ന്യൂദല്‍ഹി: സിബിഐയെ സ്വതന്ത്ര ഏജന്‍സിയായി നിലനിര്‍ത്തുന്നതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസ് മന്ത്രിമാരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചത് പ്രഹസനമായി. സിബിഐയെ രാഷ്ട്രീയമുക്തമാക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നുള്ള നടപടിയുടെ ഭാഗമാണ് സമിതിയെങ്കിലും രാഷ്ട്രീയ എതിരാളികളെ വരുതിയിലാക്കാന്‍ സിബിഐയെ സമര്‍ത്ഥമായി ഉപയോഗിച്ചവര്‍ ഉള്‍പ്പെടുന്ന സമിതി ഫലത്തില്‍ കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി മാറി.
ധനമന്ത്രി പി. ചിദംബരം അധ്യക്ഷനായ സമിതിയുടെ ആദ്യയോഗം അടുത്തയാഴ്ച നടക്കും. കോണ്‍ഗ്രസ് മന്ത്രിമാരായ കപില്‍ സിബല്‍, വി നാരായണ സ്വാമി, മനീഷ് തീവാരി, സല്മാന് ഖുര്‍ഷിദ്, എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. അറ്റോര്‍ണി ജനറല്‍, വിജിലന്‍സ് കമ്മീഷണര്‍ എന്നിവരേയും സിബിഐ ഡയറക്ടറേയും സമിതിയുടെ പ്രത്യേക ക്ഷണിതാക്കാളാക്കിയിട്ടുണ്ട്. ഇവരെ മൂവരേയും വേണമെങ്കില്‍ മാത്രം വിളിച്ചാല്‍ മതിയെന്ന തരത്തില്‍ രൂപീകരിച്ച സമിതി സിബിഐക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നത് കണ്ടറിയണം. കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐയെ സ്വതന്ത്രമാക്കേണ്ടതിന്റെ ആവശ്യകത സുപ്രീംകോടതി വ്യക്തമാക്കിയത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി സിബിഐയെ രാഷ്ട്രീയ വിമുക്തമാക്കണമെന്ന് പറഞ്ഞിരുന്നു. രാഷ്ട്രീയ യജമാനന്മാരില് നിന്നും സ്വാതന്ത്ര്യം പ്രാപിക്കണമെന്ന് സിബിഐക്കും കോടതി നിര്‍ദ്ദേശം നല്കി. ഇതേ രാഷ്ട്രീയ യജമാനന്മാരുടെ സമിതിയാണ് സിബിഐയെ രാഷ്ട്രീയ മുക്തമാക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം സമിതി രൂപീകരിക്കുന്നതിന്റെ തലേദിവസം തന്നെ സിബിഐ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച കോടതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ നിലപാടാണ് ജനറല്‍സെക്രട്ടറി പറഞ്ഞതെന്ന് വ്യക്തം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: