സൗദിയിലും നാട്ടിലും ഇപ്പോള്‍ വിഷയം സൗദി അറേബ്യയില്‍ സ്വദേശികള്‍ക്ക് കുടുതല്‍ തൊഴിലവസരം നല്കാന് സൗദി തൊഴില്‍ വകുപ്പ് കഴിഞ്ഞഒരു വര്‍ഷമായിനടത്തുന്ന ‘നിതാഖത്’ത്തിനെകുറിച്ചാണ്. ഈ നടപടി മൂലം തൊഴിലും തന്റെ സമ്പത്തും ഉപേക്ഷിച്ചു നാട്ടിലേക്കു പലായനം ചെയ്യേണ്ടിവരുന്ന പ്രവാസികളുടെ അവസ്ഥ പരിതാപകരമാണ്.
ജനസംഖ്യയുടെ 65 ശതമാനം വിദേശികളാണ് സൗദിയില്‍. അവിടെയുള്ള യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പു വരുത്താന്‍ അധികമുള്ള വിദേശികളെ പുറത്താക്കാന്‍ ഉള്ള ശ്രമം കൂടി ആണ് സൗദി സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്. എങ്കിലും മാന്യമായ നടപടിയാണ് സൗദി ഗവണ്മെന്റ് സ്വീകരിച്ചതെന്നു വേണം ഒരു പരിധിവരെ പറയാന്‍. നിയമ ലംഘകര്‍ മാത്രമെ പേടിക്കേണ്ടതുള്ളൂ. അല്ലാത്തവര്‍ക്ക് അതത് കമ്പനികളില്‍ ജോലി ചെയ്യാം. ഇന്‍ഡ്യയിലെ ആധാര്‍ കാര്‍ഡു പോലെ ആധികാരികമായുള്ള തൊഴില്‍ താമസ രേഖകളുടെ പരിശോധന മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.
കാലാകാലങ്ങളായി ഉമ്ര വിസയില്‍ വന്നു തിരികെ പോകാതെ അനധികൃതമായി ജോലി നോക്കുന്ന നിയമ ലംഘകര്ക്കേ ഈ നിയമം കൊണ്ട് സൗദിയില്‍ നില്ക്കാനാവാത്ത സാഹചര്യം ഉണ്ടാകൂ. അതില്‍ ഇന്ത്യക്കാര്‍ മാത്രമല്ല പാക്കിസ്ഥാന്, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരും ഉണ്ട്… വ്യാജ വാറ്റ്, പെണ്‍വാണിഭം, മയക്കുമരുന്ന് കച്ചവടം തുടങ്ങി സൗദിയില്‍ നിഷിദ്ധമായത് മുഴുവന്‍ അവിടെ സുലഭമായ സാഹചര്യത്തിലാണ് ഒരു കണക്കെടുപ്പിനു സര്‍ക്കാര്‍ തുനിഞ്ഞത്. കൂടാതെ അവിടെ ഉള്ള പൗരന്മാര്ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യവും. അപ്പോള്‍ ആ രാജ്യത്തെ നിയമത്തെ നമ്മള് ബഹുമാനിച്ചേ മതിയാകൂ.ആശങ്കപ്പെടേണ്ട എന്ന് പറയുന്ന ഭരണാധികാരികള്‍ കഥ അറിയാതെ ആട്ടം കാണുകയാണ്, ഒരു രാജ്യത്തു നുഴഞ്ഞു കയറിയ കുറ്റവാളികളെ ആണ് ആ രാജ്യം പുറത്താക്കുന്നത്. സൗദി പ്രശ്നത്തെ മറ്റൊരു മുല്ലപ്പെരിയാറാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ് രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നതെന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാല്‍ അതില്‍ ശരിയില്ലാതില്ല.
സൗദിയില്‍ അവിടത്തെ പൗരന്മാര്ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച നിയമം ആണ് നിതാഖാത്ത്. ഇങ്ങനെ തദ്ദേശീയവല്‍കരണം നടപ്പാക്കുന്നതിനായി നിതാഖത്ത് സമ്പ്രദായം അനുസരിച്ച് സ്ഥാപനങ്ങളെ പച്ച, മഞ്ഞ, ചുവപ്പ്, എക്സലന്റ് എന്നിങ്ങനെ നാലു വിഭാഗമായി തിരിച്ചിട്ടുണ്ട്. തദ്ദേശീയര്‍ക്ക് ജോലി നല്കിയാല് പച്ച വിഭാഗത്തില്‍ ഉള്‍പ്പെടാം. അങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്കു സര്‍ക്കാരിന്റെ നിയമസഹായമുണ്ടാകും. നിയമലംഘനം നടത്തുന്നവരെ ചുവപ്പ് പട്ടികയില്‍പ്പെടുത്തും.
ഇവിടെ ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നത് അധികവും മലയാളികള്‍ അടക്കമുള്ള വിദേശികളാണ്. തദ്ദേശീയവത്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങളെ ചുവപ്പ് പട്ടികയില്‍പ്പെടുത്തും. പിന്നീട് തൊഴിലാളികളുടെ ജോലി ചെയ്യുന്നതിനുള്ള പെര്‍മിറ്റ് പുതുക്കാനോ തൊഴിലനുമതി, താമസ രേഖയായ ഇഖാമ തുടങ്ങിയവ പുതുക്കുന്നതിനോ സാധിക്കില്ല.
എന്നാല്‍ മഞ്ഞ വിഭാഗത്തിലുളളവര്‍ക്ക് തദ്ദേശീയവല്‍ക്കരണം നടത്തി പച്ച വിഭാഗത്തില്‍ ഇടം നേടാനുളള അവസരം നല്‍കുന്നുമുണ്ട്. രാജ്യത്തെ തൊഴില്‍മേഖലയെ വിവിധ വിഭാഗങ്ങളായി വേര്‍തിരിച്ചാണ് നിതാഖത്തിന്റെ പട്ടിക തയാറാക്കിയിരിക്കുന്നത്.
പത്ത് വരെ, അമ്പത് വരെ, അഞ്ഞൂറ് വരെ, മൂവായിരം, മൂവായിരത്തിന് മുകളില്‍ എന്നിങ്ങനെ തൊഴിലാളികളുടെ എണ്ണം അടിസ്ഥാനമാക്കി അഞ്ച് വിഭാഗങ്ങളായി തൊഴില്‍ദാതാക്കളെ വേര്‍തിരിച്ചിട്ടുണ്ട്. പത്തില്‍ കുറഞ്ഞ തൊഴിലാളികളുള്ള ദാതാക്കള്‍ക്ക് നിതാഖത്തിന്റെ നിബന്ധനകള്‍ ബാധകമല്ലെന്നാണ് സൂചന. നിതാഖത് നടപ്പിലാക്കാന്‍ സൗദി ഭരണാധികാരികളെ പ്രേരിപ്പിച്ചത് ഗള്‍ഫ് രാജ്യങ്ങളില്‍ അടുത്തിടെയുണ്ടായ പ്രേക്ഷോഭങ്ങളും കൂടിയാണ്.
ഒരു കമ്പനിയില്‍ പത്ത് വിദേശികള്‍ക്ക് ഒരു സ്വദേശി എന്ന പ്രകാരം തദ്ദേശീയവല്‍കരണം നടത്താന്‍ തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ഒരു വര്‍ഷമായി കമ്പനികള്‍ക്ക് നിര്‍ദേശംനല്‍കി. എന്നാല്‍ പല കമ്പനികളുംഈ നിര്ദേശംനടപ്പിലാക്കുവാന് തയ്യാറായില്ല.
നിതാഖത് പ്രകാരം ചുവപ്പില്‍പ്പെട്ട കമ്പനികള്‍ തൊഴില്‍ വകുപ്പിന്റെ നിര്‍ദേശം പുര്‍ണമായി അവഗണിക്കപ്പെട്ട വിഭാഗത്തില്‍പ്പെട്ടവയാണ്.സൗദിയിലെ ഏകദേശം അറുപതു ശതമാനം (ഏകദേശം 250000) ചെറുകിടകമ്പനികളാണ്. ഈ വിഭാഗങ്ങളില്‍പ്പെട്ട കമ്പനികളിലെ തൊഴിലാളികള്‍ക്കുള്ള സേവന പ്രവര്‍ത്തനം മാര്‍ച്ച് 27 മുതല്‍ സൗദി തൊഴില്‍ വകുപ്പ് അവസാനിപ്പിച്ച് ചുവപ്പില്‍ പ്പെട്ട തൊഴിലാളികളുടെ വിസ പുതുക്കല്‍, ലീവ് എന്നിവ ഇനി നടക്കില്ല. അതിനാല്‍ ഈ വിഭാഗങ്ങളില്‍പ്പെട്ട ലക്ഷകണക്കിനുള്ളതൊഴിലാളികള് ജയിലില്‍ കിടന്നേ നാട്ടിലേക്കു പോകാന്‍ കഴിയൂ. ഈ വിഭാഗങ്ങളില്‍പ്പെട്ട സാധാരണ പ്രവാസികളെ രക്ഷിക്കുവാന്‍ ഒരു പ്രവാസിസംഘടനകളും മറ്റും ഒരു പ്രവര്‍ത്തനവും നാളിതുവരെ നടത്തിയിട്ടില്ലായെന്നു പൊതുവേ ആക്ഷേപമുണ്ട്.
മഞ്ഞ വിഭാഗത്തില്‍ പെട്ട കമ്പനികള്‍ അമ്പതു ശതമാനം തദ്ദേശവല്‍ക്കരണം നടത്തിയ കമ്പനികളാണ്.ഇത്തരത്തിലുള്ളവര്ക്ക്പച്ചയിലേക്ക് മാറാനുള്ള സമയംഇനിയുമുണ്ട്. ഇത്തരക്കാര്‍ക്കുള്ള സേവന പ്രവര്‍ത്തനം തൊഴില്‍ വകുപ്പ് മരവിപ്പിച്ചു. എങ്കിലും ബാക്കിയുള്ള തന്നാട്ടുകാരെ കൂടി ഉള്‍പെടുത്തിയാല്‍ ഇത്തരക്കാര്‍ക്ക് പച്ചയിലേക്ക് മാറാം. പച്ച വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ സൗദിയില്സുരക്ഷിതരാണ്. ഇത്തരക്കാര്‍ക്കുള്ള സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഒരു വിലക്കുമില്ല.
നിതാഖത് കുടാതെ മറ്റ് രണ്ടു വിഭാഗങ്ങള്‍ കൂടി ഇപ്പോള്‍ നടക്കുന്ന പരിശോധനയില്‍ പിടിക്കപ്പെടുന്നുവെന്നതാണ് ഒരു അപകടം. ഹൗസ് ഡ്രൈവര്‍ വിസയില്‍ വന്നു നിര്‍മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ ഇവിടെ ലക്ഷക്കണക്കിനാണ്.ഇതില്‍ കുടുതലും തിരുവനന്തപുരം,കന്യാകുമാരി ജില്ലയില്‍ പെട്ടവരാണ്. ഇവരെ പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ നേരെ ജയിലിലേക്ക് അയയ്ക്കും.ഇത്തരത്തിലുള്ള നിരവധി പേരെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ മുറിയ്ക്കുള്ളില്നിന്നു പുറത്തിറങ്ങാതെ കഴിഞ്ഞുകൂടുന്നു.
പരിശോധനകളില്‍ പെടുന്ന മറ്റൊരു വിഭാഗം ഫ്രീ വിസയില്‍ എത്തിയ വിദേശികളാണ്.ഏകദേശം രണ്ടര ലക്ഷം രൂപ മുതല്‍നാലു ലക്ഷംരൂപവരെ വിസക്ക് നല്കി ഇവിടെ എത്തിയ ലക്ഷക്കണക്കിനു പ്രവാസികളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാണ്.ഒരു വര്‍ഷം വിസ പുതുക്കുവാന്‍ ഏകദേശം ഒന്നര ലക്ഷംരൂപവരെ തങ്ങളുടെ സൗദിക്ക്നല്കണം. ഇത്തരത്തില്‍ വിസ പുതുക്കി കഷ്ടപ്പെടുന്ന നിരവധി പ്രവാസികള്‍ ഒന്നിനും കഴിയാതെ റൂമിലാണ്. പുതിയ നിയമം അനുസരിച്ച് തങ്ങളുടെ വിസയിലുള്ള തൊഴില്‍ മാത്രമേ ചെയ്യാന്‍ കഴിയൂ. കൂടാതെ തങ്ങളുടെ സൗദിയുടെ കിഴില്‍ മാത്രമേ ജോലി ചെയ്യാവു. എന്നാല്‍ പല സൗദികള്‍ക്കും തങ്ങളുടെ കീഴില്‍ ജോലി ഇല്ല എന്നതാണ് മറ്റൊരു വസ്തുത. ഇനി നാട്ടിലേക്കു പോകാമെന്ന് വിചാരിച്ചാല്‍ വന്‍ തുകയാണ് സൗദികള്‍ ചോദിക്കുന്നത്. മുറിക്കു പുറത്തിറങ്ങാതെ കഴിയുന്ന വലിയ വിഭാഗത്തിലും മലയാളികളാണ് കുടുതല്‍. പരിശോധനകളില്‍ പെടുന്ന മറ്റൊരു വിഭാഗം ചെറുകിട കച്ചവടം നടത്തുന്ന പ്രവാസികളാണ്.ഇവരിലും കുടുതല്‍ മലയാളികളാണ്.കഴിഞ്ഞ കുറെ കാലമായിപട്ടിണി കിടന്നു ഉണ്ടാക്കിയസമ്പാദ്യം മുഴുവന്‍ ഇവിടെ ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയാണ് ഇത്തരത്തിലുള്ള പ്രവാസികള്‍ക്ക്.
അനധികൃത താമസക്കാരായ 2,01,350 വിദേശികളെ കഴിഞ്ഞ നാലു മാസത്തിനിടെ തന്നെ സൗദി പോലീസ് നാടുകടത്തിയിരുന്നു.ആഗോള സാമ്പത്തിക മാന്ദ്യം കാരണം തൊഴിലില്ലാത്ത സൗദി പൗരന്മാരുടെ എണ്ണത്തിലെ വര്‍ധനവാണ് തൊഴില്‍മേഖലയില്‍ തദ്ദേശിവത്കരണം നടപ്പാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
2011 ലെ കണക്കുകള്‍ പ്രകാരം അഞ്ചു ലക്ഷം സൗദി പൗരന്മാര് തൊഴില്‍ രഹിതരാണെന്ന് കണ്ടെത്തിയിരുന്നു.
സൗദിയിലുള്ള 84ശതമാനം വിദേശികളില്‍ 5.74 ലക്ഷം മലയാളികളുണ്ടെന്നാണ് സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് സ്റ്റഡീസിന്റെ കേരള മൈഗ്രേഷന്‍ സര്‍വെ വ്യക്തമാക്കുന്നത്.ഇതില്‍ ഒരു ലക്ഷം പേര് മലപ്പുറം ജില്ലയില്‍ നിന്നുള്ളവരുമാണ്. നിതാഖത്ത് നിയമം പ്രാബല്യത്തില്‍ വന്നതോടെ ലക്ഷക്കണക്കിന് പ്രവാസികളുടെ ഭാവിയാണ് ആശങ്കയിലായിരിക്കുന്നത്.
നിതാഖത്ത് പ്രതിസന്ധിയെ തരണം ചെയ്യുവാന്‍ നമ്മുടെ സര്‍ക്കാരിന്റെ സംവിധാനംഎന്ത് ചെയ്യുന്നുവെന്നു നോക്കുമ്പോഴാണ് രസകരം. സൗദിയിലെ ഈ പ്രതിസന്ധിയെ തരണം ചെയ്യേണ്ടത് ഇന്ത്യക്കാര്‍ മാത്രമല്ല. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെ പ്രവാസികളും ഉള്‍പ്പെടുന്നു. അപ്പോള്‍ ഇന്ത്യക്കാര്‍ക്ക് മാത്രം നിയമത്തില്‍ അയവ് വരുത്തുമെന്ന് ഇവിടെ കഴിയുന്നപ്രവാസികള്ക്ക് വിശ്വസിക്കുവാന്‍ കഴിയില്ല. നമ്മുടെമന്ത്രി സംഘങ്ങള്‍ ഇവിടെ എത്തി ചര്‍ച്ച ചെയ്താല്‍ എന്തെങ്കിലും ഗുണംലഭിക്കുമെങ്കില് അത് സൗദിയിലെ വന്‍കിട കച്ചവടക്കാര്‍ക്കായിരിക്കും. അല്ലാതെ ഇവിടെത്തെ സാധാരണ പ്രവാസികള്‍ക്ക് ഒരു ഗുണവും ഉണ്ടാകില്ല. ഇനി നാട്ടിലേക്കു പോകാമെന്നു വിചാരിക്കുന്ന പ്രവാസികളുടെ മുന്നില്‍ ഇടിത്തീയായി എയര്‍ ഇന്ത്യയുടെ ടിക്കറ്റിനും നിരക്ക് വര്‍ധിപ്പിച്ചു. ഏതായാലും സൗദിയിലെ സാധാരണ പ്രവാസികള്എല്ലാം വിധിയെസമര്പ്പിച്ചു കഴിയുകയാണ്.
സി.വി. അനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: