വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ കളമെഴുത്ത് പാട്ടിനു ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തുടക്കമായി. രാവിലെ കളംഎഴുത്ത് ആരംഭിച്ചു. ഉച്ചപ്പാട്ടിനു ശേഷമാണ് കളം വരച്ചു തുടങ്ങിയത്. പുതുശേരിയില്‍ പി.എന്‍.ശങ്കരക്കുറുപ്പിന്റെ നേതൃത്വത്തിലാണ് കളം വരച്ചത്. ആദ്യഘട്ടത്തിലെ നാലുദിവസം പീഠത്തില്‍ ഇരിക്കുന്ന വിധത്തില്‍ എട്ടുകൈകളോടുകൂടയ ഭദ്രകാളീരൂപമാണ് വരയ്ക്കുന്നത്.
രാവിലെ ത്രികാല പൂജ നടത്തി വാഗോളി പുരുഷോത്തമന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ ത്രികാലപൂജനടത്തി. ദീപം തെളിച്ച് പട്ട് വിരിച്ച് അതില്‍ അഷ്ടമംഗല്യം വച്ച്, പീഠം വച്ച് നെല്ല്, അരി, നാളികേരം, വെറ്റില പാക്ക്, വാല്‍ക്കണ്ണാടി, വാള്, ചിലമ്പ് എന്നിവ വച്ച് വരയ്ക്കുന്ന കളത്തില്‍ നിറപറ സമര്‍പ്പിച്ച് ആചാര്യനായ പുതുശേരി ശങ്കരക്കുറുപ്പിന്റെ നേതൃത്വത്തില്‍ പുതുശേരി ഗോപാലകൃഷ്ണകുറുപ്പ്, പുതുശേരി രാജേഷ്, തേറോളി രാമകുറുപ്പ് എന്നിവര്‍ ചേര്‍ന്ന് ഉച്ചപ്പാട് നടത്തി. വീക്കന്‍ചെണ്ടയും ചെങ്കിലയുമാണ് ഈ സമയം ഉപയോഗിക്കുന്നത്. ഇതിനുശേഷമാണ് കളമെഴുത്ത് ആരംഭിച്ചത്. വൈകിട്ട് വി.കെ.വേലപ്പന് മെമ്മോറിയല്‍ എന്‍എസ്എസ് കരയോഗം, വിശ്വകര്മ്മസമാജം തുടങ്ങിയവരുടെ താലപ്പൊലി വടക്കെനടയിലെത്തി ഗോപുരനടയിലെത്തിയ താലപ്പൊലിയെ ചേക്കോട് കുടുംബത്തിലെ അംഗമായ വെളിച്ചപ്പാട് കുടമാളൂര്‍ തെക്കേ നിരത്ത് കേശവന്‍കുട്ടി ക്ഷേത്രത്തിലേക്ക് അനുഗ്രഹിച്ചുകയറ്റി. തുടര്‍ന്ന് കളത്തില്‍ താലം സമര്‍പ്പിച്ചു. ദീപാരാധനയ്ക്കുശേഷം കളത്തില്‍ തിരിയുഴിച്ചിലും മറ്റ് പൂജാദികള്മ്മങ്ങളും നടത്തി. ദേവിയെ ആനപ്പുറത്ത് എഴുന്നെള്ളിച്ച് കൊച്ചാലുംചുവട് ദേവിയുടെ സന്നിധാനത്തത്തില് എത്തിച്ചു. അവിടെ നടത്തിയ പൂജാദികര്മ്മത്തിനുശേഷം വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. ഈ സമയം പ്രത്യേക വ്രതമെടുത്ത് സ്ത്രീകളാണ് കുത്തുവിളക്ക് പിടിക്കുന്നത്. ഈ കുത്തുവിളക്കുകള്‍ ഇളങ്കാവ് ദേവീക്ഷേത്രത്തില്‍ നിന്നാണ് കൊണ്ടുവന്നത്. വൈക്കത്തപ്പന്റെ അത്താഴശീവേലി ആദ്യത്തെ പ്രദക്ഷിണം ക്ഷേത്രത്തിനു വടക്കുഭാഗത്ത് എത്തിയപ്പോള്‍ ദേവിഅകത്ത് പ്രവേശിച്ച് വൈക്കത്തപ്പനുമായി പ്രദക്ഷിണം പൂര്‍ത്തിയാക്കി. വൈക്കത്തപ്പന് ശ്രീകോവിലിലേക്കും ദേവി കളത്തിലേക്കും പ്രവേശിച്ചു. ദേവിയുടെ തിടമ്പ് ധ്വജത്തിനു മുന്നിലുള്ള മണ്ഡപത്തിലാണ് വച്ചത്. പിന്നീട് നടന്ന പൂജകള്‍ക്കു ശേഷം കളംപാട്ട് ആരംഭിച്ചു. ഗണപതിശ്രുതി, സരസ്വതിവര്ണനം, ഗുരുക്കന്മാര് എന്നിങ്ങനെ ധ്യാനിച്ചശേഷം കേശാദിപാദം പാദാദികേശം സ്തുതികള്‍ പാടി കളം പാട്ട് അവസാനിച്ചു. പിന്നീട് പൂക്കുല കൊണ്ട് കാല് മുതല്‍ മുഖം വരെ മായിച്ചു. തിരുമുഖം കൈകള്‍ കൊണ്ടാണ് മായിക്കുന്നത്. കളത്തില്‍ ഉപയോഗിക്കുന്ന പൊടി പ്രസാദമായി ഭക്തര്‍ക്കു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: