ന്യൂദല്‍ഹി: വിവാഹവാഗ്ദാനം നല്കി ഉഭയ സമ്മതത്തോടെ ശാരീരികബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമല്ലെന്ന് സുപ്രീംകോടതി. വിവാഹം കഴിച്ചിട്ടില്ലെങ്കില്‍ പോലും ഇതിനെ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹവാഗ്ദാനം നല്കി തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് 19 കാരി നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. പരസ്പരസമ്മതത്തോടെയുള്ള ശാരീരികബന്ധവും ബലാത്സംഗവും തമ്മില്‍ ഏറെ അന്തരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരയുടെ ശരീരത്തെയും മനസ്സിനെയും സ്വകാര്യതയേയും കടന്നാക്രമിക്കുന്ന ക്രൂരകൃത്യമാണ് ബലാത്സംഗമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. സമൂഹത്തോട് ചെയ്യുന്ന തെറ്റും മനുഷ്യാവകാശലംഘനവുമാണിതെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് ബി.എസ്.ചൗഹാന്, ദീപക് മിശ്ര എന്നിവരടങ്ങുന്ന അവധിക്കാലബെഞ്ചിന്റേതാണ് നിരീക്ഷണം. പത്തൊമ്പത് വയസുള്ള പെണ്‍കുട്ടിക്ക് കാര്യങ്ങള്‍ വ്യക്തമായി വേര്‍തിരിച്ച് കാണാനുള്ള പ്രായവും ബുദ്ധിയും ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പല കാരണങ്ങള്‍കൊണ്ട് പിന്നീട് വിവാഹം നടക്കാതിരിക്കാം . ഇത് തിരിച്ചറിയാനുള്ള വകതിരിവ് പെണ്‍കുട്ടിക്കുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ തന്റെ സമ്മതമില്ലാതെയാണ് ശാരീരികബന്ധം നടന്നതെന്ന് പരാതിക്കാരിക്ക് പറയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരത്തില്‍ വിവാഹവാഗ്ദാനം നല്കി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും പിന്നീട് വിവാഹം നടക്കാതെ പോകുകയും ചെയ്യുന്ന കേസുകള്‍ പ്രത്യേകമായാണ് കാണേണ്ടതെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: