ന്യൂദല്‍ഹി: പരിചയസമ്പന്നതയും യുവരക്തവും ചാലിച്ചുള്ള ചിത്രങ്ങളാണ് ഇന്നലെ അശോക റോഡിലുള്ള ബിജെപി ദേശീയ ആസ്ഥാനത്ത് തെളിഞ്ഞു വന്നത്. അടുത്തു വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ചാണക്യ തന്ത്രങ്ങള്‍ മെനഞ്ഞ് എതിരാളികളെ തുരത്താന്‍ മൂര്‍ച്ചയുള്ള അമ്പുകള്‍. പ്രധാന എതിരാളിയായ കോണ്‍ഗ്രസിന്റെ നേതൃനിരയും രാജ്നാഥ്സിങ് പ്രഖ്യാപിച്ച ബിജെപി ദേശീയ നിരയും തമ്മിലുള്ള താരതമ്യം, ഈ വസ്തുതക്ക് അടിവരയിടുന്നു.
തെരഞ്ഞെടുപ്പിലെ പാര്‍ട്ടി നിലപാടിനെ സ്വാധീനിക്കുന്ന ജനറല്‍ സെക്രട്ടറിമാരുടെ പട്ടിക പരിശോധിച്ചാല്‍ തന്നെ യുവതയുടേയും പരിചയസമ്പന്നതയുടേയും സമിശ്രം കാണാന്‍ സാധിക്കും. കര്‍ണ്ണാടകയില്‍ ബിജെപി ആദ്യമായി അധികാരത്തിലെത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച ആനന്ദ് കുമാറില്‍ തുടങ്ങി മുപ്പത്തിമൂന്നുകാരനായ യുവതയുടെ പ്രതീകവും മുതിര്‍ന്ന നേതാവ് മനേകാ ഗാന്ധിയുടെ മകന് വരുണ്‍ ഗാന്ധിയില്‍ എത്തിനില്‍ക്കുന്ന സാന്നിധ്യം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അന്തരിച്ച പ്രമുഖ ബിജെപി നേതാവ് പ്രമോദ് മഹാജന്റെ മകള്‍ പൂനം മഹാജനും സെക്രട്ടറി സ്ഥാനത്ത് ഇടം കണ്ടെത്തി. വൈസ്പ്രസിഡന്റ്, സെക്രട്ടറി, ദേശീയ നിര്‍വ്വാഹക സമിതി തുടങ്ങിയ സജീവ സ്ഥാനങ്ങളിലൊക്കെ ഉര്‍ജ്ജസ്വലരായ ചെറുപ്പക്കാരെ അണിനിരത്തിയുള്ള സൈന്യത്തിനാണ് പാര്‍ട്ടി രൂപം കൊടുത്തിരിക്കുന്നത്.
കര്‍ണ്ണാടക, മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ സദാനന്ദ ഗൗഡ, ഉമാ ഭാരതി, ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എം.പി സമൃതി ഇറാനി, ന്യൂനപക്ഷ പ്രതിനിധി മുഖ്താര്‍ അബ്ബാസ് നഖ്വി തുടങ്ങിയവര്‍ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചപ്പോള്‍ മാധ്യമങ്ങളെ തന്ത്രപരമായി നേരിടുന്നതില്‍ പ്രാഗല്ഭ്യം കാട്ടിയ പ്രാകാശ് ജാവ്ദേക്കറും ഷാനവാസ് ഹുസൈനും നിര്‍മ്മല സീതരാമനും വക്താക്കളുടെ ലിസ്റ്റില്‍പെട്ടു.
സ്ഥാനാര്‍ത്ഥിത്വ നിര്‍ണ്ണയത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും പതിറ്റാണ്ടുകളുടെ പരിചയസമ്പന്നതയുള്ള മുഖങ്ങള്‍ കാണാനാകും. ദേശീയ അദ്ധ്യക്ഷന്‍ മുതല്‍ പാര്‍ട്ടിക്ക് ഉപദേഷ്ടാവിന്റെ സ്ഥാനം കല്‍പ്പിച്ച് നല്കിയ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സാന്നിദ്ധ്യം ടീമിലുള്ള യുവജനങ്ങള്‍ക്ക് പ്രചോദനവും വഴികാട്ടിയുമാകും. എല്‍.കെ.അഡ്വാനി, മുരളി മനോഹര്‍ ജോഷി, സുഷമസ്വരാജ്, വെങ്കയ്യ നായിഡു, നരേന്ദ്ര മോഡി, അരുണ്‍ ജെയ്റ്റലി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യവും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകും. പാര്‍ട്ടി അദ്ധ്യക്ഷന്റെ കേരളത്തോടുള്ള പ്രത്യേക സ്നേഹവും ലിസ്റ്റില്‍ പ്രകടമായി. ആദ്യമായിട്ടാണ് കേരളത്തില്‍ നിന്നും ഇത്രയും പ്രാതിനിധ്യം ദേശിയ ടീമില്‍ ലഭിക്കുന്നത്. പി.കെ കൃഷ്ണദാസ,് സി.കെ.പദ്മനാഭന്, ഒ.രാജഗോപാല്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ജോര്‍ജ് കുര്യന്, ശോഭാ സുരേന്ദ്രന് എന്നിവരുടെ സാന്നിദ്ധ്യം യുവത്വത്തിന്റെ പരിചയസമ്പന്നതയുള്ള മുഖങ്ങളെ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: