മുംബൈ: മുംബൈ ടാഡാ കോടതി ശിക്ഷിച്ച നടന് സഞ്ജയ് ദത്തിനെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്ന ആര്‍തര്‍ റോഡ് ജയിലിലെ തടവറയില്‍ നിന്നും മാറ്റിപാര്‍പ്പിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് റിസ്വാന് മെര്‍ച്ചന്റ് വെള്ളിയാഴ്ച ആവശ്യപ്പെട്ടു. ഈ തടവറയിലാണ് നേരത്തെ മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായ ഏകപ്രതി തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബിനെ പാര്‍പ്പിച്ചിരുന്നത്. മൂന്നര വര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ട സഞ്ജയ് ദത്ത് ഭീകരനല്ല. 1993ലെ മുംബൈ സ്ഫോടനപരമ്പരയെ തുടര്‍ന്ന് ആയുധച്ചട്ടമനുസരിച്ച് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാലാണ് ദത്തിനെ ശിക്ഷിച്ചത്.
ഉരുക്കുപയോഗിച്ച് പുനര്‍നിര്‍മിച്ച ഈ തടവറ കസബിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയതായിരുന്നു. ഇതില്‍ വായുസഞ്ചാരമാര്‍ഗം പോലുമില്ലെന്നും ദത്തിന് സമയം രാത്രിയാണോ പകലാണോ എന്ന് തിരിച്ചറിയാന്‍ പോലും കഴിയുന്നില്ലെന്നും അഭിഭാഷകന് പറഞ്ഞു. സുരക്ഷ കണക്കിലെടുത്താണെങ്കില്പ്പോലും ദത്തിനെ ഇത്തരത്തിലൊരു സെല്ലില്‍ അടയ്ക്കാന്‍ പാടില്ല. കാരണം അദ്ദേഹം ഭീകരനല്ലെന്നു മാത്രമല്ല ടാഡ അനുസരിച്ച് കുറ്റം ചെയ്ത പ്രതിയുമല്ല.
മുംബൈ ഭീകരാക്രമണത്തിലും ഔറംഗബാദ് ആയുധ ഇടപാട് കേസിലും പ്രതിയായ സയീദ് സെയ്ബുദ്ദീനെന്ന അബു ജുണ്ടാലിനെയും കസബിനെ 2012 നവംബറില്‍ തൂക്കിലേറ്റിയ ശേഷം ഇതേ സെല്ലിലാണ് പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ ജുണ്ടാലും ദത്തിന്റെതു പോലെ തന്നെ ഇവിടെ നിന്നും മാറ്റണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. സഞ്ജയ് ദത്തിനെയും കൂട്ടുപ്രതി യൂസഫ് നുള്വാലയെയും ഈ തടവറയുടെ താഴത്തെ നിലയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ജുണ്ടാലിനെ ഇതിന്റെ തൊട്ടുമുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും മെര്‍ച്ചന്റ് ചൂണ്ടിക്കാട്ടി.
ദത്തിന്റെ അപേക്ഷയില്‍ കോടതി ഉത്തരവൊന്നും നല്‍കിയിട്ടില്ലെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ ഡി.എന്‍.സാല്‍വി പറഞ്ഞു. ദത്തിന് വീട്ടില്‍ നിന്നും ഭക്ഷണം അനുവദിച്ചിട്ടുണ്ടെങ്കിലും അത് ലഭിക്കുന്നില്ലെന്നും മെര്‍ച്ചന്റ് വ്യക്തമാക്കി. ഭക്ഷിക്കാനുള്ളവ എല്ലാം തടവറയിലെത്തിക്കുന്നതിന് മുമ്പ് പോളിത്തീന്‍ ബാഗുകളിലാക്കി നല്‍കണമെന്നാണ് ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാതെ പാത്രങ്ങളിലാക്കി ഭക്ഷണം നല്‍കുന്നത് അനുവദിക്കാനാകില്ല. എന്നാല്‍ വെള്ളിയാഴ്ച വീട്ടില്‍ പാകം ചെയ്ത ഭക്ഷണമാണ് ദത്ത് കഴിച്ചതെന്ന് മെര്‍ച്ചന്റ് പറഞ്ഞു.
അതേസമയം സുപ്രീംകോടതി കീഴടങ്ങാന്‍ അനുവദിച്ച സമയപരിധി ലംഘിച്ച സൈബുന്നീസ കാസി (70), ഷെരീഫ് പാര്‍ക്കര്‍ (80) എന്നിവര്‍ക്കെതിരെ ജഡ്ജി ജി.എ. സനപ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. പാര്‍ക്കര്‍ ഈയാഴ്ച ആദ്യം ഹൃദയസ്തംഭനം വന്ന് ആശുപത്രിയിലാണെന്നും ഇയാള്‍ക്ക് ഉടനെ ആഞ്ജിയോഗ്രാം വേണമെന്നും അഭിഭാഷകന് ഫര്‍ഹാന ഷാ പറഞ്ഞു. കാസി അര്‍ബുദരോഗിയാണെന്നും അവര്‍ക്ക് സോണോഗ്രാഫി ഉടനടി ചെയ്യേണ്ടതുണ്ടെന്നും അഭിഭാഷക വ്യക്തമാക്കി. ഇരുവര്‍ക്കും കീഴടങ്ങാന്‍ സമയം അനുവദിക്കണമെന്നും ഷാ ആവശ്യപ്പെട്ടു.
എന്നാല്‍ അപേക്ഷ തള്ളിയ സനപ് കോടതിക്ക് കര്ത്തവ്യപരിധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി. എന്തായാലും വാറണ്ട് അനുസരിച്ച് ഇരുവരെയും ഉടനടി അറസ്റ്റ് ചെയ്യേണ്ടെന്നും ആശുപത്രിയുമായി ബന്ധപ്പെട്ട് ഇവരുടെ ചികിത്സാവിവരങ്ങള്‍ ഡോക്ടര്‍മാരോട് തിരക്കി കോടതിയില്‍ ഏതാനും ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പ്രോസിക്യൂട്ടര്‍ സാല്‍വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: