മുംബൈ: ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് അറബിക്കടലില്‍ സഞ്ചരിക്കുന്ന തിരിച്ചറിയപ്പെടാത്ത നൂറോളം വരുന്ന ചെറിയ മത്സ്യബന്ധന ബോട്ടുകളും പത്തേമാരികളും രാഷ്ട്ര സുരക്ഷയ്ക്ക് വന്‍ ഭീഷണി ഉയര്‍ത്തുന്നതായി തുറമുഖ അധികൃതര്‍. ഈ ബോട്ടുകള്‍ പാക്കിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും പോകുകയും വരികയും ചെയ്യുന്നവയാണ്. ഈ ബോട്ടുകളും പത്തേമാരികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പലപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള മെര്‍ക്കന്റയില്‍ മറൈന്‍ വകുപ്പ് വ്യക്തമാക്കുന്നു. ഇവ ഇപ്പോള്‍ നിലവിലുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഈ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ തീരസംരക്ഷണ സേനയ്ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ മൂന്നുമാസമായി മുംബൈ എംഎംഡിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 98നും നൂറിനും ഇടയ്ക്കുള്ള ഇത്തരം ബോട്ടുകള്‍ കണ്ടെത്താനായി നടത്തിയ പരിശ്രമം വിജയിച്ചില്ലെന്ന് ഏപ്രില്‍ 6ന് മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ജെ.കെ.ബന്തിയയുടെ നേതൃത്വത്തില്‍ നടന്ന ഉന്നത തല സുരക്ഷാ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ ബോട്ടുകളുടെ ഉടമസ്ഥരും തെരച്ചിലിനോട് പ്രതികരിച്ചില്ല. കൊളാബയിലെ എം.വി. യൂസുഫിയുടെ പായ്ക്കപ്പലില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ ഉപഗ്രഹ ഫോണ്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അന്തരഫലത്തെക്കുറിച്ച് വ്യവസ്ഥാപിത നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും യോഗത്തില്‍ പരാമര്‍ശമുയര്‍ന്നു.
ഇത്തരത്തില്‍ നിലവില്‍ ഇല്ല എന്ന് കരുതപ്പെടുന്ന ബോട്ടുകളെക്കുറിച്ച് അടിയന്തര പരിശോധന നടത്താന്‍ തീരസംരക്ഷണ സേന പുതിയ സംവിധാനത്തിന് രൂപം കൊടുത്തു. ഇതില്‍ ഭൂരിഭാഗവും നങ്കൂരമിടുന്നത് ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരങ്ങളിലാണ്. ഇവയിലധികവും ചെറുതുറമുഖങ്ങളിലാണ് വരികയും പോകുകയും ചെയ്യുന്നത്. ഇവിടങ്ങളിലാകട്ടെ വേണ്ട നിയമങ്ങളനുസരിച്ച് വാര്‍ഷിക സര്‍വെകളോ എന്തിന് ഉദ്യോഗസ്ഥര്‍ ഇവയിലെ രേഖകളോ ഉപകരണങ്ങളോ പരിശോധിക്കുകയോ ചെയ്യാറില്ല.
സ്വയം പ്രവര്‍ത്തിക്കുന്ന തിരിച്ചറിയല്‍ സംവിധാനവും സുരക്ഷാ ഉപകരണങ്ങളും ഘടിപ്പിച്ച എംഎസ്വി പദ്മാവതി എന്ന ചെറുകപ്പല്‍ ഇത്തരത്തില്‍ ഒരു ബോട്ടിനെ കണ്ടെത്തിയ കാര്യം തീര സംരക്ഷണ സേന മഹാരാഷ്ട്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇങ്ങനെ നിലവിലില്ലെന്ന് കരുതുന്ന 98 ബോട്ടുകളും കടലില്‍ പോകുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും രാഷ്ട്ര സുരക്ഷയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായും മഹാരാഷ്ട്ര ഡിജിപി സഞ്ജീവ് ദയാല്‍ പറഞ്ഞു.
സ്വയം പ്രവര്‍ത്തിക്കുന്ന തിരിച്ചറിയല്‍ സംവിധാനം എല്ലാ ബോട്ടുകളിലും വേണമെന്നും ഇവ ബോട്ടുടമസ്ഥര്‍ക്ക് സബ്സിഡി നിരക്കില്‍ ലഭ്യമാണെന്നും എംഎംഡി അധികൃതര്‍ വ്യക്തമാക്കി. ഇതില്ലാത്ത ചെറിയ വള്ളങ്ങള്‍ പോലും വന്‍ സുരക്ഷാഭീഷണി ഉയര്‍ത്തുന്നു. യാതൊരു അറിയിപ്പുകളും വിവരങ്ങളും ഇല്ലാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന യാനത്തെ ഒഴുകി നടക്കുന്ന ഭീഷണിയായി വേണം കരുതാനെന്നും അവര്‍ ചൂണ്ടിക്കാട്ടി.
2003ലാണ് പുറംകടലില്‍ പോകുന്ന ബോട്ടുകളും വള്ളങ്ങളും അവസാനമായി മുംബൈ എംഎംഡിയില്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് തീരസംരക്ഷണ സേനയുടെ പക്കലുള്ള വിവരം. ഇവയില്‍ ഭൂരിഭാഗം ഇന്ന് ഒരുപക്ഷേ കടലാസുകളില്‍ മാത്രമുള്ളവയായിരിക്കാമെന്ന് പ്രിന്‍സിപ്പല്‍ ഓഫീസര്‍ ക്യാപ്റ്റന്‍ എല്‍.കെ. പാണ്ഡെ പറഞ്ഞു. എല്ലാ മത്സ്യബന്ധന ബോട്ടുകള്‍ക്കും ഉടനടി രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കത്തെഴുതിയതായും മൂന്നുമാസം കാത്തിരുന്നിട്ടും 98 ബോട്ടുകളുടെ വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ രജിസ്ട്രേഷന് ഉടനടി റദ്ദാക്കി വിവരം തീര സംരക്ഷണ സേനയ്ക്ക് കൈമാറുമെന്നും ക്യാപ്റ്റന്‍ പാണ്ഡെ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: