ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ പ്രത്യേകിച്ച് ധാരണകളൊന്നും നടത്തിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ്. ലഡാക്കിലെ ചൈനീസ് അധിനിവേശപ്രശ്നത്തില് അന്താരാഷ്ട്ര തലത്തില്‍ നിന്ന് ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചുമാര്‍ മേഖലയിലെ ടെന്റുകള്‍ നീക്കാമെന്ന ഇന്ത്യയുടെ ഉറപ്പിനെത്തുടര്‍ന്നാണ് ലഡാക്കില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറിയതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ലഡാക്കിലെ ദെസ്പാങ്ങ് താഴ്വരയില് ദലൗത്ത് ബഗ് ഓള്ഡിസെക്ടറില് ചൈനീസ് സൈന്യം കടന്നുകയറി ടെന്റുകളുയര്ത്തിയത് രാജ്യത്ത് ഏറെ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. ചൈനയുടെ നടപടിയില്‍ പ്രതിഷേധിച്ച് സല്മാന് ഖുര്‍ഷിദിന്റെ ചൈനീസ് സന്ദര്‍ശനം റദ്ദാക്കണമെന്ന് ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ചൈനയിലേക്ക് പുറപ്പെടുന്ന ഖുര്‍ഷിദ് ലഡാക്കിലെ ചൈനീസ് നടപടികള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൈനീസ് പ്രധാനമന്ത്രി ലീ കെഖ്യാങ്ങ് , വിദേശകാര്യമന്ത്രി വാങ്ങ് യി എന്നിവരുമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
അതേസമയം, ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്നം സമയോചിതമായി പരിഹരിക്കുമെന്ന് ചൈന അറിയിച്ചു. ഇരുരാജ്യങ്ങളുടെയും താത്പര്യം സംരക്ഷിച്ചായിരിക്കും പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുയാ ചുന്‍യിങ് പറഞ്ഞു. സല്മാന് ഖുര്‍ഷിദിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: