ന്യൂദല്‍ഹി: ഇന്ത്യയിലെ അഴിമതിയുടെ പ്രധാന സ്രോതസ് തെരഞ്ഞെടുപ്പുകളാണെന്ന് മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ.ഖുറേഷി അഭിപ്രായപ്പെട്ടു.ബ്രിട്ടീഷ് കൗണ്‍സിലില്‍ നടത്തിയ പ്രഭാഷണവേളയിലാണ് ഖുറേഷി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. തെരഞ്ഞെടുപ്പ് വ്യവസ്ഥയില്‍തന്നെ അഴിച്ചുപണി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയാധികാരം ശക്തമാണ്. അതിനായുള്ള മത്സരം തീവ്രവും ക്രിമിനലുകളുടെ കടന്നുകയറ്റവും ബൂത്തുപിടിത്തവും തെരഞ്ഞെടുപ്പ് നേരിടുന്ന വെല്ലുവിളികളുമാണെന്ന് ഖുറേഷി പറഞ്ഞു. നേതാവ് മന്ത്രിയാകുന്നതോടെ ഉദ്യോഗസ്ഥവൃന്ദവും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന് തുടക്കമാവുകയാണ്. ഒപ്പം തെരഞ്ഞെടുപ്പിനായി ചെലവഴിച്ച പണം കണ്ടെത്തുന്നതിനുള്ള നടപടികള്‍ക്കും തുടക്കമാകും. മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറയുന്നു. ഓരോ വര്‍ഷവും ലോക്സഭയിലെത്തുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട എംപിമാരില്‍ 162 പേര് ക്രിമിനല്‍ പശ്ചാത്തലമുള്ളവരായിരുന്നു. ഇതിനുമുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ 124 പേരാണ് ക്രിമിനല്‍ കേസുകളുമായി ലോക്സഭയിലെത്തിയത്.
എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതിന് വ്യക്തമായ നിര്‍വചനമുണ്ട്. രാഷ്ട്രീയ എതിരാളികള്‍ തങ്ങളെ കേസില്‍ കുടുക്കിയതായാണ് അവര്‍ വാദിക്കുക. കമ്മീഷന് പറയുന്നത് കോടതിയില്‍ ക്രിമിനല്‍ കേസുകള്‍ നിലനില്ക്കുന്നവരെ തെരഞ്ഞെടുപ്പില്‍ വിലക്കണമെന്നാണ്- ഖുറേഷി പറഞ്ഞു.
മികച്ച ഭരണം വോട്ട് നേടിത്തരുമെന്ന് ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിന് ചില പാര്‍ശ്വഫലങ്ങള്‍ കൂടിയുണ്ട്. വാഷിംഗ്മെഷീന്, ടിവി, ലാപ്പ്ടോപ്പ് തുടങ്ങിയവ വോട്ടര്‍മാര്‍ക്കായി വാഗ്ദാനം ചെയ്യുകയും വിതരണംചെയ്യുന്ന നടപടിയാണിത്.
രാഷ്ട്രീയപാര്‍ട്ടികള്‍ ഇങ്ങനെ ഒരു വാഗ്ദാനം നടത്തുന്നത് തെറ്റല്ല. അത് ഒരിക്കലും കൈക്കൂലി ആകുന്നുമില്ല. താഴേക്കിടയിലുള്ള ജനങ്ങള്‍ക്ക് എന്തെങ്കിലും ലഭിക്കുമെങ്കില്‍ അത് നല്ല കാര്യംതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്യൂറോക്രസിയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍ ഒത്തുതീര്‍പ്പിലേക്ക് ഇരുകൂട്ടരെയും നയിക്കും. പിന്നീടാണ് തെരഞ്ഞെടുപ്പ് നടക്കുക, ഖുറേഷി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: