സംസ്ഥാനത്ത് വേനല്‍ ചൂടിന് കാഠിന്യം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. രാത്രിയും പകലും പുഴുകലാണ്. അമിത ചൂടിനാല്‍ വിയര്‍ത്തൊലിച്ച് ക്ഷീണിതരാകുന്ന മനുഷ്യരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. പകല്‍ സൂര്യതാപമേറ്റുള്ള പൊള്ളലേക്കുന്നവരുടെ എണ്ണവും കേരളത്തിലെ മിക്ക ജില്ലകളിലും വര്‍ധിക്കുകയാണ്. 1998 ലാണ് ഇതിന് മുമ്പ് ഇത്രയേറെ ചൂട് അനുഭവപ്പെട്ടിട്ടുളളത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പകുതിയോടെ അന്തരീക്ഷ താപനിലയില്‍ 1.4 ഡിഗ്രി മുതല്‍ 5.8 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടു കൂടുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് തന്നിട്ടുള്ളതാണ്. ഈ വേനലിലെ ചൂടിന് ഒട്ടനവധി പ്രത്യേകതകളുണ്ട്. കേരളത്തിലെ ശരാശരി ചൂട് 26 മുതല്‍ 31 വരെ ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നത് ഇന്ന് 28 മുതല്‍ 32 വരെ ഡിഗ്രി സെല്‍ഷ്യസാണ്. അതായത് കുറഞ്ഞ താപനില ഗണ്യമായി ഉയര്‍ന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചൂടിന്റെ അളവ് ഈ കാലഘട്ടത്തില്‍ 2 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിട്ടുണ്ട്. 2010 ല്‍ കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് സൂര്യതാപമേറ്റ് ആളുകള്‍ക്ക് പൊള്ളലേറ്റത്. എന്നാല്‍ ഇക്കൊല്ലം ഏതാണ്ട് എല്ലാ ജില്ലകളിലും ആളുകളില്‍ പൊള്ളലേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
സംസ്ഥാനത്ത് മൊത്തമായി അനുഭവപ്പെട്ടിരിക്കുന്ന ഈ ചൂടിന് മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്. 2011-2012 നെ അപേക്ഷിച്ച് സംസ്ഥാനത്തെ വാഹനപ്പെരുപ്പം പതിന്മടങ്ങായിട്ടുണ്ട്. 2011 ല്‍ മാത്രം സംസ്ഥാനത്തെ വനഭൂമിയില്‍ നിന്ന് 24 ചതുരശ്ര കി.മീ വനം നശിച്ചതായി കണക്കാക്കുന്നു. 1950 ല്‍ 25 ലക്ഷം ഹെക്ടര്‍ നെല്‍കൃഷിയുണ്ടായിരുന്നത് 2011 ല്‍ എട്ട് ലക്ഷം ഹെക്ടറില്‍ താഴെയാണ്. സംസ്ഥാനത്ത് ഒരു ചതുരശ്ര കിലോമീറ്ററില്‍ 819 പേര് എന്ന നിലയില്‍ ജനപ്പെരുപ്പം വര്‍ധിച്ചു. കേരളത്തിന്റെ അന്തരീക്ഷത്തില്‍ ഹരിതഗ്രഹവാതകങ്ങളുടെ അളവ് പ്രത്യേകിച്ചും കാര്‍ബണ്‍ഡൈയോക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. ഇതോടൊപ്പം പൊടിപടലങ്ങള്‍ ഭൂമിയുടെ മണ്ണിനോട് ചേര്‍ന്ന് ഉപരിതലത്തില്‍ വളരെയേറെ ഏറിയിരിക്കുന്നു. ചരക്കുനീക്കം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, നിര്‍മിതികളുടെ പൊളിച്ചുമാറ്റല്‍ എന്നിവയെല്ലാം പൊടിപടലങ്ങള്‍ വര്ധിക്കുവാന് കാരണമായിട്ടുണ്ട്. വ്യവസായ മലിനീകരണത്തിന് പുറമെയാണിത്. കൂണുപോലെ ഉയര്‍ന്നുപൊങ്ങിയിരിക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍, കെട്ടിടങ്ങളുടെ മേല്‍ക്കൂര ലോഹ ഷീറ്റ് മേയല്‍, കെട്ടിടങ്ങള്‍ പൂര്‍ണമായും ലോഹകവചം കൊടുക്കല്‍ എന്നിവയെല്ലാം പകല്‍ വലിച്ചെടുക്കുന്ന താപം ചൂടുതരംഗമായി രാത്രികാലങ്ങളില്‍ പുറന്തള്ളുന്നതിന് ഇടവരുത്തുകയാണ്. ഇതുകൂടാതെ സംസ്ഥാനത്തെ ടാര്‍ റോഡുകളുടെ ക്രമാതീതമായ പെരുപ്പും വീതികൂട്ടലും റെയില്‍ പാത ഇരട്ടിപ്പിക്കലും ചൂട് വര്‍ധിപ്പിക്കുവാന്‍ പ്രത്യേകിച്ചും രാത്രികാല താപവര്‍ധനയ്ക്ക് കാരണമായി.
കോണ്‍ക്രീറ്റ് കെട്ടിടങ്ങളും റോഡുകളും മെട്രോ നഗരങ്ങളുടെ 70 ശതമാനത്തിലധികം കീഴടക്കിക്കഴിഞ്ഞു. ചൂടകറ്റാനുള്ള ശീതീകരണ യന്ത്രങ്ങള്‍, ഫാനുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ മുറിയുടെ അകം മാത്രമേ തണുപ്പിക്കൂ. അന്തരീക്ഷതാപം ഇരട്ടിയാക്കുവാന്‍ കെല്‍പ്പുള്ളവയാണ് അവ. ഇടയ്ക്കിടെ പെയ്യുന്ന മഴ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. 89 ശതമാനത്തോളമുള്ള അന്തരീക്ഷ ഈര്‍പ്പം പകലും രാത്രിയും ശരീരം വിയര്‍ത്തൊലിക്കുവാന്‍ ഇടയാക്കുകയാണ്. ഇങ്ങനെ കേരളത്തിലെ ചൂട് വര്ധിക്കുവാന് കാരണങ്ങള്‍ നിരവധിയാണ്. മിക്കവാറും സ്ഥലങ്ങളിലെ റോഡുകളിലും സംവഹനശേഷിയുടെ അനേകം ഇരട്ടിയാണ് വാഹനങ്ങള്‍. അതുകൊണ്ടുതന്നെ, എങ്ങും ഗതാഗതക്കുരുക്കാണ്. ഫോസില്‍ ഇന്ധനം എരിഞ്ഞടങ്ങുമ്പോള്‍ പുറത്തുവരുന്ന ഹരിതഗ്രഹ വാതകങ്ങള്‍ ഹരിതഗ്രഹ പ്രഭാവം മൂലം അന്തരീക്ഷ ഊഷ്മാവ് വര്‍ധിപ്പിക്കുന്നതില്‍ വളരെ മുന്നിലാണ്. 20 ആളുകള്‍ക്ക് ഒരു മരമെങ്കിലും വേണം. ശുദ്ധമായ പ്രാണവായു ലഭ്യമാക്കുവാന്‍ എന്നിരിയ്ക്കെ മരം മുറിയുടെ ബഹളമാണെങ്ങും. വഴിയോര തണല്‍ മരങ്ങളും വനങ്ങളും തണ്ണീര്‍ത്തടങ്ങളും പുഴകളും തോടുകളും ഇടത്തോടുകളും മണ്ണിട്ടു നികത്തിക്കഴിഞ്ഞു. ഊഷരമായ ഭൂമിയില്‍ ചൂട് വര്‍ധിക്കുന്നതിനാല്‍ വരണ്ട കാറ്റാണ് ലഭ്യമാകുന്നത്. ഇത് കൂടുതല്‍ കൂടുതല്‍ വരള്‍ച്ചയിലേയ്ക്കും മരുവല്ക്കരണത്തിലേയ്ക്കും നാടിനെ കൊണ്ടുചെന്നെത്തിയ്ക്കുന്നു. ഇത് രൂക്ഷമായ കുടിവെള്ളക്ഷാമമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.
2010 ല്‍ വരണ്ടകാലാവസ്ഥയുള്ള വേനല്‍ക്കാലത്ത് തൃശ്ശൂരില്‍ മാത്രം 84 പേര്‍ക്ക് കോളറ പിടിപ്പെട്ടിരുന്നു. അതിന് മുമ്പ് 2007ല്‍ ചിക്കുന്‍ഗുനിയ മൂലം 60 പേര് മരിക്കുകയും ഒരുലക്ഷം ആളുകള്‍ക്ക് പനി പിടിപെടുകയും ചെയ്തതാണ്. ചൂടുകാലത്തെ മലിനജല ഉപയോഗം അനേകതരം പനികള്‍ക്കും ഛര്‍ദ്ദി അതിസാരത്തിനും വഴിതെളിക്കുവാന് വന്‍ സാധ്യതയാണുള്ളത്. ടാങ്കര്‍ ലോറികള്‍ ഇക്കോളി ബാക്ടീരിയകളും മറ്റ് കോളിഫോം ബാക്ടീരിയകളും ഉള്ള മലിനജലമാണ് വിതരണം ചെയ്യുന്നതെന്ന് പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത് കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ വേനല്‍ക്കാലത്ത് ആരോഗ്യമേഖല താറുമാറാകുവാന്‍ വന്‍ സാധ്യതയാണുള്ളത്. ലോകത്തിലെ 80 രാജ്യങ്ങളിലായി ആഗോള സംഖ്യയുടെ നാലിലൊന്ന് ജനങ്ങള്‍ ഉദ്ദേശം 1.5 ദശകോടി ജനങ്ങള്‍ മലിനജലമാണ് കുടിയ്ക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ലോകത്തിലെ ദരിദ്ര രാജ്യങ്ങളിലെ ജനങ്ങള്‍ വരള്‍ച്ച മൂലം ജലജന്യ രോഗങ്ങളുടെ പിടിയിലാണ്. 1900 ത്തില്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈയോക്സൈഡിന്റെ അളവ് 280 പിപിഎം ആയിരുന്നത് 2006 ആയപ്പോള്‍ 380 പിപിഎം ആയി വര്‍ധിച്ചു. ആഗോളതലത്തില്‍ പ്രധാനഹരിതഗ്രഹ വാതകമായ കാര്‍ബണ്‍ഡൈയോക്സൈഡിന്റെ വര്‍ധന കഴിഞ്ഞ ആറ് ലക്ഷം വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്.
ലോകം അതിഭീകരമായ തരത്തില്‍ ഹരിതഗ്രഹവാതക ഭീഷണി നേരിടുമ്പോഴാണ് കേരളത്തില്‍ 4442 ഹെക്ടര്‍ വനഭൂമി പശ്ചിമഘട്ടത്തില്‍ കൈയേറ്റക്കാരുടെ കയ്യില്‍ അകപ്പെട്ടിട്ടുള്ളതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2012 ല്‍ വെളിപ്പെടുത്തിയത്. ഇതുകൂടാതെ സംസ്ഥാനത്ത് 1975 നും 2012 നും ഇടയില്‍ 566000 ഹെക്ടര്‍ വയല്‍ നികത്തിയതായും 2004 നും 2011 നും ഇടയില്‍ 605486 ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങള്‍ നഷ്ടപ്പെട്ടതായും 20000 ഹെക്ടര്‍ പുഴ ആവാസവ്യവസ്ഥ കയ്യേറിയതായും കണക്കാക്കപ്പെടുന്നു. വര്‍ധിച്ചുവരുന്ന അന്തരീക്ഷ താപത്തെ അല്‍പ്പമെങ്കിലും തണുപ്പിക്കുവാന്‍ ഉതകുന്ന പ്രകൃതിദത്തമായ സംവിധാനങ്ങളാണ് എന്നന്നേയ്ക്കുമായി നമുക്ക് നഷ്ടമായിരിക്കുന്നത്. സംസ്ഥാനത്തെ ഭൂവിനിയോഗത്തില്‍ വന്ന മാറ്റം അന്തരീക്ഷ ഊഷ്മാവിന്റെ ക്രമാതീതമായ ഉയര്‍ച്ചയ്ക്ക് കാരണമാക്കി. ഇത് കുടിവെള്ള ക്ഷാമത്തിനും വരണ്ട കാലാവസ്ഥയ്ക്കും ഇടയാക്കിയതായി ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.
ഈ വര്‍ഷം കേരളത്തില്‍ ഉണ്ടാകുന്ന സൂര്യതാപമേറ്റുള്ള പൊള്ളല്‍ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. സൂര്യനില്‍നിന്നുള്ള അള്‍ട്രാവൈലറ്റ് രശ്മികളാണ് പൊള്ളലിന് കാരണമാകുന്നത്. യുവിഎ രശ്മികള്‍ തൊലിയില്‍ ആഴ്ന്നിറങ്ങി ക്യാന്‍സറിന് വഴിതെളിക്കുവാന് കെല്‍പ്പുള്ള രശ്മികളാണ്. യുവിബി രശ്മികള്‍ അധികം ആഴ്ന്നിറങ്ങാതെ തൊലിയുടെ ഉപരിതലത്തില്‍ പൊള്ളലും തൊലി ചുരുങ്ങലും ഉണ്ടാക്കുന്നു. ഒരു ദിവസം 15 മിനിറ്റിലധികം തുടര്‍ച്ചയായി വെയിലുകൊള്ളാന്‍ ഇടയായാല്‍ സണ്‍ബേണ്‍ അഥവാ സൂര്യതാപ പൊള്ളല്‍ ഏല്ക്കാന് സാധ്യതയുണ്ട്. രാവിലെ 10 മണി മുതല്‍ 3 മണിവരെയുള്ള വെയില് ഒഴിവാക്കുന്നതാണ് പൊള്ളല്‍ കരണീയമായിട്ടുള്ള നടപടി. തൊലിയില്‍ വെയിലടിക്കുമ്പോള്‍ തൊലി ചൊറിയുന്നതിനും ചുവന്ന് തടിക്കുന്നതിനും പൊള്ളുന്നതിനും ഇടവരുത്തുന്നു. ചിലരില്‍ തൊലിയിലടിക്കുന്ന യുവിബി റേഡിയേഷന് ഡിഎന്‍എയില്‍ മാറ്റം വരുത്തുകയും തൊലിചുരുങ്ങി അകാലത്തില്‍ വയസ്സാകുന്ന പ്രവണത കാണിയ്ക്കും. ഓരോരുത്തരുടേയും തൊലിയുടെ തരത്തിനും സൂര്യതാപത്തിലെ രശ്മികളുടെ തരാതരത്തിനും എങ്ങനെ വെയില്കൊള്ളുന്നു എന്നതിനേയും ആശ്രയിച്ചാണ് പൊള്ളല്‍ ഉണ്ടാകുന്നത്.
അന്തരീക്ഷത്തിലെ വാതകങ്ങളുടെ ഗുണത്തിലും അളവിലും മാറ്റം വന്നിരിക്കുന്നു. ആഗോളതലത്തില്‍ 2004 ല്‍ മാത്രം 29 ശതകോടി ടണ്‍ കാര്‍ബ ണ്ഡൈയോക്സൈഡ് വര്‍ധിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാദേശികമായി ഹരിതഗ്രഹവാതകങ്ങളുടെ അളവിലുണ്ടാകുന്ന മാറ്റവും പൊടിപടലങ്ങളുടെ തീക്ഷ്ണതയും പ്രാദേശിക അന്തരീക്ഷ താപനിലയില്‍ മാറ്റം വരുത്താവുന്ന ഘടകങ്ങളാണ്. കേരളത്തില്‍ ഈ വര്‍ഷം അനുഭവപ്പെടുന്ന അന്തരീക്ഷ ഊഷ്മാവിലെ വര്‍ധന അത്തരം പ്രാദേശിക വ്യതിയാനങ്ങളുടെ ആകെ തുകയാണ്. ഗുജറാത്തിലെ സൗരാഷ്ട്രയിലും കച്ചിലും മുംബൈയിലും കോംഗ്കണ്‍, ഗോവ എന്നിവിടങ്ങളിലും താപനില 40 ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുകയാണ്.
സാധാരണയില്‍ 6 ഡിഗ്രിയുടെ വ്യത്യാസം. ഇതൊന്നും കേരളത്തില്‍ ചൂടുവര്ധിച്ചതിന് ഉത്തരമല്ല. കാരണം ഈ പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും വളരെ വിഭിന്നമായിരുന്നു എന്നതാണ് വാസ്തവം. സംസ്ഥാനത്തെ ഭൂപ്രകൃതിയില്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി വരുത്തിയ മാറ്റം തിരിച്ചുകൊണ്ടുപോകാനാകാത്തവിധം രൂക്ഷമായിരിക്കയാണ്. മലയാളി സംസ്ഥാനത്തിന്റെ പ്രകൃതിയില്‍ രൂപാന്തരം വരുത്തിയിരിക്കുന്നു. അതിന്റെ സിഗ്നലുകളാണ് ഈ വേനലിലെ ചൂടുവര്ധനയും കടുത്തവരള്‍ച്ചയും കുടിവെള്ളക്ഷാമവും.
ഇതുകൊണ്ടൊന്നും നാം പഠിക്കുന്നില്ല എന്നതാണ് വാസ്തവം. നദികളുടെ വേനല്‍ക്കാല നീരൊഴുക്ക് നിലനിര്‍ത്തുന്ന പശ്ചിമഘട്ട വൃഷ്ടിപ്രദേശ വനമേഖലയിലെ പാറമടകളും വനനാശവും നിലനിര്‍ത്തണമെന്ന പക്ഷക്കാരാണ് ഇന്നും നമുക്ക് ചുറ്റും. പ്രൊഫ.മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളണമെന്നും ഡോ.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കൊള്ളണമെന്നും വാദിക്കുന്നവരില്‍ ഏറിയ പങ്കും നിലവിലെ പ്രകൃതി സംരക്ഷണ നിയമങ്ങള്‍ പാലിക്കുവാന്‍ വൈമുഖ്യം കാണിക്കുന്നവരാണ്. പ്രകൃതി വിഭവങ്ങള്‍ ആവോളം വെട്ടിപ്പിടിക്കുക. കാലാവസ്ഥയില്‍ മാറ്റം വന്നാലും കേരളം പൊള്ളിവരണ്ടാലും പ്രകൃതി വിഭവ കൊള്ള അവസാനിപ്പിക്കുവാന്‍ തയ്യാറാകാത്തവരാണവര്. ഇക്കൂട്ടത്തില്‍ വിവേകരഹിതമായി കേരള സര്‍ക്കാരും ഉണ്ടെന്നത് ഭാവിതലമുറയോടുള്ള അവഗണനയായി മാത്രമേ കാണാനാകൂ. 2009 ലെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ചൂടുള്ള വേനലുകള്‍ വരാനിരിക്കുന്നതേയുള്ളൂ എന്നാണ്. അടുത്ത തലമുറയെ സൂര്യതാപമേറ്റ് പൊള്ളലേല്‍ക്കാനും രൂക്ഷമായ കുടിവെള്ള ദൗര്‍ലഭ്യത്തിനും വിട്ടുകൊടുക്കുന്നത് കൊടും ക്രൂരതയാണ്. ലോകഭൗമദിനത്തിലെങ്കിലും ഈ ചിന്ത നമ്മെ ഭരിയ്ക്കേണ്ടതാണ്.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: