ലക്നൗ: ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് ആദര സൂചകമായി മാമ്പഴത്തിന്റെ പുതിയ വകഭേദത്തിന് പേരിട്ടു-നിര്‍ഭയ. ഉത്തര്‍പ്രദേശിലെ മാമ്പഴത്തിന് പേരുകേട്ട മലീഹാബാദിലാണ് ഈ മാമ്പഴം വിളവെടുത്തത്. കലീമുള്ള ഖാനാണ് മാമ്പഴം വികസിപ്പിച്ചെടുത്തത്. ലഖ്നൗവിലെ മലീഹാബാദ് സ്വദേശിയായ ഇദ്ദേഹം മാമ്പഴ മനുഷ്യന് എന്നാണ് അറിയപ്പെടുന്നത്. പത്മശ്രീ ബഹുമതിയും ഖാന് ലഭിച്ചിട്ടുണ്ട്.
മാമ്പഴത്തിന്റെ വിവധ വകഭേദങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുള്ള കലീമുള്ള ഖാന് ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സിലും ഇടം നേടിയിട്ടുണ്ട്. ഒറ്റ മരത്തില്‍ മാമ്പഴത്തിന്റെ 300 വകഭേദങ്ങള്‍ വികസിപ്പിച്ചെടുത്തുകൊണ്ടാണ് ഇദ്ദേഹം ലിംക ബുക്സില്‍ ഇടം നേടിയത്. മൂന്ന് വര്‍ഷം മുമ്പ് നട്ട മാവിലാണ് ചുരുങ്ങിയ കാലം കൊണ്ട് ഫലമുണ്ടായത്. താരതമ്യേന ചെറുതാണ് ഈ മാമ്പഴം.
1999ല്‍ ഒരു മരത്തില്‍ തന്നെ മാമ്പഴത്തിന്റെ 54 വകഭേദങ്ങള്‍ ഖാന് വികസിപ്പിച്ചെടുത്തിരുന്നു. രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡനിലും ഈ മരം ഇടം നേടിയിട്ടുണ്ട്. താന്‍ വികസിപ്പിച്ചെടുത്ത മാമ്പഴങ്ങള്‍ക്ക് പ്രശസ്തരുടെ പേര് നല്‍കിയാണ് കലീമുള്ള ഖാന് പ്രശസ്തനായത്. സച്ചിന് ടെണ്ടുല്‍ക്കര്‍, ഐശ്വര്യ റായ്, നര്‍ഗീസ്, അഖിലേഷ് യാദവ്, സോണിയ ഗാന്ധി തുടങ്ങിയവരുടെയെല്ലാം പേരുകളാണ് തന്റെ പുതിയ മാമ്പഴങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ദല്‍ഹി പെണ്‍കുട്ടി ധീരയായിരുന്നുവെന്നും ജീവന് വേണ്ടിയുള്ള അവളുടെ പോരാട്ടം എന്നും ഓര്‍മിക്കപ്പെടേണ്ടതാണെന്നും അക്കാരണത്താലാണ് മാമ്പഴത്തിന് നിര്‍ഭയ എന്ന പേര് നല്‍കിയതെന്നും ഖാന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: