കൊല്‍ക്കത്ത: എസ്എഫ്ഐ പ്രവര്ത്തകന് സുദീപ്തോ ഗുപ്തയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിക്കെതിരെ പ്രക്ഷോഭം നടത്തുന്നതില്‍ സിപിഎം സംസ്ഥാനഘടകവും കേന്ദ്രനേതൃത്വവും രണ്ടു തട്ടില്‍. ദല്‍ഹിയില്‍ സംസ്ഥാന ധനമന്ത്രി അമിത് മിത്ര ചൊവ്വാഴ്ച ആക്രമിക്കപ്പെട്ടത് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയാണെന്ന് സംസ്ഥാന നേതൃത്വം ആരോപിക്കുന്നു. ഇത് സംസ്ഥാനത്ത് മമതയ്ക്കും അവരുടെ പാര്‍ട്ടിയായ തൃണമൂലിനും എതിരായി നടക്കുന്ന പ്രക്ഷോഭത്തെ അപകടത്തിലാക്കിയിരിക്കുകയാണെന്നും സംസ്ഥാന ഘടകം വിലയിരുത്തുന്നു.
പശ്ചിമബംഗാളില്‍ മമതയ്ക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുന്നതിന്റെ ഭാഗമാണ് ദല്‍ഹിയിലെ മമതയ്ക്കെതിരായ ആക്രമമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. തൃണമൂലിനെതിരായ പ്രക്ഷോഭത്തില്‍ ദല്‍ഹി ഘടകം ഗുണ്ടായിസം കാണിച്ചതായാണ് സിപിഎം ബംഗാള്‍ ഘടകത്തിന്റെ ആരോപണം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന ഘടകം എസ്എഫ്ഐ നേതാവിന്റെ മരണം മുന്‍നിര്‍ത്തി വമ്പിച്ച രാഷ്ട്രീയമുതലെടുപ്പ് നടത്താനാണ് പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുന്നത്. സുദീപ്തോയുടെ മരണത്തില്‍ സംയമനപൂര്‍വമാണ് പ്രതിഷേധിക്കുന്നത്. എല്ലാവിധ അതിക്രമവും ഇതില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. അല്ലെങ്കില്‍ സംഭവത്തിന് രാഷ്ട്രീയനിറം കൈവരും. പക്ഷേ ദല്‍ഹി ഘടകം മിത്രയെ ആക്രമിച്ചതിലൂടെ അതെല്ലാം തകര്‍ത്തു കളഞ്ഞു. സിപിഎമ്മിന്റെ ഒരു സംസ്ഥാന സെക്രട്ടേറിയറ്റംഗം പറയുന്നു.
ബംഗാളിലെ ഇടത്തരക്കാരുടെ സഹതാപം നേടിക്കൊണ്ടിരുന്ന തങ്ങളുടെ സമാധാനപരമായ പ്രതിഷേധത്തെ അവര്‍ തകര്‍ത്തു. ബുദ്ധദേവ് ഭട്ടാചാര്യയും സിപിഎം സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസും സംഭവത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്. ദല്‍ഹിയിലെ യോജനാ ഭവന് മുന്നില്‍ നടന്ന ദല്‍ഹി പാര്‍ട്ടി ഘടകത്തിന്റെ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചത് കേന്ദ്രനേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടുമാണെന്ന് മറ്റൊരു സംസ്ഥാന നേതാവ് തുറന്നടിച്ചു. അത് ഒട്ടും ശരിയായ കാര്യമല്ല. ഇപ്പോള്‍ ബംഗാളില്‍ പാര്‍ട്ടിക്ക് അനുകൂലമായ തരംഗമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മിത്ര ആക്രമിക്കപ്പെടുന്ന സമയത്ത് എസ്എഫ്ഐ ദേശീയ ജനറല്‍സെക്രട്ടറി റിതബ്രത ബാനര്‍ജി അദ്ദേഹത്തിന്റെ പുറകില്‍ നില്ക്കുന്ന ചിത്രങ്ങളുണ്ട്. പാര്‍ട്ടിയുടെ വിദ്യാര്‍ഥി ഘടകമല്ല, ദല്‍ഹിയിലെ മറ്റ് പോഷകസംഘടനകളിലെ പ്രവര്‍ത്തകരാണ് ധനകാര്യമന്ത്രിയെ ആക്രമിച്ചതെന്ന് ഇത് വ്യക്തമാക്കുന്നതായി ഭട്ടാചാര്യയും ബോസും പറയുന്നു. ഭട്ടാചാര്യയും ബോസും ചേര്‍ന്നാണ് റിതബ്രതയെ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റിയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത്.
ആക്രമണ ദിവസം പ്രകാശ് കാരാട്ടിനോട് സംസാരിക്കവെ ബോസ് റിതബ്രതയ്ക്കു നേരെയുണ്ടായ ആരോപണങ്ങളെ പ്രതിരോധിച്ച് നിലപാടെടുത്തതായി പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കേന്ദ്രനേതൃത്വം ദല്‍ഹി ഘടകത്തെ അഴിച്ചുവിടരുതരായിരുന്നെന്നും അദ്ദേഹം ജനറല്‍സെക്രട്ടറിയോട് പറഞ്ഞത്രെ. റിതബ്രത ആക്രമണ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പ്രതിഷേധത്തില്‍ പങ്കെടുക്കാനായി അന്ന് രാവിലെ മാത്രമാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും ബിമന്‍ കാരാട്ടിനോട് പറഞ്ഞതായി മുതിര്‍ന്ന പാര്‍ട്ടി നേതാവ് വ്യക്തമാക്കി. സംഭവത്തില്‍ റിതബ്രതയെ എന്തിന് കുറ്റപ്പെടുത്തണമെന്നും യഥാര്‍ഥത്തില്‍ കുറ്റക്കാര്‍ പാര്‍ട്ടിയുടെ ദല്‍ഹി ഘടകമാണെന്നുമാണ് ബംഗാളിലെ സംസ്ഥാന നേതാക്കള്‍ ആവര്‍ത്തിക്കുന്നത്.
ഇന്നലെ രാവിലെ പ്രകാശ് കാരാട്ടും മറ്റൊരു പിബി അംഗമായ സീതാറാം യെച്ചൂരിയും റിതബ്രതയെ പാര്‍ട്ടി കേന്ദ്രആസ്ഥാനത്ത് വിളിച്ചു വരുത്തി ചര്‍ച്ച ചെയ്തതായി ദല്‍ഹി സിപിഎം വൃത്തങ്ങള്‍ അറിയിച്ചു. ബംഗാള്‍ ഘടകം വിദ്യാര്‍ഥി നേതാവിന് പൂര്‍ണ പിന്തുണ നല്‍കുകയാണെന്നും മിത്രയെ ആക്രമിച്ചതിന് പുറകില്‍ ആരാണെന്ന് കണ്ടെത്താന്‍ ശ്രമിക്കുമെന്നും കാരാട്ട് റിതബ്രതയ്ക്ക് ഉറപ്പു നല്കി.
താന്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തത് സുദീപ്തോയുടെ മരണത്തില്‍ പ്രതിഷേധിച്ചാണെന്ന് റിതബ്രത ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ താനൊരിക്കലും ധനകാര്യമന്ത്രിയെ ആക്രമിക്കാന്‍ ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ലെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണം നടന്ന ദിവസം പ്രതിഷേധം സമാധാനപരമായാണെന്ന് ന്യായീകരിച്ച് റിതബ്രത രംഗത്തെത്തിയിരുന്നു.
2008 പകുതിയില്‍ ആദ്യ യുപിഎ സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കാനുള്ള പ്രകാശ് കാരാട്ടിന്റെ തീരുമാനത്തിനോട് ബംഗാള്‍ ഘടകം പൂര്‍ണമായും വിയോജിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന ഘടകങ്ങളുടെ വിയോജിപ്പ് വിവാദവുമായി. അന്ന് മുഖ്യമന്ത്രിയായിരുന്ന ഭട്ടാചാര്യയും സംസ്ഥാന ഘടകവും പിന്തുണ പിന്‍വലിക്കുന്നതിനെ ശക്തമായി എതിര്‍ത്തു. ബംഗാളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യം വരുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. എന്നാല്‍ കേന്ദ്രകമ്മറ്റിയില്‍ ഭൂരിപക്ഷം പേര് അനുകൂലിച്ചതോടെ കാരാട്ടിന്റെ നിലപാട് വിജയിക്കുകയായിരുന്നു.
തുടര്‍ന്ന് 2011ല്‍ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സംയുക്ത പ്രതിപക്ഷത്തോട് പരാജയപ്പെട്ടതിന് കാരാട്ട് സംസ്ഥാനഘടകത്തെ കുറ്റപ്പെടുത്തിയിരുന്നു. അന്നു മുതല്‍ക്ക് ബുദ്ധദേവ് കൊല്‍ക്കത്തയ്ക്ക് പുറത്തു നടന്ന പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മറ്റി യോഗങ്ങളില്‍ നിന്നും അനാരോഗ്യം ചൂണ്ടിക്കാട്ടി വിട്ടുനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: