ന്യൂദല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഇര നീര്പ്രീത് കൗറിന്റെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കലാപത്തില്‍ പങ്കാളിയായിരുന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെയാണ് ജന്തര്‍മന്തറില്‍ കൗര്‍ നിരാഹാരം അനുഷ്ഠിക്കുന്നത്. അവരുടെ രക്തസമ്മര്‍ദം വളരെയധികം താഴുകയും ആരോഗ്യനില ക്ഷയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നിരാഹാരം അവസാനിപ്പിക്കില്ലെന്നും തുടരുമെന്നുമാണ് അവരുടെ കര്‍ശന നിലപാട്.
കലാപക്കേസുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി സജ്ജന്‍കുമാറിനെ ശിക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കും വരെ നിരാഹാര സമരം തുടരുമെന്ന് നീര്പ്രീത് വ്യക്തമാക്കി. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആം ആദ്മി പാര്‍ട്ടി കൗറിന് പിന്തുണ നല്‍കുന്നുണ്ട്. വിഷയം പാര്‍ലമെന്റിലും ഒച്ചപ്പാട് സൃഷ്ടിച്ചിട്ടുണ്ട്. ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് അകാലിദള്‍ പാര്‍ട്ടി ആരോപിച്ചു. അകാലിദള്‍, ബിജെപി നേതാക്കള്‍ ഇന്ന് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയെ നേരില്‍ക്കണ്ട് സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കിയ വിഷയം ഉന്നയിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയിലധികമായി സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ ദല്‍ഹിയില്‍ സിഖുകാരുടെ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: