര്യങ്ങളെ അതിന്റെ സൂക്ഷ്മതയിലും സമഗ്രതയിലും മനസ്സിലാക്കാനുള്ള ക്ഷമതയാണ്. രണ്ടാമത്തേത് അങ്ങനെ മനസ്സിലാക്കി ശേഖരിക്കുന്ന വസ്തുതകളെ വിശകലനം ചെയ്യാനുള്ള കഴിവാണ്. മറ്റൊരു ഗുണം പഴയതും പുതിയതുമായ വിവരങ്ങളുടെ സംപാദകനാവണം എന്നതാണ്. മഹാഭാരതത്തിലെ ആദിപര്‍വത്തില്‍ നാരദ മുനിയുടെ പ്രത്യേകതകളെക്കുറിച്ച് വര്‍ണ്ണിക്കുമ്പോള്‍ ഭഗവാന് വേദവ്യാസന് ഈ സവിശേഷതകള്‍ എടുത്ത് പറയുന്നുണ്ട്.
അര്‍ത്ഥ നിര്‍വചനേ നിത്യം
സംശയാഛിദ്ര സംശയ:
പ്രകൃത്യാ ധര്‍മ കുശലോ
നാനാ ധര്‍മ്മ വിശാരദ:?
ഏക ശബ്ദാശ്ച നാനാര്‍ത്ഥാന്‍
ഏകാര്‍ത്ഥാസ്യ പൃഥഗ്ശ്രുതീര്‍
പൃഥഗര്‍ത്ഥാഭിധാനാംസ്വ
പ്രയോഗാണാമവസ്ഥിതാ?
പ്രമാണ ഭൂതോ ലോകസ്യ
സര്‍വാധികണേഷു ച
സര്‍വവര്‍ണ്ണ വികാരേഷു
നിത്യം സകല പൂജിതം….
……
ഉദ്ദേശ്യാനാം സമാഖ്യാതാ
സര്‍വ്വമാഖ്യാനമുദ്ദിശാന്‍
അഭിസന്ധിഷു തത്വജ്ഞ:
പദാന്യംഗാനനുസ്മരന്‍?
ഇരുപത്തിനാല് ശ്ലോകങ്ങളിലായി വര്‍ണ്ണിച്ചതിലെ ചിലത് മാത്രം എടുത്ത് ഉദ്ധരിച്ചു എന്നേയുള്ളു. ഇതില്‍ നിന്ന് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാകുന്നുണ്ട്. കാര്യങ്ങളുടെ അര്‍ഥം വ്യക്തമായി മനസ്സിലാക്കുക മാത്രമല്ല അത് സമൂഹത്തിന് ആശയക്കുഴപ്പം ഇല്ലാതെ കിറുകൃത്യമായി വ്യാഖ്യാനിച്ച് കൊടുക്കുകയും ചെയ്യുന്ന, സ്വഭാവേന തന്നെ ധര്‍മ്മ കുശലനും അനേക ധര്‍മ്മങ്ങളില്‍ അഭിജ്ഞനും ആണ് നാരദ മുനി. ഇതോടൊപ്പം ഒരു വാക്കിനുള്ള വിവിധ അര്‍ത്ഥങ്ങളും ഒരേ അര്‍ത്ഥമുള്ള വിവിധ വാക്കുകളും അറിയേണ്ടതുണ്ട്. അവയെ അര്‍ത്ഥ ലോപം വരാതെ ഉപയോഗിക്കാനും അറിയണം.
ഒരു പത്രപ്രവര്‍ത്തകര്‍ വസ്തുതകളെ ജനസമക്ഷം അവതരിപ്പിക്കേണ്ടത് പ്രമാണ സഹിതമായിരിക്കണം. ആധികാരികമായി അതിനു കഴിയണമെങ്കില്‍ ആത്മാര്‍ത്ഥമായ സ്വാധ്യായം ഉണ്ടായേ മതിയാകൂ. ഇന്നത്തെ ‘കട്ട് ആന്റ് പേസ്റ്റ്’ സാമര്‍ത്ഥ്യം പോര എന്നര്‍ത്ഥം. ആധികാരികമായ മൗലിക വിജ്ഞാനം തേടി പോകേണ്ട ഉത്തരവാദിത്വം ഒരു പത്രപ്രവര്‍ത്തകനുണ്ട്. നാരദമുനിയില്‍ ഈ ഗുണം പ്രശോഭിച്ചിരുന്നു എന്ന് സാക്ഷ്യപ്പെടുത്തി യിരിക്കുന്നത് സാക്ഷാല്‍ വേദവ്യാസനാണ്.
ആഖ്യാനം അതിന്റെ ഉദ്ദേശ്യം മനസ്സിലാക്കി വേണം. ധാര്‍മികം അല്ലാത്തതൊന്നും ആഖ്യാനം ചെയ്യാനും പാടില്ല. റേറ്റിംഗ് കൂട്ടാന്‍ ജനമനസ്സിനെ അധ:പതിപ്പിക്കുന്ന ഒന്നും പറയാനും എഴുതാനും കാണിക്കാനും പാടില്ല എന്നര്‍ത്ഥം. സമൂഹത്തിനു ആശയക്കുഴപ്പം ഉണ്ടാകാന്‍ സാദ്ധ്യതയുള്ള വിഷയങ്ങളുടെ സൂക്ഷ്മതലങ്ങളില്‍ ഇറങ്ങിച്ചെന്ന് വിശകലനം നടത്തി സുവ്യക്തമാക്കി കൊടുക്കുകയും ചെയ്യണം ഒരു യഥാര്‍ത്ഥ പത്രപ്രവര്ത്തകന്. അതായിരുന്നു നാരദമുനി എന്ന് വ്യാസ ഭഗവാന് ആവര്‍ത്തിച്ച് വിശദീകരിക്കുകയാണ് ആദി പര്‍വത്തിന്റെ അവസാനഭാഗത്ത്.
അപാരമായ അറിവിന്റെ ശേഖരമായ നാരദ മുനി ഒരു സഞ്ചരിക്കുന്ന സര്‍വവിജ്ഞാന കോശ മായിരുന്നു. സുരാജിന്റെയും സുനീതിയുടേയും നിയമ സംഹിതകളില്‍ ആദ്യത്തേതെന്ന് ഖ്യാതിയുള്ള നാരദ സ്മൃതി അദ്ദേഹത്തിന്റെ കൃതികളില്‍ ഒന്നാണ്. ഭക്തിയുടെ അവസാന വാക്കായി ഗണിക്കപ്പെടുന്ന നാരദ ഭക്തി സൂക്തം പ്രസിദ്ധമാണ്.
ഇതിലൂടെയെല്ലാം അദ്ദേഹം സദാ ശ്രമിച്ചു കൊണ്ടേ ഇരുന്നത് ഒരേയൊരു കാര്യമാണ്. അത് യഥാര്‍ത്ഥ ജ്ഞാനം സമൂഹത്തിനു പകരുക എന്നതു മാത്രമായിരുന്നു. നാരം പരമാത്മ വിഷയകം ജ്ഞാനം ദദാതി നാരദ: എന്നാണല്ലൊ പൗരാണികര്‍ നാരദരെ നിര്‍വചിച്ചിരിക്കുന്നത്. നാരം എന്നതിനു രണ്ടര്‍ത്ഥങ്ങള്‍ കല്‍പ്പിച്ച് കാണുന്നു. ഒന്നു ജ്ഞാനം എന്നും രണ്ട് നരനെ അഥവ മനുഷ്യനെ സംബന്ധിച്ച് എന്നും. അപ്പോള്‍ ശരിയായ അറിവ്/ജ്ഞാനം ആകുന്ന പരമമായ ആത്മവിഷയം പകര്‍ന്ന് കൊടുക്കുന്നവന് എന്നും മനുഷ്യനെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരം നല്കുന്ന ആള് എന്നും നാരദനെ സംബന്ധിച്ച് പറയാം.
ഇത്രയേറെ ശ്രേഷ്ഠതകളുള്ള നാരദരെ കലഹ പ്രിയനായിട്ടാണ് പലരും ചിത്രീകരിക്കാറുള്ളത്. പക്ഷെ അദ്ദേഹം ധര്‍മ്മ രക്ഷയ്ക്കായാണ് പ്രവര്‍ത്തിച്ചതും വിവരങ്ങള്‍ കൈമാറിയതും. അതിനെല്ലാം കൃത്യമായ ഉദ്ദേശ്യം ഉണ്ടായിരുന്നു, ഉദ്ദേശ്യാനാം സമാഖ്യാതാം സര്വമാഖ്യാനമുദ്ദിശാ? അനാവശ്യമായ ഒരു സംഘര്‍ഷവും അദ്ദേഹം കാരണം ഉണ്ടായിട്ടില്ല. അവ ഓരോന്നും അനിവാര്യമായിരുന്നു.
മാധ്യമരംഗം എക്കാലവും മാറ്റത്തിന് വിധേയമായിരുന്നു. ചരക്കുകപ്പലില്‍ കെട്ടുകെട്ടായി എത്തിച്ചിരുന്ന മൂന്നു മാസത്തെ പത്രങ്ങള്‍ക്കായി മലായ് ദ്വീപില്‍ കാത്തിരുന്ന സോമര്‍സെറ്റ് മോമിന്റെ കഥാപാത്രം പില്ക്കാലത്ത് തീര്‍ത്തും അപരിചിതനായി. മലയാളത്തിന്റെ മഹാകവിയായിരുന്നിട്ടും പല്ലനയാറ്റിലെ ബോട്ടപകടത്തില്‍ കുമാരനാശാന് മുങ്ങിമരിച്ചതിന്റെ വാര്‍ത്ത പത്രത്തില്‍ അടിച്ചുവരുന്നത് കാണാന്‍ മൂന്ന് ദിവസമാണ് വായനക്കാര്‍ക്ക് കാത്തിരിക്കേണ്ടിവന്നത്. അച്ചടി സാങ്കേതികവിദ്യ പുരോഗമിച്ചതോടെ വാര്‍ത്തകളും വായനക്കാരും തമ്മിലുള്ള അകലം പിന്നെയും കുറഞ്ഞുകൊണ്ടേയിരുന്നു. വിവരസാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തിന് തൊട്ടുമുന്നേ ഓരോ പ്രഭാതത്തിലും വീടിന് മുന്നിലും വായനശാലകളിലും മറ്റും മുറതെറ്റാതെ എത്തിക്കൊണ്ടിരുന്ന ആ പത്രമല്ല ഇപ്പാഴത്തെ ഇ-പേപ്പര്‍.
വിവരസാങ്കേതികവിദ്യയുടെ വിസ്ഫോടനത്തെത്തുടര്‍ന്ന് മാധ്യമരംഗത്ത് അനുദിനം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ വിസ്മയാവഹം എന്ന വാക്കുകൊണ്ടേ വിശേഷിപ്പിക്കാനാവൂ. ഇലക്ട്രോണിക് മീഡിയകള്‍ കയ്യടക്കുന്ന വാര്‍ത്താമേഖലയില്‍ സ്വന്തം ഇടം കണ്ടെത്താന്‍ അച്ചടിമാധ്യമങ്ങള്‍ നിരന്തരമായ പരീക്ഷണങ്ങളിലാണ്. ഉല്‍പ്പന്നവും ഉപഭോക്താവും തമ്മിലുള്ള അകലം കുറയ്ക്കുയാണ് ഈ പരീക്ഷണങ്ങളുടെ ലക്ഷ്യം. ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ക്കൊപ്പം നില്ക്കാന് ഓണ്‍ലൈന്‍ എഡിഷന് വഴിയും മൊബെയില്‍ വായനവഴിയും പത്രങ്ങള്‍ നടത്തുന്ന മത്സരങ്ങള്‍ക്ക് വീറും വാശിയും വര്‍ധിക്കുകയാണ്. ഈ പരക്കംപാച്ചിലിനിടെ ഫോര്‍ത്ത് എസ്റ്റേറ്റ് മാധ്യമധര്‍മ്മം മറക്കുകയും വാര്‍ത്തകളുടെ സ്ഥാനത്ത് പെയ്ഡ് ന്യൂസുകളും അഡ്വെര്‍ട്ടോറിയലുകളും നിറയുകയാണ്. അധാര്‍മ്മികമായതൊന്നും ആഖ്യാനം ചെയ്യാന്‍ പാടില്ല എന്ന നാരദ മുനിയുടെ വാക്കുകളാണ് ഇനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വഴികാട്ടേണ്ടത്.
ജെ. നന്ദകുമാര്‍ (ആര്‍എസ്എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: