നാഗ്പൂര്‍: സമൂഹത്തില്‍ മാത്രമല്ല ലോകത്തു തന്നെ പുതിയൊരു പരിവര്ത്തനമുണ്ടാക്കാനാണ് ആര്‍എസ്എസ് നിയോഗിക്കപ്പെട്ടിരിക്കുന്നതെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് കെ.സി. കണ്ണന് അഭിപ്രായപ്പെട്ടു. ഇതുവരെയില്ലാത്ത വേദന ഇനി ഉണ്ടാകാനില്ല. നമ്മളിവിടെ വന്നത് ശരീരം, മനസ്സ്, ബുദ്ധി എന്നിവയെ ഉണര്‍ത്തി മുഴുവന്‍ മാനവസമാജവും ഏറെ നാളായി കാത്തിരിക്കുന്ന മാറ്റത്തിലേക്കുള്ള വാഹകരാകാനാണ്. ഈ ക്യാമ്പിലെ ഓരോ നീക്കങ്ങളും ആദ്യമായി നമ്മെതന്നെ പരിഷ്കരിക്കാനായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
25 ദിവസം നീണ്ടുനില്‍ക്കുന്ന ആര്‍എസ്എസ് മൂന്നാം വര്‍ഷ സംഘ ശിക്ഷാ വര്‍ഗിന്റെ ഉദ്ഘാടന പ്രഭാഷണം രേശംഭാഗിലെ മഹര്‍ഷി വ്യാസ സഭാഗൃഹത്തില്‍ നിര്‍വഹിക്കുകയായിരുന്നു ക്യാമ്പിന്റെ പാലക അധികാരി കൂടിയായ അദ്ദേഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 600 ശിക്ഷാര്ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
എല്ലാ പ്രതിസന്ധികളെയും പ്രതികൂല ഘടകങ്ങളെയും തരണം ചെയ്ത് തങ്ങളുടെ സാധന പൂര്‍ത്തീകരിക്കാനാണ് സ്വയംസേവകര്‍ ഇവിടെ എത്തിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവര്‍ തങ്ങളുടെ സമാജത്തെയും മാതൃഭൂമിയെയും അകമഴിഞ്ഞ് സേവിക്കാന്‍ സ്വയം തയ്യാറായാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. മുന്‍കാലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് വളരെയേറെ സൗകര്യങ്ങളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. 25 ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ നിന്നും പങ്കെടുക്കുന്ന ശിക്ഷാര്‍ഥികള്‍ സ്വയം സമര്‍പ്പിച്ച് വേണ്ട അറിവുകള്‍ ഉള്‍ക്കൊണ്ടു വേണം മുന്നോട്ടുപോകാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ നടക്കുന്ന എല്ലാ പ്രവൃത്തികളെയും ഈശ്വരോപാസനയായി കരുതണം. വിവിധ പ്രദേശങ്ങളില്‍ നിന്നും വന്ന വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ ഒത്തുചേര്‍ന്ന് നല്ല ഐക്യം പ്രകടിപ്പിക്കണം. നമ്മുടെ രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വമെന്ന ഗുണം അക്ഷരാര്‍ഥത്തില്‍ സാക്ഷാത്കരിക്കാന്‍ കഴിയുന്ന അവസരമാണിത്. ഇവിടെ എല്ലാവര്ക്കും ആ ഐക്യം അനുഭവിക്കാനുള്ള സാഹചര്യമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഉദ്ഘാടന സമ്മേളനത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് അനില്‍ ഒഖെ, സഹ പ്രമുഖ് ജഗദീഷ്, അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ഭാഗയ്യ, സഹ പ്രമുഖ് മഹാവീര്‍, സമ്പര്‍ക്ക് പ്രമുഖ് ഹസ്തിമാല്‍, ശങ്കര്‍ലാല്‍, ബാലകൃഷ്ണ ത്രിപാഠി, ഡോ. ശങ്കര്‍ തത്ത്വവാദി, മുതിര്‍ന്ന പ്രചാരകന് രാംഭാവു ബൊണ്ടാലെ, രാം നാരായന്, വിദര്‍ഭ പ്രാന്ത സഹസംഘചാലക് രാം ഹര്ക്കാരെ, പടിഞ്ഞാറന്‍ പ്രദേശത്തെ ആര്‍എസ്എസ് സഹകാര്യവാഹ് ഡോ. രവീന്ദ്ര ജോഷി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: