ന്യൂദല്‍ഹി: ബഹുഭാഷാ വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാറിന്റെ മുന്‍ ചീഫ്എഡിറ്റര് ബാലേശ്വര്‍ അഗര്‍വാള്‍ അന്തരിച്ചു. 93 വയസായിരുന്നു. കുറച്ചുകാലമായി ആരോഗ്യം മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. ആശുപത്രിയിലായിരുന്നു അന്ത്യം. ആര്‍എസ്എസിന്റെ മുന്‍ പ്രചാരകനായിരുന്ന അദ്ദേഹം ഹിന്ദുസ്ഥാന്‍ സമാചാറില്‍ വിവിധ തലത്തില്‍ പ്രവര്‍ത്തിച്ചു. ജനറല്‍ മാനേജരായും ചീഫ് എഡിറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ആരോഗ്യം മോശമായതിനെ തുടര്‍ന്ന് സിരി ഫോര്‍ട്ട് ആശുപത്രിക്കു സമീപമുള്ള ഡോ. സായാ നഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം വ്യാഴാഴ്ച അര്‍ദ്ധ രാത്രികഴിഞ്ഞാണു ജീവന് വെടിഞ്ഞത്. മൃതദേഹം ഐടിഒവിലെ പ്രവാസി ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട് നിഗം ബോധ് ഘട്ടില്‍ സംസ്കരിച്ചു.
ആര്‍എസ്എസ് പ്രചാരകനെന്ന നിലയില്‍ സംഘടനാ വൈഭവം കാണിച്ച ബാലേശ്വര്‍ അഗര്‍വാള്‍ പില്ക്കാലത്ത് ഹിന്ദുസ്ഥാന്‍ സമാചാറിനെ ബഹുഭാഷാ വാര്‍ത്താ ഏജന്സിയാക്കുന്നതില് വലിയ പങ്കുവഹിച്ചു. അയല്‍ സംസ്ഥാനങ്ങളുമായുള്ള സൗഹാര്‍ദ്ദ സഹകരണങ്ങള്‍ക്കു വേണ്ടി ഒട്ടേറെ സംഘടനകള്‍ രൂപീകരിച്ചു. അവയില്‍ പ്രധാനമാണ് ഇന്‍ഡ്യാ-മൗറീഷ്യസ് ഫ്രണ്ട്ഷിപ് ഓര്ഗനൈസേഷന്. ഒട്ടേറെ പ്രമുഖ പ്രസാധകരുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം യുഗവാര്ത്ത എന്ന ഹിന്ദി വാര്‍ത്താ പ്രസിദ്ധീകരണം എഡിറ്റു ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: