ന്യൂദല്‍ഹി: ഐപിഎല്‍ കോഴക്കേസില്‍ താന്‍ നിരപരാധിയാണെന്നും ഒത്തുകളിക്കുന്നതിനായി ആരില്‍നിന്നും പണം വാങ്ങിയിട്ടില്ലെന്നും പോലീസിന് മൊഴി നല്‍കിയതായി ശ്രീശാന്ത് അഭിഭാഷകനോട് പറഞ്ഞു. കളിക്കിടയില്‍ ടൗവല്‍ തിരുകുന്നത് താന്‍ സാധാരണ ചെയ്യുന്നതാണെന്നും വാതുവെപ്പുകാര്‍ക്ക് അടയാളം നല്‍കിയതല്ലെന്നും ശ്രീശാന്ത് പോലീസിനു നല്കിയ മൊഴിയിലുണ്ട്. എന്നാല്‍ ശ്രീശാന്തിന്റെ മൊഴി ഔദ്യോഗികമായി രേഖപ്പെടുത്താന്‍ ദല്‍ഹി പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. കുറ്റസമ്മതം നടത്തണമെന്ന മുന്‍വിധിയോടെയുള്ള ചോദ്യം ചെയ്യല്‍ പീഡനത്തിന്റെ രൂപത്തിലേക്ക് മാറുന്നതായി സൂചനകളുണ്ട്. ശ്രീശാന്തിനേയും വാതുവെപ്പുകാരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ടെലഫോണ്‍ രേഖകള്‍ പോലീസിന്റെ പക്കല്‍ ഇല്ലെന്നും അറിയുന്നു.
കുറ്റം ചെയ്തിട്ടില്ലെന്നാണ് മാധ്യമങ്ങളോട് കോടതിവളപ്പില്‍വെച്ച് പറഞ്ഞതെന്നും കേസില്‍ കുടുക്കിയതാണെന്നുമാണ് ശ്രീശാന്ത് ചോദ്യം ചെയ്യലില്‍ പറയുന്നത്. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന പോലീസ് ചോദ്യം ചെയ്യലിനിടെ പലപ്പോഴും ശ്രീശാന്ത് പൊട്ടിക്കരഞ്ഞതായാണ് വിവരം. ദല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ ശ്രീശാന്തിനെ ഒറ്റയ്ക്ക് ചോദ്യം ചെയ്തു. കഴിവുകേടിന്റെ പര്യായമായി മാറിയ ദല്‍ഹിപോലീസിന്റെ മുഖം രക്ഷിക്കാനുള്ള അവസരം സൃഷ്ടിക്കപ്പെടുകയായിരുന്നു കോഴക്കേസ് എന്ന തരത്തിലും വാര്‍ത്തകള്‍ സജീവമാകുന്നുണ്ട്.
അതിനിടെ, കേസില്‍ അറസ്റ്റിലായ ശ്രീശാന്തിന്റെ ജാമ്യഹര്‍ജി ഇന്ന് ദല്‍ഹി ചീഫ് മെട്രോപോളീറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ശ്രീശാന്തിന്റെ അഭിഭാഷകന് ദീപക് പ്രകാശ് അറിയിച്ചു. തെളിവുകളില്ലാതെയാണ് ദല്‍ഹി പോലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ജാമ്യസാധ്യത ഉണ്ടെന്നും അഭിഭാഷകന് പറഞ്ഞു. ശ്രീശാന്ത് കുറ്റസമ്മതം നടത്തിയിട്ടില്ല. പോലീസല്ല, കോടതിയാണ് തെളിവുകള്‍ പരിശോധിക്കുന്നത്. ചോദ്യം ചെയ്യലിനോട് ശ്രീശാന്ത് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ട്. പേസ് ബൗളര്‍മാര്‍ ടവ്വല്‍ ഉപയോഗിച്ച് ബോള്‍ തുടയ്ക്കുന്നത് സാധാരണമാണ്. ദൂരെനിന്നും ഓടി എറിയുന്നതിനു മുമ്പായി സമയം എടുക്കുന്നതും എല്ലാവരും ചെയ്യുന്നതാണ്. വൈകുന്നേരം നാലുമണിക്കു നടന്ന മത്സരത്തില്‍ ടവല്‍ ഉപയോഗിച്ചത് വാതുവെപ്പുകാര്‍ക്കുള്ള അടയാളമാണെന്ന് പറയുന്ന പോലീസ് വാദം തെറ്റാണ്. മുംബൈയില്‍നിന്നും ശ്രീശാന്തിനെ അറസ്റ്റ് ചെയ്യുമ്പോള്‍ സ്ത്രീകള്‍ ഒപ്പമുണ്ടായിരുന്നെന്ന വാര്‍ത്തയും അഭിഭാഷകന് നിഷേധിച്ചു. ലോധിറോഡ് പോലീസ് സ്റ്റേഷനില്‍ കഴിയുന്ന ശ്രീശാന്തിനെ ഇന്നലെ സഹോദരന് ദീപന് സന്ദര്‍ശിച്ചു.
എന്നാല്‍ ശ്രീശാന്തിനൊപ്പം അറസ്റ്റിലായ സഹകളിക്കാരന് അങ്കിത് ചൗഹാന് കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 60ലക്ഷം രൂപയാണ് അങ്കിത് കോഴയായി വാങ്ങിയത്. അങ്കിതും ഇടനിലക്കാരുമായി നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് കേള്‍പ്പിച്ചതോടെ കുറ്റം സമ്മതിച്ചതായാണ് വിവരം. ചാന്ദില കോഴവാങ്ങിയിട്ടില്ലെന്ന നിലപാടില്‍ത്തന്നെയാണ്.
ഒത്തുകളിക്കണമെന്നാവശ്യപ്പെട്ട് ചാന്ദിലയെ അധോലോകം ഭീഷണിപ്പെടുത്തിയതായും എന്നാല്‍ ചാന്ദിലയ്ക്കെതിരെ കെട്ടിച്ചമച്ച തെളിവുകള്‍ മാത്രമാണ് പോലീസിന്റെ പക്കലുള്ളതെന്നും ചാന്ദിലയുടെ അഭിഭാഷകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: