ന്യൂദല്‍ഹി: ചെറുകിട ഇടത്തരം വ്യാപാരമേഖലയിലെ തൊഴില്‍ നിയമങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് ബിഎംഎസ് ദേശീയ പ്രസിഡന്റ് സി.കെ. സജി നാരായണന് മുന്നറിയിപ്പു നല്കി. മെയ് 17, 18 തീയതികളില്‍ നടക്കുന്ന ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ ഈ അജണ്ട കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ദ്വിദിന ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് അറിയപ്പെടുന്നത് ഇന്ത്യന്‍ ലേബര്‍ പാര്‍ലമെന്റെന്നാണ്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കോണ്‍ഫറന്‍സില്‍ വിവിധ കേന്ദ്രമന്ത്രിമാരും ദേശീയ ട്രേഡ് യൂണിയന് നേതാക്കളും സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. ചെറുകിട ഇടത്തരം വ്യാപാര മേഖലയില്‍ പുതിയ ലേബര്‍ നിയമങ്ങള്‍, സേവന സാഹചര്യങ്ങള്‍, അംഗന്‍വാടി, ആശ പോലെയുള്ള പദ്ധതി പ്രവര്‍ത്തകരുടെ വേതനവും സാമൂഹിക സുരക്ഷയും, സാമൂഹിക സുരക്ഷ മുന്‍നിര്‍ത്തി എല്ലാ തൊഴിലാളികള്‍ക്കും പെന്ഷന്, തൊഴിലാളികളുടെ കഴിവുകള്‍ വികസിപ്പിക്കുക എന്നിവ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും.
അമ്പത് തൊഴിലാളികളില്‍ കുറവുള്ള ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളില്‍ നിലവിലെ തൊഴില്‍ നിയമം ഒഴിവാക്കി പുതിയ നിയമം കൊണ്ടുവരാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. ആഗോളവത്കരണത്തിന്റെ ഭാഗമാണിത്. മേഖലയിലെ തൊഴിലാളികള്‍ ഇഎസ്ഐ, പിഎഫ്, എംഡബ്ല്യൂ ആക്ട്, പേയ്മെന്റ് ഓഫ് വേജസ് ആക്ട് എന്നിവ നടപ്പാക്കി മറ്റ് തൊഴില്‍ നിയമങ്ങള്‍ മുഴുവനും എടുത്തുകളയാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 1970ലെ കരാര്‍ തൊഴിലാളി നിയമവും ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. സര്‍ക്കാരിന്റെ തൊഴില്‍ പരിശോധനാ സംവിധാനം നിര്‍ത്തലാക്കി പകരം തൊഴില്‍ മേഖലയില്‍ സ്വയംഅനുസരിക്കല് കൊണ്ടുവരുന്നതാണ് നല്ലതെന്ന് കേന്ദ്രസര്‍ക്കാര്‍ വിശ്വസിക്കുന്നു. ഇത് വന്‍ തൊഴിലാളി ചൂഷണത്തിനും നിയമലംഘനത്തിനും വഴിവയ്ക്കും. ചെറുകിട മേഖലയില്‍ ഉണ്ടാകാന്‍ പോകുന്ന വമ്പിച്ച മനുഷ്യ ചൂഷണത്തെയും തൊഴിലാളി ദ്രോഹത്തെയും കുറിച്ച് സര്‍ക്കാരിന് മറുപടിയില്ല. ഈ സാഹചര്യത്തിലാണ് ബിഎംഎസ് ഈ പദ്ധതി നഖശിഖാന്തം എതിര്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 25 ലക്ഷത്തോളം വരുന്ന അംഗന്‍വാടി, ആശാ തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കണമെന്ന് ബിഎംഎസ് ശക്തിയായി ആവശ്യപ്പെടുന്നു. ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ ബിഎംഎസ് ഈ ആവശ്യം ഉന്നയിക്കും. ഈ മേഖലയില്‍ പണിയെടുക്കുന്നത് ഭൂരിഭാഗവും സ്ത്രീകളാണ്. അങ്ങനെ ചിന്തിച്ചാല്‍ രാജ്യത്തെ ഭൂരിഭാഗം സ്ത്രീകളെയും സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണെന്ന് പറയേണ്ടിവരുമെന്ന് ബിഎംഎസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ മിനിമം പെന്ഷന് 3000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ബിഎംഎസിന്റെ മറ്റൊരാവശ്യം. പിഎഫ് വിഹിതം അടയ്ക്കുന്ന തൊഴിലാളികള്‍ക്ക് പതിറ്റാണ്ടുകളായി അര്‍ഹതപ്പെട്ട പെന്ഷന് നല്കുന്നതില് സര്‍ക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുകയാണ്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷനും മറ്റാനുകൂല്യങ്ങളും ഉറപ്പുവരുത്താന്‍ അഞ്ചുവര്‍ഷം മുമ്പ് നിയമം കൊണ്ടുവന്നെങ്കിലും നടപ്പാക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇത് സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ മനോഭാവമാണ് വെളിപ്പെടുത്തുന്നത്. ഇക്കാര്യങ്ങള്‍ ബിഎംഎസ് കോണ്‍ഫറന്‍സില്‍ ഉന്നയിക്കുമെന്നും പരിഹാരം തേടുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: