മുംബൈ: 1993ലെ മുംബൈ സ്ഫോടനകേസില്‍ അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന് സഞ്ജയ് ദത്ത് വ്യാഴാഴ്ച കീഴടങ്ങും. കീഴടങ്ങുന്നതിന് കൂടുതല്‍ സമയം വേണമെന്ന ആവശ്യം കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ടാഡ കോടതിയില്‍ കീഴടങ്ങാന്‍ ദത്ത് തീരുമാനിച്ചത്.
നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട് സിനിമകള്‍ തീര്‍ക്കാന്‍ സമയം നല്‍കണമെന്നാണ് ദത്ത് കോടതിയില്‍ ആവശ്യപ്പെട്ടത്. സ്ഫോടനക്കേസില്‍ അഞ്ചുവര്‍ഷത്തെ തടവുശിക്ഷ നല്‍കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞയാഴ്ച റദ്ദാക്കിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ ഹര്‍ജി നല്‍കിയത്. അതും തള്ളിയതോടെയാണ് നാളെ കീഴടങ്ങാമെന്ന് തീരുമാനിച്ചത്.
അതിനിടെ പുനെയിലെ യെര്‍വാദ ജയിലില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്ന അപേക്ഷ പിന്‍വലിച്ചു. യെര്‍വാദ ജയിലില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ ദിവസമാണ് ദത്തിന്റെ അഭിഭാഷകന് മുംബൈയിലെ പ്രത്യേക ടാഡ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയില്‍ വാദം കേള്‍ക്കാനിരിക്കയാണ് അപേക്ഷ പിന്‍വലിച്ചിരിക്കുന്നത്.
സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യെര്‍വാദ ജയിലില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്ന് സഞ്ജയ് ദത്ത് ആവശ്യപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ അപേക്ഷ പിന്‍വലിക്കാന്‍ ഇടയാക്കിയ സാഹചര്യം വ്യക്തമല്ല. കീഴടങ്ങാന്‍ കോടതി നീട്ടിനല്‍കിയ കാലാവധി മേയ് 16നു അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: