ജാതിഭേദവും കക്ഷിരാഷ്ട്രീയവും ഛിന്നഭിന്നമാക്കിയ ഹിന്ദുസമൂഹത്തിന് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്ന്നുനല്കിക്കൊണ്ടായിരുന്നു 1982ലെ വിശാലഹിന്ദുസമ്മേളനം എറണാകുളത്ത് സമാപിച്ചത്. ഏതാണ്ടെല്ലാ ഹൈന്ദവ സാമുദായിക നേതാക്കളും സംപൂജ്യ വിശ്വേശതീര്‍ത്ഥസ്വാമി, ചിന്മയാനന്ദസ്വാമിജി അടക്കമുള്ള അദ്ധ്യാത്മികാചാര്യന്മാരും ഒരേ വേദിയില്‍ അണിനിരന്ന് ഹൈന്ദവഐക്യത്തിനുവേണ്ടി നടത്തിയ ആഹ്വാനം മഹത്തായ ഒരു സംഭവമായിരുന്നു. അന്നത്തെ സമ്മേളനത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് നടന്ന ചടങ്ങില്‍ മുഖ്യ പൂജാരി ആയിരുന്ന പറവൂര്‍ ശ്രീധരന് തന്ത്രിക്ക് ബ്രഹ്മശ്രീ സൂര്യകാലടി ഭട്ടതിരിപ്പാട് പരികര്‍മിയായി വന്നത് കേരളത്തിലെ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ചരിത്രത്തില്‍ പുത്തന്‍ അധ്യായം എഴുതിച്ചേര്‍ത്തു. കര്‍ക്കടകമാസം രാമായണമാസമായി ആചരിക്കാനുള്ള സമ്മേളനത്തിന്റെ ആഹ്വാനം ഒരു പുതിയ അദ്ധ്യാത്മിക നവോത്ഥാനത്തിന് തിരിതെളിയിക്കുന്നതായി. ഇന്ന് അതൊരു ജനകീയ പ്രസ്ഥാനമായി മാറിക്കഴിഞ്ഞു.
വിശാലഹിന്ദു സമ്മേളനത്തിന്റെ മൂന്ന് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാകുന്ന ചരിത്രമുഹൂര്‍ത്തത്തിലാണ് ഹിന്ദുഐക്യവേദിയുടെ പത്താമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള വിശാലഹിന്ദു ഐക്യസമ്മേളനം 2013 ഏപ്രില്‍ 4,5,6 തീയതികളിലായി അനന്തപുരിയില്‍ നടക്കുന്നത്. ശ്രീനാരായണ ഗുരുദേവന്റെയും ചട്ടമ്പിസ്വാമികളുടെയും നേതൃത്വത്തില്‍ നടന്ന ഹൈന്ദവനവോത്ഥാന പ്രക്രിയയുടെ പൈതൃകം ഏറ്റുവാങ്ങി മുന്നേറാനുള്ള പ്രവര്‍ത്തനമായിരുന്നു വിശാലഹിന്ദുസമ്മേളനം. അത് ഉണര്‍ത്തി വിട്ട ഹൈന്ദവ ഐക്യത്തിന്റെ സംഘടിതമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് നിലയ്ക്കല്‍ പ്രക്ഷോഭത്തിലും പിന്നീട് 1984ല്‍ ഹിന്ദുമുന്നണിയുടെ രൂപീകരണത്തിലും കാണാന്‍ സാധിച്ചു. 1988ല്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ആറാട്ടുകടവില്‍ സ്ഥിരംവേദി കെട്ടി ഉയര്‍ത്താനുള്ള കൃസ്ത്യന്‍ തന്ത്രത്തിനെതിരെ നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് പാപ്പാവേദി പൊളിച്ചുമാറ്റേണ്ടിവന്നത് സംഘടിത ഹിന്ദുമുന്നേറ്റത്തിന്റെ വിജയമായിരുന്നു.
1988ല്‍ പാലാഴിയില്‍ പിന്നോക്കജാതിക്കാര്‍ക്കും ക്ഷേത്രത്തില്‍ പൂജയും വഴിപാടും നടത്തുവാനുള്ള അവകാശത്തിനുവേണ്ടി നടത്തിയസമരം സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ തുടര്‍ച്ചയായിരുന്നു. ബ്രാഹ്മണ്യം ജന്മംകൊണ്ടല്ല കര്‍മം കൊണ്ടാണ് എന്നു പ്രഖ്യാപിച്ച 1987ലെ പാലിയം വിളംബരവും തുടര്‍ന്ന് കേരളത്തില്‍ അവര്‍ണ പൂജാരിമാര്‍ക്ക് പരിശീലനം നല്കിയതും 1987ല്‍ തന്നെ ആലുവാ അദ്വൈതാശ്രമത്തില്‍ ജഗദ്ഗുരു കാഞ്ചി ശങ്കരാചാര്യസ്വാമികള്‍ അവര്‍ക്ക് നേരിട്ട് പ്രമാണപത്രം വിതരണം ചെയ്തതും ഹൈന്ദവ ഐക്യശ്രമങ്ങള്‍ക്ക് നവചൈതന്യം പകര്‍ന്ന സംഭവങ്ങളായിരുന്നു. ഹൈന്ദവ ശാക്തീകരണത്തിന്റെ ഈ പുത്തന്‍ നവോത്ഥാനധാരയുടെ തുടര്‍ച്ചയായിട്ടാണ് 1991ല്‍ ഹിന്ദുഐക്യവേദി പ്രവര്‍ത്തനം ആരംഭിച്ചത്.
ക്രൈസ്തവ മതപരിവര്‍ത്തന തന്ത്രങ്ങള്‍ക്കെതിരെ, ഇസ്ലാമിക് മതഭീകരവാദത്തിനെതിരെ, ലൗജിഹാദിനെതിരെ, മതേതര ഭരണകൂടങ്ങള്‍ നടത്തുന്ന ന്യൂനപക്ഷവര്‍ഗീയ പ്രീണനത്തിനും ഹിന്ദുക്കള്‍ക്കെതിരെയുള്ള വിവേചനത്തിനും എതിരെ വനവാസികളും മറ്റ് അധഃസ്ഥിത ജനവിഭാഗങ്ങളും നേരിടുന്ന ചൂഷണത്തിനെതിരെ സംഘടിത ഹിന്ദുമുന്നേറ്റം വളര്‍ത്തിയെടുക്കുവാന്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ട് ഹിന്ദുഐക്യവേദിക്കു കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.
2003 മേയ് 2ന് കോഴിക്കോട് മാറാട് കടപ്പുറത്ത് ഇസ്ലാമിക ഭീകരവാദികളുടെ മിന്നലാക്രമണത്തെത്തുടര്‍ന്ന് പാവപ്പെട്ട എട്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടുകയും 17പേര്‍ക്ക് മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. കേരളത്തിലെ ഹൈന്ദവ പ്രസ്ഥാനങ്ങളെല്ലാം ഹിന്ദുഐക്യവേദിയില്‍ അണിനിരന്ന് മാറാട്ടെ അക്രമത്തിനിരയായ ഹിന്ദുക്കള്‍ക്ക് നീതി നേടിയെടുക്കാനുള്ള പ്രക്ഷോഭത്തിന് കരുത്തുപകര്‍ന്നു. അഞ്ചുമാസം നീണ്ടുനിന്ന സംഘടിത ഹൈന്ദവമുന്നേറ്റത്തിനുമുന്നില് ഹിന്ദുവിരുദ്ധ ശക്തികള്‍ക്ക് അടിയറവ് പറയേണ്ടിവന്നു. ഏറെ നീണ്ടുനിന്ന പ്രക്ഷോഭങ്ങളുടെയും നിയമയുദ്ധങ്ങളുടെയും ഫലമായി കൊലയാളികളേറെയും ജയിലഴികള്ക്കുള്ളിലായെങ്കിലും ഈ കൂട്ടക്കൊലപാതകത്തിന്റെ പിന്നിലുള്ള ശക്തികളെ കണ്ടെത്താന്‍ ഒരു സിബിഐ അന്വേഷണം എന്ന ആവശ്യം നടപ്പാക്കപ്പെടേണ്ടതുണ്ട്. മാറാട് കൂട്ടക്കൊലപാതകത്തിന്റെ പത്താംവര്ഷത്തില് ഒരു രണ്ടാം മാറാട് പ്രക്ഷോഭം നടത്താന്‍ നാം നിര്‍ബന്ധിതരായിരിക്കുകയാണ്.
കൃസ്ത്യന്‍ മുസ്ലീം മതപരിവര്‍ത്തന തന്ത്രങ്ങളോടേറ്റുമുട്ടി സ്വധര്‍മത്തില്‍ ഉറച്ചുനിന്ന പിന്നാക്ക പട്ടികജാതി സമുദായങ്ങള്ക്കവകാശപ്പെട്ട സംവരണം തട്ടിയെടുക്കാനുള്ള ക്രൈസ്തവ-മുസ്ലീം മതനേതൃത്വങ്ങളുടെ ഗൂഢതന്ത്രങ്ങള്‍ക്കെതിരെ 1995മുതല്‍ ഹിന്ദുഐക്യവേദി പ്രക്ഷോഭ രംഗത്തുണ്ട്. മതംമാറിയവര്‍ക്ക് പട്ടികജാതി പദവിയും സംവരണവും ശുപാര്‍ശ ചെയ്യുന്ന ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷന് റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലുടനീളം വളരെ വിപുലമായ പ്രക്ഷോഭങ്ങള്‍ ആണ് നടക്കുന്നത്. എല്ലാ ഹൈന്ദവസംഘടനകളേയും യോജിപ്പിച്ചുകൊണ്ട് 2011ല്‍ സാമൂഹ്യനീതികര്മ സമിതിക്ക് രൂപം നല്കി. ഹൈന്ദവ ഐക്യത്തിന്റെ ആവേശകരമായ അനുഭവമായി അത് മാറി. 89ല്‍പരം ഹൈന്ദവസംഘടനകളില്‍ നിന്നായി 150ലധികം നേതാക്കന്മാര് കര്‍മസമിതിയുടെ ഭാഗമായിട്ടുണ്ട്.
ക്ഷേത്രഭരണം മതേതര രാഷ്ട്രീയക്കാരില്‍നിന്ന് മോചിപ്പിക്കാനും ഒട്ടേറെ സമരങ്ങള്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. അതിനായി ക്ഷേത്രഭാരവാഹികളെ സംഘടിപ്പിച്ച് ക്ഷേത്ര ഏകോപനസമിതിക്ക് രൂപം കൊടുത്തിട്ടുണ്ട്. ഇസ്ലാമിക ഭീകരവാദികള്‍ ആസൂത്രണം ചെയ്ത ലൗജിഹാദ് എന്ന നിന്ദ്യമായ ആക്രമണത്തിനെതിരെ കേരള ഹിന്ദു ഹെല്‍പ്പ് ലൈനുമായി ചേര്‍ന്ന് അതിശക്തമായ സുരക്ഷാവലയം തീര്‍ക്കാന്‍ ഹിന്ദുഐക്യവേദിക്ക് സാധിച്ചു. 2800ലധികം പെണ്‍കുട്ടികളെയാണ് കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ലൗ ജിഹാദികളില്‍നിന്ന് മോചിപ്പിച്ചത്.
ഇന്ന് കേരളത്തില്‍ ഹിന്ദുക്കള്‍ അതിവേഗം ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്നു. അതേസമയം ജനസംഖ്യാവര്‍ദ്ധനവിലൂടെ മുസ്ലീങ്ങള്‍ക്ക് ഏഴ് നിയമസഭാമണ്ഡലങ്ങള്‍ അധികം നേടാന്‍ കഴിഞ്ഞു. രാഷ്ട്രീയമണ്ഡലത്തില്‍ ഹിന്ദുസമൂഹത്തിന്റെ സ്വാധീനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഭരണകക്ഷിയായ യുഡിഎഫിലെ 72ല്‍ 49 എംഎല്‍എമാരും ന്യൂനപക്ഷവിഭാഗക്കാരാണ്. സമ്മര്‍ദ്ദതന്ത്രങ്ങളിലൂടെ മുസ്ലീംലീഗ് അഞ്ചാം മന്ത്രിയെ നേടിയെടുത്തപ്പോള്‍ ആകെ 21 മന്ത്രിമാരില്‍ 12 പേരും ന്യൂനപക്ഷസമൂഹത്തില്‍ നിന്നായി. മറ്റു സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ തൊഴില്‍മേഖലയില്‍ നിന്നെല്ലാം ഹിന്ദുക്കള്‍ അതിവേഗം പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു. ഹിന്ദുസമൂഹം അതിജീവനത്തിന്റെ പാതയിലാണ്.
ജാതിവ്യത്യാസവും കക്ഷിരാഷ്ട്രീയവും മറന്ന് ഹിന്ദുക്കള്‍ ഒന്നിച്ചുനിന്ന് പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയല്ലാതെ മറ്റു പോംവഴികളൊന്നുമില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഹിന്ദുഐക്യവേദിയുടെ നിരന്തരപരിശ്രമത്തിന്റെ ഫലമായി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ ഏകീകൃത ഹൈന്ദവശക്തിയുടെ മുന്നേറ്റം തെളിഞ്ഞുകണ്ടുതുടങ്ങിയിട്ടുണ്ട് എന്നത് തര്‍ക്കമറ്റ സംഗതിയാണ്. ഈ സാഹചര്യത്തിലാണ് ഹിന്ദുഐക്യവേദിയുടെ പത്താമത് സംസ്ഥാന സമ്മേളനം അനന്തപുരിയില്‍ നടക്കുന്നത്. ന്യൂനപക്ഷ വര്‍ഗീയ പ്രീണനത്തിലധിഷ്ഠിതമായ കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ ചലനങ്ങളെ സാമൂഹ്യനവോത്ഥാനത്തിന്റെ ശരിയായ പാതയിലേക്ക് നയിക്കാന്‍ ഈ സമ്മേളനത്തിലൂടെ സാധിക്കുമെന്നത് തീര്‍ച്ചയാണ്.
എം.രാധാകൃഷ്ണന് (ഹിന്ദുഐക്യവേദി സഹ സംഘടനാ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: