അഹമ്മദാബാദ്: കേന്ദ്ര സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി. അഴിമതിയും കെടുകാര്യസ്ഥതയും കാരണം സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാവാത്ത സ്ഥിതിയാണ് ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങളെ സഹായിക്കേണ്ട സര്‍ക്കാരില്‍ നിന്ന് അവഗണനയാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്. അതില്‍ അവര്‍ നിരാശരുമാണ്. നഷ്ടപ്പെട്ട വിശ്വാസം തിരികെ കൊണ്ടുവരികയെന്നത് ഒട്ടും എളുപ്പമല്ല. കേവലം വാക്കുകള്‍ കൊണ്ട് ആ വിശ്വാസം തിരിച്ചു കൊണ്ടു വരാനാകില്ലെന്നും മോദി ചൂണ്ടിക്കാട്ടി.
അമേരിക്കയിലെ 20 നഗരങ്ങളിലായി താമസിക്കുന്ന ഗുജറാത്തിലെ ജനങ്ങളെ വീഡിയോ കോണ്‍ഫറന്‍സിലുടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. അഴിമതി കാരണം വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നാകെ മുടങ്ങിയിരിക്കുന്നു. ഇത് രാജ്യത്തെ പിന്നോട്ടടിക്കും. നിക്ഷേപം നടത്താന്‍ സന്നദ്ധരായവരെ പിന്തിരിപ്പിക്കുന്നതിന് അഴിമതി കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ വിദേശനയത്തെയും മോദി രൂക്ഷമായി വിമര്‍ശിച്ചു. ദല്‍ഹി ഭരിക്കുന്നത് ദുര്‍ബലരായ നേതാക്കളാണ്. ഇന്ത്യന്‍ സൈനികരുടെ തല പാകിസ്ഥാന് അറുത്തപ്പോള്‍ അവരുടെ പ്രധാനമന്ത്രി ബിരിയാണി തിന്നുകയായിരുന്നുവെന്നും മോദി പരിഹസിച്ചു. ഇന്ത്യന്‍ മണ്ണില്‍ കടന്നുകയറിയ ചൈന അവരുടെ സൈന്യത്തെ പിന്‍വലിച്ചു. എന്നാല്‍ സ്വന്തം മണ്ണില്‍ നിന്ന് സൈന്യത്തെ ഇന്ത്യ പിന്‍വലിക്കേണ്ട ആവശ്യമെന്താണെന്നും മോദി ചോദിച്ചു.
മറ്റൊരു രാജ്യത്തിന്റെ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന വായിക്കുന്നത് അവിശ്വസനീയമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. എന്റെ വികസന മാതൃക ചരിത്രത്തില്‍ ഇടം നേടും. ലോകം കാത്തിരിക്കുന്നത് ഗുജറാത്തിന്റെ വികസനത്തെയാണ്. എല്ലാ മേഖലയിലുമുള്ള വികസനമാണ് ഗുജറാത്ത് ആഗ്രഹിക്കുന്നത്. സംസ്ഥാനത്തിന്റെ വിദൂരപ്രദേശങ്ങളില്‍ വരെ വികസനം എത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: