ശ്രീനഗര്‍: ശ്രീനഗറില്‍ ലഷ്ക്കറെ തൊയ്ബ ഭീകരന് ഹിലാല്‍ മോല്‍വി കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ജമ്മുകാശ്മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍ വെച്ചാണ് ലഷ്ക്കറെ തൊയ്ബയില്‍പ്പെട്ട ഇയാള്‍ക്ക് സുരക്ഷാഭടന്മാരുടെ വെടിയേറ്റത്.
ശ്രീനഗറിലെ നര്പാരിസ്ഥാന് പ്രദേശത്ത് പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഹിലാല്‍ മോല്‍വി കൊല്ലപ്പെട്ടതെന്ന് ശ്രീനഗറിലെ പോലീസ് സൂപ്രണ്ട് സയ്ദ് ആഷിക് ബുഖാരി മാധ്യമങ്ങളോട് പറഞ്ഞു. ഒരു സബ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് കോണ്സ്റ്റബിളുമാരുമുള്പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി അദ്ദേഹം പറഞ്ഞു.
ജനസാന്ദ്രതയേറിയ പ്രദേശത്ത് ഭീകരവാദികളുടെ സാന്നിദ്ധ്യം ഉണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് അവിടം വളഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് വെടിവെപ്പാരംഭിച്ചത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഭീകരവാദികള്‍ പോലീസുകാര്‍ക്ക് നേരെ വെടിവെയ്പ്പ് ആരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് ഹിലാലിന് വെടിയേറ്റത്.
വെടിവെപ്പില്‍ സാധാരണക്കാരുടെ ജീവനൊ സ്വത്തിനൊ യാതൊരുവിധത്തിലുള്ള കുഴപ്പങ്ങളും സംഭവിച്ചിട്ടില്ലെന്ന് ശ്രീനഗറിലെ മുതിര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചിട്ടുണ്ട്.
ശ്രീനഗറിലും മറ്റു സ്ഥലങ്ങളിലും പ്രത്യേക സൈനിക നിയമം പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഉയരുന്നതിനിടെയാണ് ഇവിടെ ലഷ്ക്കറെ തൊയ്ബ ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: