ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥനെ കൈക്കൂലി കേസില്‍ അറസ്റ്റു ചെയ്തു. ഭൂമി തര്‍ക്ക കേസുമായി ബന്ധപ്പെട്ട് ഏഴ് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് സിബിഐ അന്വേഷണ ഉദ്യോഗസ്ഥന് വിവേക് ദത്തിനെ അറസ്റ്റു ചെയ്തത്.
സിബിഐയുടെ ആഭ്യാന്തര അന്വേഷണ സംഘമാണ് വിവേക് ദത്തിനെ അറസ്റ്റു ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തവിവരം സുപ്രിം കോടതിയെ അറിയിക്കുമെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭൂമി തര്‍ക്കം ഒത്തു തീര്‍ക്കുന്നതിനായി ഒരു ബിസിനസുകാരനില്‍ നിന്ന് സി.ബി.ഐ. ഹെഡ് ക്വാര്‍ട്ടേഴ്സിനു പുറത്തുവച്ച് പണം കൈപ്പറ്റുന്നതിനിടെയായിരുന്നു അറസ്റ്റ്. ദത്തിനുവേണ്ടി രാജേഷ് എന്ന വ്യക്തിയാണ് പണം വാങ്ങിയത്.
ആദ്യം രാജേഷിനെ അറസ്റ്റ് ചെയ്ത സി.ബി.ഐ. ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ദത്തിന്റെ പങ്ക് വെളിപ്പെട്ടതോടെ ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സി.ബി.ഐയില്‍ എസ്.പി. ആയ വിവേക് ദത്ത് ഉള്‍പ്പെട്ട ഇടപാടു സംബന്ധിച്ച രഹസ്യവിവരം നേരത്തേതന്നെ ആഭ്യന്തര അന്വേഷണ വിഭാഗത്തിനു ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ദത്തിനെ കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കിയിരുന്നു. നിരന്തര നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇന്നലെ പണം കൈമാറുന്നതിനിടെയാണ് അറസ്റ്റ് നടന്നതെന്ന് സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ വ്യക്തമാക്കി.
നിലവില്‍ ദല്‍ഹി പോലീസിനു മുന്നിലുള്ള ഭൂമിതര്‍ക്ക കേസില്‍ തന്റെ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ വശത്താക്കി പരാതി പിന്‍വലിപ്പിക്കാനുള്ള നീക്കമാണ് ദത്ത് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യ അന്വേഷകന് കൈക്കൂലിക്കേസില്‍ പിടിയാലായത് കല്‍ക്കരിപ്പാടം അഴിമതിക്കേസ് അന്വേഷണത്തെ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് സിന്‍ഹ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: