ഏറ്റുമാനൂര്‍: അപകടത്തെ തുടര്‍ന്ന് കഴുത്തിലെ അസ്ഥിക്ക് ഗുരുതരമായ ഒടിവു സംഭവിച്ച രോഗി അപൂര്‍വ്വ ശസ്ത്രക്രിയയെത്തുടര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.കെ.മഹാദേവന്റെ നേതൃത്വത്തില്‍ എട്ടുമണിക്കൂളോളം നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ മാവേലിക്കര ഈറയില്‍ കാവില്‍ അജയഘോഷിന്റെ കഴുത്തിലെ പൊട്ടിമാറിയ അസ്ഥികള്‍ കൂട്ടിയോജിപ്പിക്കുകയായിരുന്നു. കഴുത്തിലെ അസ്ഥിയായ ഓഡന്റോയിഡിന് പൊട്ടല്‍ സംഭവിച്ചാല്‍ രോഗി മരിക്കുകയോ ജീവിതകാലം മുഴുവന്‍ തളര്‍ന്നു കിടക്കുകയോ ചെയ്യും. അപകടത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അജയ്ഘോഷിന് ഫ്രാക്ചര്‍ ഓഡന്റോയിഡ് ശസ്ത്രക്രിയ നടത്താന്‍ ന്യൂറോസര്‍ജറി വിഭാഗം തീരുമാനിക്കുകയായിരുന്നു. സാധാരണ ശസ്ത്രക്രിയയില്‍ നിന്നും വിഭിന്നമായി കഴുത്തിനുമുന്ഭാഗത്തുകൂടിയാണ് ശസ്ത്രക്രിയാ നടപടികള്‍ പുരോഗമിച്ചത്. 5സെ.മീ. നീളമുള്ള സ്ക്രൂ പോലുള്ള ഉപകരണമുപയോഗിച്ചാണ് പൊട്ടിമാറിയ അസ്ഥികള്‍ യഥാസ്ഥാനത്ത് കൂട്ടിയോജിപ്പിച്ചത്. ശസ്ത്രക്രിയക്കുശേഷം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട അജയ്ഘോഷ് സുഖംപ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൂന്നു മാസത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം രോഗിക്ക് സാധാരണ ജീവിതം നയിക്കാനാകും. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.എന്‍.കെ.മഹാദേവനോടൊപ്പം, ഡോ.സുനില്‍, ഡോ.ഷാജു മാത്യു, പിജി ഡോക്ടര്‍മാരായ ഷാജി, ജോബി, ശ്രീഹര്‍ഷ്, ജീവന്, ചന്ദ്രമോഹന്, പ്രശാന്ത്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ.മെറിന്, ഡോ.ശാന്തി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: