സേലം: തമിഴ്‌നാട്ടില്‍ എണ്‍പതു വയസുകാരിയായ വൃദ്ധയെ ബലാത്സംഗം ചെയ്തു. ബലാത്സംഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 41 വയസുകാരനായ പച്ചക്കറി വില്‍പ്പനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ മല്ലിയങ്കരിയിലെ ഗോപാലപുരത്താണ് സംഭവം.
വീടുകളില്‍ എത്തി പച്ചക്കറി വില്‍ക്കുന്നയാളാണ് പ്രതിയായ പളനിവേല്‍. ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ബലാത്സംഗത്തിന് ഇയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഒറ്റയ്‌ക്കു താമസിക്കുന്ന വൃദ്ധയാണ് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ക്രൂരതയ്‌ക്ക് ഇരയായത്. പളനിവേലിന് രണ്ടു ഭാര്യമാരും നാലു മക്കളുമാണുള്ളത്.
വൃദ്ധയുടെ വീട്ടിലെത്തിയ പളനിവേല്‍ കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അസമയത്ത് എത്തിയ ഇയാള്‍ക്ക് വെള്ളം നല്‍കാന്‍ വൃദ്ധ വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ വീടിനുള്ളില്‍ അതിക്രമിച്ചു കടന്ന് വൃദ്ധയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതി വൃദ്ധയെ ക്രൂരമായി ആക്രമിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വൃദ്ധയെ അടുത്തുള്ള അട്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. സ്ഥിതി വഷളായതിനാല്‍ ഇവരെ പിന്നീട് മോഹന്‍ കുമാരമംഗലം മെഡിക്കല്‍ കോളജിലേക്കു മാറ്റി. വൃദ്ധയുടെ നില ഗുരുതരമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: