ന്യൂദല്‍ഹി: ഭരണത്തിന്റെ സമസ്ത മേഖലകളിലും യുപിഎ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് ബിജെപി. സാമ്പത്തിക പ്രതിസന്ധി, നേതൃത്വമില്ലായ്മ എന്നീ കുഴപ്പങ്ങളുടെ ഉത്തരവാദി രണ്ടാം യുപിഎ സര്‍ക്കാരാണെന്നും സര്‍ക്കാരിന്റെ നാലാം വാര്‍ഷികദിനത്തില്‍ ബിജെപി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് പാര്‍ട്ടിയുടെയോ രാജ്യത്തിന്റെയോ നേതാവായിട്ടില്ല. പ്രധാനമന്ത്രിയുടെ പദവി ഇടിച്ചുതാഴ്ത്തിയതിന് യുപിഎ ആണ് പൂര്‍ണമായും കുറ്റക്കാരെന്നും ബിജെപി വ്യക്തമാക്കി.
രണ്ടാം യുപിഎയുടെ നാലാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മുന്നണി സര്‍ക്കാരിന്റെ വിമര്‍ശിക്കുന്നതില്‍ തങ്ങള്‍ക്ക് പരിധിയുണ്ടെന്ന് ബിജെപി നേതാക്കളായ സുഷമ സ്വരാജും അരുണ്‍ ജെറ്റ്ലിയും പറഞ്ഞു. ഈ കാലയളവില്‍ സാധാരണ ജനങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്കിയ അഴിമതികള്‍ക്കാണ് രാജ്യം സാക്ഷിയായത്. മുന്നണി സര്‍ക്കാരിന് ഒരു പ്രത്യേക നേതൃത്വം വേണമെന്നത് വളരെ ആവശ്യമുള്ള കാര്യമാണ്. എന്നാല്‍ മന്മോഹന് സിംഗ് യുപിഎ യുടെ പ്രധാനമന്ത്രി മാത്രമാണെന്നും അദ്ദേഹം പാര്‍ട്ടിയുടെ രാജ്യത്തിന്റെ നേതാവല്ലെന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ടെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ സുഷമ സ്വരാജ് വ്യക്തമാക്കി.
യുപിഎ സര്‍ക്കാര്‍ വെട്ടിമുറിക്കപ്പെട്ടിരിക്കുകയാണ്. മന്ത്രിസഭയില്‍ ഘടകകക്ഷികള്‍ പ്രധാനമന്ത്രിയോടൊത്താണ് ഇരിക്കുന്നത്. എന്നാല്‍ പ്രശ്ന പരിഹാരത്തിന് അവര്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഇരിപ്പിടത്തിലേക്കാണ് നോക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ബന്ധിപ്പിക്കാവുന്ന ഒരു നേതാവ് ഉണ്ടാകേണ്ടിയിരിക്കുന്നു. വെട്ടിമുറിക്കപ്പെട്ട ഈ നേതൃത്വം രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്കാണ് നയിക്കുന്നത്. ഇത് രാഷ്ട്രീയ പരാജയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎ അധികാരത്തിലെത്തുമ്പോള്‍ രാജ്യത്ത് തകര്‍ന്ന സാമ്പത്തികാവസ്ഥയായിരുന്നു. എന്നാല്‍ തങ്ങള്‍ അധികാരമൊഴിയുമ്പോള്‍ സാമ്പത്തികാഭിവൃദ്ധിയാണ് ഉണ്ടായിരുന്നത്. യുപിഎ സര്‍ക്കാര്‍ വരുത്തിയ സാമ്പത്തിക പരാജയം ചൂണ്ടിക്കാട്ടി സുഷമ പറഞ്ഞു. അഴിമതിയുടെ കാര്യത്തില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. യുപിഎ ഒന്നില്‍ ഇത്രയും അഴിമതി ഇല്ലായിരുന്നു. അഴിമതി ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് എന്ന തരത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. കൊള്ളയടിക്കപ്പെട്ട തുകകളുടെ കണക്ക് ആരുടെയും മനസ്സ് മടുപ്പിച്ചുകളയുന്നു, അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികൂലവും ആത്മവിശ്വാസമില്ലാത്തതുമായ സാഹചര്യത്തിലാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ നാലാം വാര്‍ഷികദിനം ആഘോഷിക്കുന്നതെന്ന് സുഷമയുടെ വാക്കുകള്‍ക്ക് അടിവരയിട്ടുകൊണ്ട് രാജ്യസഭാ പ്രതിപക്ഷ നേതാവായ അരുണ്‍ ജെറ്റ്ലി പറഞ്ഞു. വ്യാജ പ്രചാരണങ്ങള്‍ രാജ്യം ഉള്‍ക്കൊള്ളില്ല. കോണ്‍ഗ്രസിനും യുപിഎക്കും തങ്ങളുടെ ജനപിന്തുണ വളരെ വേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് എല്ലാ അഭിപ്രായ സര്‍വെകളും പറയുന്നത്. പ്രധാനമന്ത്രിയുടെ പദവി ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം ചുരുങ്ങി. ഇതിന് കാരണം യുപിഎയാണ്. നയരൂപീകരണ നിര്‍ദേശങ്ങള്‍ക്കായി സിംഗിന്റെ മന്ത്രിസഭയിലെ മറ്റംഗങ്ങള്‍ യുപിഎ അധ്യക്ഷയുടെ ഇരിപ്പിടത്തിലേക്കാണ് നോക്കുന്നത്. ഭാവിയില്‍ നേതൃത്വമേറ്റെടുക്കാനും മറ്റൊരാളെയാണ് അവര്‍ പ്രതീക്ഷിക്കുന്നത്, ജെറ്റ്ലി കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് എന്‍ഡിഎ ഘടകകക്ഷികളുമായി ആലോചിച്ച് ഉചിതമായ സമയത്ത് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ഇരുവരും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: