ന്യൂദല്‍ഹി: രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടുന്നു. രണ്ടു ദിവസത്തിനകം ഹൈക്കമാന്‍ഡ് പ്രശ്നം പരിഹരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും വിഷയത്തില്‍ ധാരണയിലെത്തുമെന്നായിരുന്ന കേന്ദ്ര നേതാക്കളുടെ വിശ്വാസം. എന്നാല്‍ രമേശ് ആവശ്യപ്പെട്ട ഉപമുഖ്യമന്ത്രി പദവും ആഭ്യന്തരമന്ത്രി സ്ഥാനവും നല്കാന് എ ഗ്രൂപ്പ് തയാറാകാതിരുന്നതോടെ വിഷയം വഷളായത്.
ചെന്നിത്തലയുടെ കേരള യാത്ര കൊച്ചിയില്‍ എത്തിയപ്പോഴാണ് മന്ത്രിസഭാ പുനസംഘടന ചര്‍ച്ച വീണ്ടും ചൂടുപിടിച്ചത്. രമേശ് മന്ത്രിസഭയിലേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് അടുപ്പക്കാരായ ബെന്നി ബെഹനാന്, എം.എം.ഹസന്, തമ്പാനൂര്‍ രവി എന്നിവരെ മുഖ്യമന്ത്രി അയച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം പരോക്ഷമായി സമ്മതിക്കുന്ന എ ഗ്രൂപ്പ് പക്ഷേ അന്ന് വകുപ്പിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായില്ലെന്ന് വാദിക്കുന്നു.
മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം മന്ത്രിസഭയില്‍ രണ്ടാമനാകാമെന്ന് പ്രതീക്ഷിച്ച് തലസ്ഥാനത്ത് എത്തിയ രമേശിന് ആഭ്യന്തരമന്ത്രി സ്ഥാനവും ഉപമുഖ്യമന്ത്രി സ്ഥാനവും നല്കാന് കഴിയില്ലെന്ന് എ വിഭാഗം നിലപാട് എടുത്തതോടെയാണ് വിഷയം സങ്കീര്‍ണമായത്. മന്ത്രിസഭയില്‍ മൂന്നാമനായി ഇരിക്കാന്‍ തന്നെ കിട്ടില്ലെന്ന് രമേശ് മുഖ്യമന്ത്രിയെ അറിയിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആഭ്യന്തരവകുപ്പ് രമേശിന് നല്കാന് കഴിയില്ലെന്നും അടൂര്‍ പ്രകാശിന്റെ റവന്യൂ വകുപ്പ് നല്‍കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം. നിര്‍ദ്ദേശം തള്ളിയ ചെന്നിത്തല തന്നെ മന്ത്രിസഭയിലേക്ക് ക്ഷണിച്ച് അപമാനിച്ചുവെന്ന് മുഖ്യമന്ത്രിയെ അറിയിച്ചാണ് ക്ലിഫ് ഹൗസിന്റെ പടിയിറങ്ങിയത്. തുടര്‍ന്നാണ് ചെന്നിത്തല മുഖ്യമന്ത്രിയ്ക്കെതിരേയും സര്‍ക്കാരിനെതിരേയും പരസ്യമായി രംഗത്തു വന്നത്. അതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും യുഡിഎഫ് സര്‍ക്കാരിനുമെതിരേ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പരസ്യ വിമര്‍ശനം ഉന്നയിക്കുമെന്ന് കരുതുന്നില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. നേരത്തെ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ ചെന്നിത്തല മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസിലെ നേതാക്കള്‍ വളരെ അനുഭവ പരിചയമുള്ളവരാണ്. എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാമെന്നും ഇത്ര നിസാരമായി അദ്ദേഹം പ്രതികരിക്കുമെന്ന് താന്‍ വിശ്വസിക്കില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: