കൊല്‍ക്കത്ത: രണ്ടുവര്‍ഷത്തെ ഭരണം കൊണ്ട് തന്റെ സര്‍ക്കാരിനെ വിലയിരുത്താനാകില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ രണ്ടുവര്‍ഷമെന്ന കാലാവധി പോര. കാരണം ഇടതുസര്‍ക്കാരിന്റെ വിഴുപ്പാണ് ഇപ്പോള്‍ ചുമന്നുകൊണ്ടിരിക്കുന്നതെന്നും സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ അവര്‍ വ്യക്തമാക്കി.
ഒരു പുതിയ സര്‍ക്കാരിനെ വിലയിരുത്താന്‍ രണ്ടുവര്‍ഷമെന്നത് വലിയ കാലയളവല്ല. 34 വര്‍ഷത്തെ ഇടതുഭരണ പാരമ്പര്യത്തിന്റെ ചുമടാണ് ഈ സര്‍ക്കാരിന്റെ തലയിലുമുള്ളത്. ഈ 34 വര്‍ഷം കൊണ്ട് രണ്ടുലക്ഷം കോടിയുടെ ബാധ്യതയാണ് ഇടതുസര്‍ക്കാര്‍ തങ്ങളുടെ തലയിലേക്ക് വച്ചു തന്നിരിക്കുന്നത്. മാത്രമല്ല മുഴുവന്‍ സര്‍ക്കാര്‍ സംവിധാനത്തെയും അവര്‍ കാര്‍ന്നു തിന്നുകയും സദാചാരവിരുദ്ധമാക്കുകയും ചെയ്തിരിക്കുന്നതായും മമത തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ തന്റെ സര്‍ക്കാരിന് നിരവധി സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കേണ്ടി വന്നു. ഇതാണ് സര്‍ക്കാരിന്റെ പ്രധാന നേട്ടം. ചില പ്രത്യേക പ്രകടനങ്ങളില്‍ പശ്ചിമബംഗാള്‍ ദേശീയ ശരാശരി മറികടന്നു എന്നും അവര്‍ പറഞ്ഞു. കൃഷിയും അത് സംബന്ധിച്ചുള്ള മേഖലകളും, വ്യവസായവും സേവനവും എന്നിവയിലെ ജിഡിപി അവര്‍ ഉദാഹരണമായി നല്കി. ഈ മേഖലകളില്‍ സംസ്ഥാനം ഇന്ത്യയെക്കാള്‍ മികച്ച വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2012-13 കാലയളവില്‍ മുന്‍ വര്‍ഷത്തെക്കാള്‍ റവന്യൂ ശേഖരണം 30 ശതമാനം വര്‍ധിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: