സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഹ്ലാദവും ദര്‍ബാറും തലസ്ഥാനത്തും സംസ്ഥാനത്താകയും പൊടിപൊടിക്കുകയാണ്. ഇതിനിടയില്‍ മന്ത്രിസ്ഥാനവും മൊഞ്ചുള്ള വകുപ്പ് ലഭിക്കാനും നിലനിര്‍ത്താനും നേതാക്കള്‍ രാപ്പകല്‍ അധ്വാനിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ നന്മയും മേന്മയുമെല്ലാം കളഞ്ഞുകുളിച്ച് കൊണ്ടുള്ള രാഷ്ട്രീയ പിത്തലാട്ടങ്ങള്‍ മുറുകുമ്പോള്‍ അട്ടപ്പാടി അടക്കമുള്ള ആദിവാസി ഊരുകള്‍ പട്ടിണിയിലും മാറാ രോഗത്തിലും പെട്ട് നട്ടം തിരിയുകയാണ്. പോഷകാഹാരക്കുറവും ആരോഗ്യപ്രശ്നങ്ങളുംമൂലം നവജാത ശിശുക്കളുടെ ശവപ്പറമ്പായി അട്ടപ്പാടിമേഖല മാറിയിരിക്കുന്നു.
മൂന്നുമാസത്തിനിടയില്‍ നിരവധി സ്ത്രീകള്‍ മാസംതികയാതെ പ്രസവിച്ചു. കുഞ്ഞുങ്ങള്‍ക്കെല്ലാം ജീവനാശമുണ്ടായി. കഴിഞ്ഞ ദിവസം നാലു കുഞ്ഞുങ്ങള്‍ മരണപ്പെട്ടു. അട്ടപ്പാടിയിലെ ദീനരോദനം കേട്ട് വാര്‍ത്ത സൃഷിടിക്കാന്‍ മന്ത്രിമാരും മറ്റും അങ്ങോട്ട് സന്ദര്ശിക്കുന്നതിനിടയിലാണിത്. രണ്ട് മാസം മുമ്പ് ആദിവാസി യുവതി നഞ്ചി സുഗുണന് ആറാംമാസം ഇരട്ടക്കുട്ടികളെ പ്രസവിച്ചിരുന്നു. രണ്ട് കുട്ടികളുടെയും ജീവന് രക്ഷിക്കാനായില്ല. തുടര്‍ന്നിങ്ങോട്ട് നടന്ന പ്രസവങ്ങളെല്ലാം മാസം തികയാതെ. കുഞ്ഞുങ്ങളാകട്ടെ ഒന്നുപോലും ജീവിച്ചിരിപ്പില്ല. ഏറ്റവും ഒടുവിലത്തേതാണ് നാല് പിഞ്ചുകുഞ്ഞുങ്ങളുടെ മരണം. അമ്മമാരിലെ പോഷകാഹാരക്കുറവാണ് മാസം തികയാത്ത പ്രസവങ്ങള്‍ക്കും ശിശുമരണങ്ങള്‍ക്കും കാരണമെന്നാണ് പരിശോധനകളിലെല്ലാം വ്യക്തമായത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സര്‍ക്കാരിന് വൈമുഖ്യം. പാവങ്ങളെ മറന്ന് വികസനം അസാധ്യമാകുമെന്ന് യുവരാജാവായി കൊട്ടിപ്പാടി എഴുന്നള്ളിച്ച് കൊണ്ട് വന്ന രാഹുല്‍ അരുളിച്ചെയ്യുമ്പോഴാണ് പാവങ്ങളില്‍ പാവങ്ങളായ ആദിവാസികളുടെ ദുര്‍വിധി. ആദിവാസികള്‍ക്കായി എന്തൊക്കെയോ ചെയ്ത്കൂട്ടുന്നു എന്ന് വീമ്പടിക്കുമ്പോഴാണ് അവരുടെ ഇല്ലായ്മകളും ആവലാതികളും സമൂഹം കേള്‍ക്കുന്നത്.
പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി കഴിഞ്ഞവര്‍ഷം വിവിധ പദ്ധതികള്‍ക്കായി 207 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞതാണ്. അതിന്റെ നാലിലൊന്നെങ്കിലും ആദിവാസിമേഖലയില്‍ വിനിയോഗിച്ചിരുന്നുവെങ്കില്‍ പട്ടിണിയും പരിവട്ടവുമില്ലാത്ത ഒരു വിഭാഗമായി ജീവിക്കാന്‍ ഇവര്ക്കുസാധിച്ചേനെ. വാഗ്ദാനങ്ങളെല്ലാം കടലാസില്‍ ഒതുങ്ങി. അതല്ലെങ്കില്‍ അനുവദിച്ചവയെല്ലാം കയ്യൂക്കുള്ളവന് കാര്യക്കാരന്‍ എന്നപോലെ സാമര്ത്ഥ്യമുള്ളവന് തട്ടിയെടുത്തു. പട്ടികവര്‍ഗത്തിലെ മുഴുന്പേര്ക്കും വീട് നല്‍കുമെന്നും സ്ഥലമില്ലാത്തവരെയെല്ലാം ഭൂവുടമകളാക്കുമെന്നും പറഞ്ഞ സര്‍ക്കാര്‍ ഉള്ള ഭൂമി പോലും ഭൂമാഫിയകള്‍ക്ക് സ്വന്തമാക്കാന്‍ ഒത്താശചെയ്യുന്ന കാഴ്ചയാണുള്ളത്. വീടും സ്ഥലവും നല്കാന് നീക്കിവച്ച 25 കോടി രൂപ എവിടെപോയെന്ന് വ്യക്തമാക്കാന്‍ ധനമന്ത്രി മാത്രമല്ല, വനവാസി സമൂഹത്തില്‍ നിന്നുതന്നെ മന്ത്രിക്കസേരയിലെത്തിയ മഹതിക്കും ബാദ്ധ്യതയുണ്ട്. തൊഴില്‍ രഹിതരായ വനവാസിയുവതികളില് തെരഞ്ഞെടുക്കപ്പടുന്ന 500 പേര്‍ക്ക് ഡ്രൈവിംഗ് പരിശീലനം കഴിഞ്ഞ വര്‍ഷത്തെ വാഗ്ദാനമായിരുന്നു. അത് വിജയകരമായി ചെയ്താല്‍ ജീവനോപാധിയായി ഓട്ടോറിക്ഷ നല്‍കുമെന്നും പറഞ്ഞതാണ്. ഓട്ടോറിക്ഷ പോയിട്ട് സൈക്കിള്‍ റിക്ഷ പോലും അവരുടെ രക്ഷക്കെത്തിയില്ല. വയനാട്ടിലെ വനവാസികള്‍ അരിവാള്‍ രോഗത്തിന്റെ ഇരകളായി ഇപ്പോഴും ജീവിതം തള്ളി നീക്കുകയാണ്. മരുന്നു വാങ്ങാന്‍ അനുവദിച്ചകാശുപോലും പലവഴിക്കൊഴുകി.
ഇടിവെട്ടേറ്റവനെ പാമ്പും കടിച്ചു എന്നതുപോലെയാണ് അട്ടപ്പാടിയിലെ വനവാസികളുടെ ഇപ്പോഴത്തെ അനുഭവം. രോഗപീഡകളും പട്ടിണിയുംശിശുരോഗമരണങ്ങളുമെല്ലാം കൊണ്ട് കഷ്ടപ്പെടുമ്പോഴാണ് വൈദ്യുതി വകുപ്പിന്റെ ക്രൂരമായ നടപടി. വൈദ്യുതി കുടിശിക അടച്ചില്ലെന്ന പേരില്‍ ഫ്യൂസ് ഊരലും ജപ്തി ഭീഷണിയും ആരംഭിച്ചിരിക്കുന്നു. വൈദ്യുതി കുടിശികയായി 36 ലക്ഷം രൂപ ഈ മേഖലയിലുണ്ടെത്രേ. അത് ഈടാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമം തുടങ്ങിയെന്നാണ് വാര്‍ത്ത. അഗളി, കോട്ടത്തറ മേഖലകളിലെ ഊരുകളില്‍ 1500 ഓളം കുടുംബങ്ങള്‍ക്കാണ് റവന്യൂ റിക്കവറി നോട്ടീസ് നല്‍കിയിട്ടുള്ളത്. വനവാസികള്‍ക്ക് സൗജന്യവൈദ്യുതി നല്‍കുമെന്ന വാഗ്ദാനം നിലനില്‍ക്കെയാണ് ഇത്തരം നടപടികള്‍ തുടരുന്നത്. വന്‍കിടക്കാര്‍ നൂറുകണക്കിന് കോടിരൂപയുടെ കുടിശികയും വൈദ്യുതിവെട്ടിപ്പും നടത്തുമ്പോള്‍ അത് പിടിച്ചുവാങ്ങാനും കണ്ടെത്താനും ശ്രമിക്കാത്തവരാണ് വനവാസികളോട് കടുംകൈ ചെയ്യുന്നത്. അട്ടപ്പാടിയിലെ വനവാസികള്‍ ഇനി എന്ത് ചെയ്യണം? ഊരൊഴിഞ്ഞ് പോകണോ? പുതിയ ഉടയോന്മാര്ക്കായി മാറിക്കൊടുക്കണോ? ഉത്തരം പറയേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: