സമുദായ സൗഹാര്‍ദത്തിനു പേരുകേട്ട കേരളത്തില്‍ സമുദായ ഐക്യത്തില്‍ വിള്ളല്‍ വരുത്തുന്നത് ന്യൂനപക്ഷങ്ങള്‍ പിടിച്ചുപറ്റുന്ന അനധികൃത ആനുകൂല്യങ്ങളാണ്. കേരളം ഇപ്പോള്‍ ഭരിക്കുന്നത് മുസ്ലീംലീഗാണെന്ന ആരോപണം ലീഗിന്റെ അഞ്ചാംമന്ത്രി അവകാശവാദത്തോടുള്ള കോണ്‍ഗ്രസിന്റെ അനുഭാവ സമീപനം മുതല്‍ മുളപൊട്ടിയതാണ്. മുസ്ലീംലീഗ് വിദ്യാഭ്യാസമന്ത്രിയുടെ സ്കൂളുകളില്‍ അധ്യാപികമാര്‍ പച്ച ബ്ലൗസിടണം, അധ്യാപകര്‍ പച്ചകോട്ട് ധരിക്കണം മുതലായ നിര്‍ദ്ദേശങ്ങള്‍ എതിര്‍പ്പ് ഭയന്ന് തള്ളിപ്പോയെങ്കിലും ഹരിതാഭ അതിശീഘ്രം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ലീഗിന്റെ പച്ചനിറത്തിന് കടുപ്പം ഏറുന്നു എന്ന വികാരം ശക്തിപ്പെടുന്നുണ്ട്. വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ സമുദായത്തിന്റെ വകയായ 200 ല്‍പ്പരം സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്ന ആവശ്യവും തിരസ്ക്കരിക്കപ്പെട്ടിരുന്നല്ലോ. ഇതെല്ലാമായിരിക്കാം എന്‍എസ്എസ്-എസ്എന്‍ഡിപി സമുദായ നേതാക്കളുടെ ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തിന് പ്രേരണയായത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒരേ വേദിയില്‍ ഒത്തുചേര്‍ന്നാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനെ സാമുദായിക ചേരിതിരിവെന്നോ, സാമുദായിക മുന്നണി കൂട്ടായ്മയെന്നോ ഒരുതരത്തിലും അധിക്ഷേപിക്കാനാവില്ല. സമുദായ നേതാക്കള്‍ക്ക് മറുപടി പറയേണ്ട ആവശ്യമില്ല എന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രതികരിക്കുകയുണ്ടായി. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആക്കണം എന്നായിരുന്നല്ലോ സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി ന്യൂനപക്ഷ പ്രതിനിധിയാണ് എന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. കേരളത്തിലെ മുഖ്യ സമുദായങ്ങളായ നായര്‍-ഈഴവ സമുദായങ്ങളെ അവഗണിച്ചാണ് ഇന്ന് ഭരണമുന്നണി പല തീരുമാനങ്ങളും എടുക്കുന്നത് എന്നതും ഇരുസമുദായങ്ങളെയും പ്രകോപിപ്പിക്കുന്ന ഘടകമാണ്. ഭൂരിപക്ഷം വരുന്ന കേരളത്തിലെ ജനങ്ങളെ ഒരുപോലെ പരിഗണിക്കാന്‍ മുഖ്യമന്ത്രിയ്ക്കാവുന്നില്ല എന്ന് സുകുമാരന്‍ നായര്‍ തുറന്നടിക്കുകയുണ്ടായി. ന്യൂനപക്ഷ മന്ത്രിമാര്‍ സ്വന്തം സമുദായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവരാണ് എന്നത് ഒരു വസ്തുതയാണ്. ഭൂരിപക്ഷ സമുദായ പ്രതിനിധികള്‍ മന്ത്രിമാരായാലാവട്ടെ സമുദായരഹിതരും തികഞ്ഞ മതേതരവാദികളുമായി മാറുന്നു.
അബ്ദുറബ്ബ് മന്ത്രിയായശേഷം കാലിക്കറ്റ് സര്‍വകലാശാലയുമായി ബന്ധപ്പെട്ട് പലതരം വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ സുപ്രധാന സ്ഥാനങ്ങളില്‍ ലീഗ് നോമിനികളെ നിയമിക്കണം എന്ന വ്യവസ്ഥ അംഗീകരിക്കപ്പെടുകയാണ്. രജിസ്ട്രാര്‍, പരീക്ഷാ കണ്ട്രോളര്, അക്കാദമിക് കോളേജ് ഡയറക്ടര്‍ എന്നീ തസ്തികകളില്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നവരെ നിയമിക്കണം എന്നാണ് ലീഗിന്റെ ആവശ്യം. സ്ഥാനമൊഴിയുന്ന പരീക്ഷാ കണ്ട്രോളര് രാജഗോപാലിന്റെ തസ്തികയിലും വിദൂര വിദ്യാഭ്യാസ ഡയറക്ടര്‍ പോസ്റ്റിലും ലീഗിന്റെ നോമിനി തന്നെയായിരിയ്ക്കും നിയമിക്കപ്പെടുക. കാലിക്കറ്റ് സര്‍വകലാശാലയുമായി ബന്ധപ്പെട്ട് നിരവധി വിജിലന്‍സ് കേസുകളില്‍ ഇപ്പോഴത്തെ വിസിയും ലീഗ് മന്ത്രിയും പ്രതികളാണ്. ഭൂമി ദാനക്കേസ് സംബന്ധിച്ച വിവരങ്ങള്‍ വിസി പുറത്തുവിടാതിരിക്കാനും അദ്ദേഹത്തെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കേണ്ടതുണ്ട്.
കോണ്‍ഗ്രസ്സാകട്ടെ വിസി പ്രശ്നത്തില്‍ പൊതുനിലപാട് സ്വീകരിക്കാന്‍ തയ്യാറല്ല. യഥാര്‍ത്ഥത്തില്‍ ഇതെല്ലാം തെളിയിയ്ക്കുന്നത് വിദ്യാഭ്യാസ വിഷയത്തില്‍ മുസ്ലീംലീഗ് നേടിയിരിക്കുന്ന മേല്‍ക്കോയ്മ തന്നെയാണ്. യുഡിഎഫ് ഭരണത്തില്‍ ഇപ്പോള്‍ ജനങ്ങള്‍ അതൃപ്തരാണ്. രമേശ് ചെന്നിത്തലയുടെ കേരള യാത്ര ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ലക്ഷ്യമിട്ടുകൊണ്ടുകൂടി ആയിരിക്കണം. യുഡിഎഫില്‍ അതൃപ്തി രേഖപ്പെടുത്തി കെ.ആര്.ഗൗരിയമ്മയുടെ ജെഎസ്എസ് ബന്ധവിഛേദനത്തിനൊരുങ്ങുമ്പോള് തന്നെയാണ് എം.വി.രാഘവന്റെ സിഎംപി യുഡിഎഫുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നും പറയുന്നത്. എങ്കിലും യുഡിഎഫില്‍ തുടരാനാണ് സിഎംപിയുടെ താല്‍ക്കാലിക തീരുമാനം. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള അനാവശ്യമത്സരം ഒഴിവാക്കണമെന്നും വികസനരംഗത്ത് സമവായം വേണമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു. പാര്‍ട്ടികള്‍ ഇവിടെ മതാധിഷ്ഠിതമാണ്. അതുകൊണ്ടുതന്നെ അനാവശ്യമത്സരവും താന്‍പോരിമയും പ്രബലമാണ്. കേരളം ഇന്ന് കുടിവെള്ള രംഗത്ത് മുതല്‍ കാര്‍ഷിക-വൈദ്യുതി മേഖലവരെ പ്രതിസന്ധി നേരിടുകയാണ്. പ്രവാസികളുടെ 55,000 കോടിയുടെ വരുമാനംകൊണ്ട് ജീവിക്കുന്ന കേരളത്തില്‍ 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതിമാസം 30 കോടി രൂപയാണ് കടത്തിക്കൊണ്ടുപോകുന്നത്. ഇപ്പോള്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികം വഞ്ചനാദിനമായി ആചരിക്കാന്‍ പോകുകയാണ്. നേരിയ ഭൂരിപക്ഷമുള്ള നിരര്‍ത്ഥക ഭരണമാണ് ഇതിനെല്ലാം കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: